Wednesday, February 10, 2010

അന്ധവിശ്വാസത്തിന് ശാസ്ത്രീയ മുഖം നല്‍കുമ്പോള്‍


സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ശാസ്ത്രീയ മുഖം നല്‍കാന്‍ നടക്കുന്ന നീക്കങ്ങള്‍ക്കെതിരെ കഴമ്പുള്ള ഒരു കത്ത് ഇന്ന് 'മലയാള മനോരമ'യിലുണ്ട്. തിരുവല്ല ഇരവിപേരൂരിലെ ഡോ.ടൈറ്റസ് ശങ്കരമംഗലത്തിന്റേതാണ് കത്ത്.

സൂര്യഗ്രഹണസമയത്ത് ഭക്ഷണം കഴിച്ചാല്‍, കഴിക്കുന്നയാളുടെ ആരോഗ്യത്തിന് ഏതെങ്കിലും തരത്തിലുള്ള ഗ്രഹണം സംഭവിക്കാമെന്ന സി.രാധാകൃഷ്ണന്റെ അഭിപ്രായത്തെയാണ് കത്തില്‍ ചോദ്യംചെയ്യുന്നത്. സി.രാധാകൃഷ്ണനെപ്പോലെ ശാസ്ത്രകാരനായിരുന്ന ഒരു പ്രശസ്ത എഴുത്തുകാരന്‍ ഇത്തരമൊരു അഭിപ്രായം പുറപ്പെടുവിക്കുമ്പോള്‍, അത് അന്ധവിശ്വാസത്തിന് ശാസ്ത്രത്തിന്റെ മുഖം നല്‍കാനുള്ള ശ്രമമായി മാത്രമേ കാണാനാകൂ. സാധാരണക്കാരുടെ മനസില്‍ ഇത്തരം അബദ്ധവിശ്വാസങ്ങള്‍ക്ക് സ്വീകാര്യതയുണ്ടാക്കാനുള്ള നീക്കം.

വേണമെങ്കില്‍, അത് സി.രാധാകൃഷ്ണന്റെ അഭിപ്രായമെന്ന് വാദിക്കാം. എന്നാല്‍, ശാസ്ത്രീയമായ കാര്യങ്ങളില്‍ തെറ്റായ വസ്തുതകള്‍ പ്രചരിപ്പിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ പെടുത്താനാവില്ല. 'അസംബന്ധമെന്ന് വ്യക്തമായിക്കഴിഞ്ഞ ഒരു ഐതിഹ്യത്തെ ശാസ്ത്രത്തിന്റെ നിറംതേച്ച് സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ശ്രമിക്കരുത്'-ഡോ. ശങ്കരമംഗലം തന്റെ കത്തില്‍ ആവശ്യപ്പെടുന്നു. 'സൂര്യനെ ദൈവമായി മാത്രം കണ്ടുഭയന്ന് ആരാധിച്ചിരുന്ന ഗോത്രസംസ്‌കാരത്തിന്റെ ഉല്‍പന്നമാണ് ഈ ഐതിഹ്യം'-അേേദ്ദഹം ഓര്‍മിപ്പിക്കുന്നു.

''സൂര്യന് ഗ്രഹണസമയത്തു പ്രകാശം മങ്ങുമ്പോള്‍ മനുഷ്യന്റെ ഉപബോധമനസ്സിലുണ്ടാകുന്ന ഭയം ദഹനപ്രക്രിയയെ സ്വാധീനിച്ച് അഹിതമായി മാറ്റാം', എന്നു പറഞ്ഞാണ് സി.രാധാകൃഷ്ണന്‍ ഈ ഐതിഹ്യത്തിന് ശാസ്ത്രത്തിന്റെ മേമ്പൊടി തൂകാന്‍ ശ്രമിച്ചിരിക്കുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 'എന്നാല്‍, പ്രകാശം കുറയുമ്പോള്‍ ഉണ്ടാകുന്നതിനെക്കാള്‍ എത്ര ശക്തമായ ഭയമായിരിക്കും ആശുപത്രിയിലും ഐസിയുവിലും മരണത്തോട് മല്ലടിച്ച് കിടക്കുന്ന രോഗി അനുഭവിക്കുന്നത്. മാത്രമല്ല, പ്രസവവേദന ഭയക്കാത്ത ഗര്‍ഭിണികളുമുണ്ടാകില്ല. ഈ ഭയങ്ങള്‍ ഉള്ളപ്പോള്‍ ഭക്ഷണം കഴിക്കരുതെന്ന് ആരെങ്കിലും പറയുമോ?'-എന്നാണ് ഡോ.ശങ്കരമംഗലത്തിന്റെ ചോദ്യം.

നമ്മുടെ സൗരയൂഥത്തിലെ സ്വാഭാവിക സംഭവം മാത്രമായ സൂര്യഗ്രഹണം, ഓരോ ഒന്നര വര്‍ഷത്തിനിടയിലും ഭൂമിയുടെ ഏതെങ്കിലും ഒരു ഭാഗത്ത് സംഭവിക്കുന്നുണ്ടെന്ന കാര്യം ഓര്‍മിപ്പിച്ചു കൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.

Monday, February 1, 2010

നിഴലിനെ സംശയിക്കുന്നവര്‍


ഗൂഗിള്‍ മാപ്പിങ്പാര്‍ട്ടിയും ഓട്ടോ ഡ്രൈവറുടെ ശിക്ഷയും


ഏതാണ്ട് ഒരു പതിറ്റാണ്ട് മുമ്പത്തെ സംഭവമാണ്. ഹൈദരാബാദ്, ബാംഗ്ലൂര്‍ മുതലായ നഗരങ്ങള്‍ ഐടി രംഗത്ത് വന്‍കുതിപ്പ് നടത്തുമ്പോള്‍, ഇത്രയേറെ മാനവവിഭവശേഷിയുള്ള കേരളത്തിന് അത് സാധിക്കാത്തതിന് കാരണം അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ പി.എസ്.ജയന്‍ നിയമിക്കപ്പെട്ടു. അദ്ദേഹം ഹൈദരാബാദ് സന്ദര്‍ശിച്ചു, അന്ന് ആന്ധ്രയിലെ ഐടി വിപ്ലവത്തിന് ചുക്കാന്‍ പിടിച്ചിരുന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഐടി സെക്രട്ടറിയെ കണ്ടു. ബാംഗ്ലൂരിലെത്തി അവിടുത്തെ ഐടി ചുമതലക്കാരെ കണ്ടു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തി അന്നത്തെ സംസ്ഥാന ഐടി സെക്രട്ടറി അരുണ സുന്ദര്‍രാജ് ഐ.എ.എസിനെയും കണ്ടു.

ചന്ദ്രബാബു നായിഡുവിന്റെ ഐടി സെക്രട്ടറിയുടെ ഫോട്ടോഗ്രാഫ് വേണമല്ലോ എന്ന് പറഞ്ഞപ്പോള്‍, ജയന്റെ ഇ-മെയില്‍ ഐഡി ചോദിച്ചിട്ട് സ്വന്തം ലാപ്‌ടോപ്പില്‍ നിന്ന് അദ്ദേഹം അത് അപ്പോള്‍ തന്നെ അയച്ചു. നിങ്ങള്‍ നാട്ടിലെത്തി മെയില്‍ നോക്കിയാല്‍ മതി ഫോട്ടോ അതില്‍ കാണും എന്ന് നിര്‍ദ്ദേശവും നല്‍കി. ബാംഗ്ലൂരിലും തത്തുല്യമായ അനുഭവമാണുണ്ടായത്. എന്നാല്‍, തിരുവനന്തപുരത്ത് ഐടി സെക്രട്ടറിയുടെ മുറിയില്‍ വിചിത്രമായ മറ്റൊരു കാഴ്ചയായാണ് കണ്ടത്. മുറിയിലൊരു കമ്പ്യൂട്ടറുണ്ട്. അത് പക്ഷേ, സെക്രട്ടറിയുടെ മേശപ്പുറത്തല്ല. മാത്രമല്ല, അത് പ്രവര്‍ത്തിപ്പിക്കാന്‍ ഒരു കമ്പ്യൂട്ടര്‍ ഓപ്പറേറ്ററുമുണ്ട്. എന്തുകൊണ്ട് കേരളം ഈ രംഗത്ത് പിന്നിലാകുന്നു എന്നതിന് ഈ രംഗം വ്യക്തമായ ഉത്തരം നല്‍കുന്നു എന്നു പറഞ്ഞാണ് തന്റെ റിപ്പോര്‍ട്ട് ജയന്‍ അവസാനിപ്പിച്ചത്.

തിരുവനന്തപുരത്ത് നടക്കാന്‍ പോകുന്ന ഗൂഗിള്‍ മാപ്പിങ്പാര്‍ട്ടിക്കെതിരെ സംസ്ഥാന ഇന്റലിന്‍ജന്‍സ് മേധാവി നല്‍കിയെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മുന്നറിയിപ്പ് വായിക്കുമ്പോള്‍, മേല്‍പ്പറഞ്ഞ രംഗമാണ് ഓര്‍മ വരുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നമ്മുടെ ഉദ്യോഗസ്ഥര്‍ അല്‍പ്പവും മുന്നോട്ട് പോയിട്ടില്ല എന്ന് ഈ സംഭവം വ്യക്തമാക്കുന്നു. ലോകത്ത് എന്താണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്. ഓരോ ദിവസവും ലോകം മാറിക്കൊണ്ടിരിക്കുന്നു. ആ മാറ്റം മനസിലാക്കാന്‍ ഒരു ദിവസം വൈകിയാല്‍ പോലും നമ്മള്‍ കാലഹരണപ്പെട്ടേക്കാം എന്നതാണ് സ്ഥിതി. ആ നിലയ്ക്ക് ദിവസവും കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ഉദ്യോഗസ്ഥ സംവിധാനവും, അത് മനസിലാക്കാന്‍ വൈകുന്ന രാഷ്ട്രീയ നേതൃത്വവും നമ്മളെ എങ്ങോട്ടാണ് നയിക്കുന്നത്.

ഇന്ത്യയില്‍ ടെലിവിഷന്‍ ബഹുജനമാധ്യമത്തിന്റെ സ്വഭാവമാര്‍ജിക്കുന്നത് 1990-കളുടെ പകുതിയില്‍ മാത്രമാണ്. സാങ്കേതികമായി അത്തരമൊരു അവസ്ഥ ആര്‍ജിക്കാന്‍ ഇന്ത്യയെപ്പോലൊരു രാജ്യത്തിന് അത്രയും സമയം വേണ്ടിവന്നു എന്ന് വാദിക്കുന്നവരുണ്ട്. യഥാര്‍ഥത്തില്‍ പാശ്ചാത്യലോകം ടെലിവിഷന്‍ ജ്വരത്തില്‍ പെട്ട കാലത്ത്, ഇന്ത്യയെപ്പോലൊരു രാജ്യത്തിന് ആവശ്യം വിനോദത്തെക്കാളേറെ വികസനമാണ് എന്ന്, ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ സ്വാധിനത്താല്‍ നെഹൃവിനെപ്പോലുള്ള ഇന്ത്യന്‍ നേതാക്കള്‍ തീരുമാനിച്ചതാണ്, ഇവിടെ ടെലിവിഷന്‍ യുഗം ഉദയം ചെയ്യാന്‍ വൈകിയതിന് മുഖ്യകാരണമെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. അതിന്റെ ഫലം നമ്മള്‍ ഇപ്പോള്‍ കാണുന്നുണ്ട്. 'സോപ്പ്ഓപ്പറ'കള്‍ എന്നപേരിലുള്ള സീരിയലുകള്‍ കണ്ട് 1960-കളില്‍ യൂറോപ്പിലും അമേരിക്കയിലും മദാമ്മമാര്‍ ഒഴുക്കിയ കണ്ണീര്‍, ഇപ്പോള്‍ മെഗാസീരിയലുകള്‍ വഴി കേരളത്തിലെ വീട്ടമ്മമാര്‍ ഒഴുക്കുന്നു. കണ്ണീരൊഴുക്കാന്‍ 40 വര്‍ഷത്തെ കാത്തിരിപ്പ്!

ഗൂഗിള്‍ മാപ്പ് പോലുള്ള നവമാധ്യമ സാധ്യതകളെ ചെറുക്കുക വഴി കേരളം എത്ര വര്‍ഷമാണ് പിന്നിലാകാന്‍ പോകുന്നതെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ല. ഒരുകാര്യം ഉറപ്പാണ്, ഭീകരര്‍ക്ക് കേരളത്തെ ആക്രമിക്കണമെങ്കില്‍ അതിന് ഗൂഗിള്‍ മാപ്പിന്റെ ആവശ്യമൊന്നുമില്ല, കാരണം അതിലും ഉയര്‍ന്ന സാങ്കേതികത്തികവാര്‍ന്ന ഉപഗ്രഹചിത്രങ്ങള്‍ ഇന്ന് ലഭ്യമാണ്. അപ്പോള്‍ നമ്മള്‍ നിഴലിനെയാണോ പേടിക്കുന്നത്.

ഏതാനും ദിവസം മുമ്പ് സഹപ്രവര്‍ത്തകനായ കെ.കെ.ബാലരാമന്‍ ഒരു ഓട്ടോറിക്ഷക്കാരന്റെ കാര്യം പറഞ്ഞു. പരിചയമുള്ള ഒരു പെട്ടിക്കടയില്‍ നിന്ന് മുറുക്കാന്‍ വാങ്ങുകയായിരുന്നു അദ്ദേഹം. ആ സമയത്താണ് യൂണിഫോമിട്ട, കണ്ടാല്‍ അറുപതിന് മേല്‍ പ്രായമുള്ള ഒരു ഓട്ടോഡ്രൈവര്‍ അവിടെയെത്തിയത്. അയാള്‍ സാധനം വാങ്ങിപ്പോയപ്പോള്‍, കടക്കാരന്‍ പറഞ്ഞു, 'പാവം, രാവിലെ ക്ലാസ് കഴിഞ്ഞു വരികയാ. ഒരാഴ്ചയായി, ഇനി മൂന്നാഴ്ച കൂടി പോകണം'. സംഭവം എന്താണെന്ന് ബാലരാമന്‍ തിരക്കി. പ്രായമായ ആ ഓട്ടോക്കാരന്‍ തന്റെ വാഹനത്തില്‍ കയറിയ ഒരു സ്ത്രീയെ ചില്ലറയില്ലാത്തതിന്റെ പേരില്‍ എന്തോ അസഭ്യം പറഞ്ഞുവത്രേ. അവര്‍ നേരെ പോയി പോലീസില്‍ പാരതി കൊടുത്തു. ഓട്ടോക്കാരനെ പോലീസ് പിടിച്ചു. തെറ്റിന് കൊടുത്ത ശിക്ഷയാണ്, ഒരു മാസക്കാലം എല്ലാ ദിവസവും ഒരുമണിക്കൂര്‍ വീതം ക്ലാസില്‍ പങ്കെടുക്കണം. സ്ത്രീകളോട് എങ്ങനെ മാന്യമായി പെരുമാറണം എന്നതാണ് വിഷയം.

ഈ സംഭവം കേട്ടപ്പോള്‍ എനിക്ക് മനസില്‍ തോന്നി, നമ്മുടെ പല ഉദ്യോഗസ്ഥരും നേതാക്കളും ഇത്തരം ശിക്ഷയ്ക്ക് അര്‍ഹരാണ്. ലോകത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് വിവരിക്കുന്ന ക്ലാസില്‍ കുറഞ്ഞത് രണ്ടു മാസക്കാലം ദിവസവും ഓരോ മണിക്കൂര്‍ വീതം അവരെ പങ്കെടുപ്പിക്കുക.

NB: ഗൂഗിള്‍ പോലൊരു കുത്തകക്കമ്പനിക്ക് കേരളത്തിന്റെ സൂക്ഷ്മവിവരങ്ങള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കലാവില്ലേ ഈ മാപ്പിങ്പാര്‍ട്ടി എന്നാണ് മറ്റൊരു പ്രസക്തമായ ചോദ്യം. ഗൂഗിള്‍ മാപ്പ്‌സ്, ഗൂഗിള്‍ എര്‍ത്ത് എന്നിങ്ങനെയുള്ള സര്‍വീസുകള്‍ ഇപ്പോള്‍ തികച്ചും സൗജന്യമാണ്, ഭാവിയില്‍ പക്ഷേ, അവ മറ്റാരുടെയെങ്കിലും ഉടമസ്ഥതയില്‍ പെട്ടാല്‍ എന്താകും സ്ഥിതി എന്നതാണ് ആശങ്ക. ന്യായമായ ആശങ്കയാണിത്. പക്ഷേ, നമ്മുക്ക് ഇങ്ങനെയൊരു ആശങ്കയുണ്ട് എന്നതുകൊണ്ടു മാത്രം ഇത്തരം കാര്യങ്ങളെ ചെറുക്കുന്നതും പ്രതിരോധിക്കുന്നതും യുക്തിയാണോ. ഈ ആശങ്ക യാഥാര്‍ഥ്യമാകും എന്നതിന് എന്താണ് നമ്മുടെ പക്കലുള്ള ഉറപ്പ്?

'ഓപ്പണ്‍സ്ട്രീറ്റ്മാപ്പ്' (openstreetmap) പോലുള്ള ജനകീയ മാപ്പിങ് സംരംഭങ്ങളില്‍ പങ്കെടുക്കൂ, ഗൂഗിളിനെപ്പോലുള്ള കുത്തകകളെ ഒഴിവാക്കൂ എന്നാണ് മറ്റൊരു വാദം. ഇത്തരമൊരു ജനകീയമാപ്പ് എല്ലാക്കാലത്തും സ്വതന്ത്രമായി നില്‍ക്കും എന്ന് ഗാരണ്ടി നല്‍കാന്‍ ആര്‍ക്കാണാവുക. എന്തിന് വിക്കിപീഡിയ പോലും ഭാവിയില്‍ മറ്റാരുടെയെങ്കിലും കൈകളില്‍ പെടുകയും, അതില്‍ ചേര്‍ത്തിട്ടുള്ള വിവരങ്ങള്‍ക്ക് കാശുകൊടുക്കുകയും വേണം എന്ന സ്ഥിതിയുണ്ടാകില്ലെന്ന് ആര്‍ക്കാണ് അത്ര ഉറപ്പുള്ളത്. വിക്കിപീഡിയയില്‍ വിവരങ്ങള്‍ ചേര്‍ക്കുന്ന ആര്‍ക്കെങ്കിലും ആ സ്ഥാപനത്തിന്റെ നിയന്ത്രണം അവകാശപ്പെടാനാകുമോ?

എന്നുവെച്ചാല്‍, സംശയമാണെങ്കില്‍ നമ്മള്‍ എല്ലാറ്റിനെയും സംശയിക്കണം. അല്ലാതെ ഗൂഗിള്‍ കുത്തക, ഓപ്പണ്‍സ്ട്രീറ്റ്മാപ്പ് പുണ്യാളന്‍ എന്ന ലൈന്‍ ശരിയല്ല.

ഇത്തരമൊരു മനോഭാവം വെച്ചുകൊണ്ട് ലോകത്ത് ജീവിക്കാനാകുമോ. സംശയം ആകാം, അത് യുക്തിക്ക് നിരക്കുന്നതാകണം. അതിനപ്പുറത്തെ സംശയം തളത്തില്‍ ദിനേശന്‍മാരെയേ സൃഷ്ടിക്കൂ. എന്നുവെച്ചാല്‍, മനോരോഗികളെ.

ഒരു കാര്യം കേരളീയര്‍ ദിനംപ്രതി തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അതിതാണ്, ശരാശരി മലയാളിയുടെ ആത്മസംതൃപ്തിക്ക് രണ്ട് കാര്യങ്ങള്‍ കൂടിയേ തീരൂ, ഒന്ന് എതിര്‍ക്കാന്‍ ഒരു കുത്തക; രണ്ട് ചൂടുള്ള ചര്‍ച്ചയ്ക്ക് ഒരു വിവാദം. ആ വിവാദം ഏതെങ്കിലും ഗൂഢാലോചനാസിദ്ധാന്തം അടിസ്ഥാനമാക്കിയുള്ളതായാല്‍ വളരെ വളരെ സന്തോഷം.

കോഴിക്കോട് പണിക്കര്‍ റോഡില്‍ അടുത്തയിടെ ഒരു ബോര്‍ഡ് വെച്ചിരിക്കുന്നത് കണ്ടു, ആസിയാന്‍ കരാറുമായി ബന്ധപ്പെട്ട വിവാദത്തെ കളിയാക്കിക്കൊണ്ടുള്ള ബോര്‍ഡ്. ബോര്‍ഡിന്റെ മുകളിലെ ചോദ്യം ഇതാണ് 'ആസിയാന്‍ കരാറും അറബിക്കടലിലോ'. അതിന് താഴെ ഒരു പട്ടിക-നമ്മള്‍ മുമ്പ് അറബിക്കടലില്‍ തള്ളിയവ: ട്രാക്ടര്‍, കമ്പ്യൂട്ടര്‍, കൊയ്‌ത്തെന്ത്രം..........

നാളെ ഇത്തരമൊരു ബോര്‍ഡിലെ പട്ടികയില്‍ അവസാനത്തെ ഇനം ഇതാകുമോ, 'ഗൂഗിള്‍ മാപ്പിങ്പാര്‍ട്ടി'.

Tuesday, January 26, 2010

സൂക്ഷിക്കുക, ചിമ്പാന്‍സികളും സിനിമ ഷൂട്ട് ചെയ്യുന്നു



വിനയന്‍, സജി സുരേന്ദ്രന്‍ തുടങ്ങിയ മലയാളസിനിമാ പ്രതിഭകളുടെ പ്രത്യേക ശ്രദ്ധയ്ക്ക്.

കരുതിയിരിക്കുക, ചിമ്പാന്‍സികള്‍ പോലും സിനിമ ഷൂട്ട് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. അത് ചാനലുകള്‍ സംപ്രേക്ഷണം ചെയ്യാനും പോണു. കുറിഞ്ഞി ഓണ്‍ലൈനിലെ പോസ്റ്റ് കാണുക.

Monday, January 25, 2010

മുംബൈ കാഴ്ചകള്‍-3: ഓര്‍ക്കസ്ട്ര


വാതില്‍ തുറക്കുന്ന വേളയില്‍ തന്നെ, തീര്‍ത്തും അപ്രതീക്ഷിതമായി, കാതടപ്പിക്കുന്ന ഗാനമേളയുടെ സ്റ്റേജിന് ചുവട്ടിലേക്ക് എടുത്തെറിയപ്പെടുന്നവരുടെ അവസ്ഥ ചിന്തിച്ചു നോക്കുക. എനിക്കും സുഹൃത്ത് ജിഗീഷിനും സംഭവിച്ചത് അതാണ്. പട്ടുടയാടകള്‍ ധരിച്ചു വിലാസവതികളായി നില്‍ക്കുന്ന ഒരുകൂട്ടം സ്ത്രീകള്‍ക്കു നടുവില്‍ ക്ഷണിക്കപ്പെടാതെ എത്തിയവരായി ഒറ്റനിമിഷം കൊണ്ട് ഞങ്ങള്‍ മാറി.

കോട്ടുംസ്യൂട്ടും ധരിച്ച് കഴുകന്‍ കണ്ണുകളോടെ നില്‍ക്കുന്ന ഒരു യുവാവ് ഞങ്ങളെ ഹസ്തദാനം ചെയ്തു സ്വീകരിച്ച് സ്‌റ്റേജിന് തൊട്ടടുത്തുള്ള സോഫയില്‍ ഇരുത്തി. കോട്ടിട്ട വേറെയും യുവാക്കള്‍ ഹാളിനുള്ളില്‍ പല കോണുകളിലായി നിലയുറപ്പിച്ചിട്ടുണ്ട്. ആ ചെറിയ ഹാളിന് നടുവില്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുന്ന സ്ത്രീകളെല്ലാം പുതിയതായി എത്തിയ ഞങ്ങളിലേക്ക് ഉപചാരപൂര്‍വം ശ്രദ്ധ തിരിച്ചു. ഒരു ഗായകനും ഗായികയും സ്റ്റേജിലുണ്ട്. പക്ഷേ, ഡ്രമ്മിന്റെയും മറ്റും ശബ്ദകോലാഹലം ഗായകരുടെ സ്വരമാധുരിയെ ഞെരിച്ചു കളയുന്നു.

ഈസ്റ്റ് അന്ധേരിയില്‍ ചെറിയൊരു പച്ചക്കറി മാര്‍ക്കറ്റിനടുത്ത് തീര്‍ത്തും അനാകര്‍ഷകമായി തോന്നുന്ന കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് ഞങ്ങള്‍ 'ഓര്‍ക്കസ്ട്ര'യ്‌ക്കെത്തിയത്. ഓര്‍ക്കസ്ട്രയ്ക്ക് പോകുന്നത് മാന്യന്‍മാര്‍ക്ക് ചേര്‍ന്ന പണിയല്ലെന്ന്, സമീപപ്രദേശത്ത് ആ കലാപരിപാടി എവിടെയുണ്ടെന്ന് പറഞ്ഞു തന്ന കരിക്കുകച്ചവടക്കാരന്‍ രമേശിന്റെ വാക്കുകളില്‍ വ്യക്തമായിരുന്നു.

എങ്കിലും, 'ബോംബൈയില്‍ വന്ന സ്ഥിതിക്ക് ഓര്‍ക്കസ്ട്രയ്ക്ക് പോകാതെ മടങ്ങരുതെ'ന്ന്, തൃശൂര്‍ നസ്രാണിയായ ജോര്‍ജ് ഡൊമനിക് പറഞ്ഞതാണ് ഞങ്ങള്‍ക്ക് പ്രേരണയായത്. 'ഓര്‍ക്കസ്ട്രയ്ക്ക് പോവുക, ഒരു ബിയര്‍ ഓര്‍ഡര്‍ ചെയ്യുക, പാട്ട് ആസ്വദിച്ച് ഒന്നോ രണ്ടോ മണിക്കൂര്‍ അവിടെ ചെലവിടുക, ബിയറിന് 250 രൂപ ഈടാക്കും, അത് മാത്രം നല്‍കിയാല്‍ മതി'- ഇതായിരുന്നു നസ്രാണിയുടെ വക ഉപദേശം. ഇവിടുത്തെ പ്രശസ്തമായ ഡാന്‍സ്ബാറുകള്‍ നിരോധിച്ചപ്പോള്‍, അതുവഴി ഉപജീവനം നടത്തിയിരുന്ന സ്ത്രീകളുടെ പുനരധിവാസംകൂടി കണക്കിലെടുത്ത് തുടങ്ങിയിട്ടുള്ളതാണ് ഓര്‍ക്കസ്ട്ര-അദ്ദേഹം പറഞ്ഞു.

ഹാളിനുള്ളിലെ ശബ്ദകോലാഹലം പുറത്ത് കേള്‍ക്കാത്തതെന്തെന്ന് അത്ഭുതം തോന്നി. ആ ചെറിയ ഹാളില്‍ വലിയൊരു ജനക്കൂട്ടം തന്നെയുണ്ട്. കാഴ്ചയ്ക്ക് ഒരുവിധം ഭംഗിയുള്ള പതിനൊന്ന് സ്ത്രീകള്‍ ഹാളിന് നടുവില്‍ വട്ടംകൂടി നിന്ന് എന്തുചെയ്യണമെന്ന് നിശ്ചയമില്ലാത്തവരെപ്പോലെ കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു. അതില്‍ മധ്യവയസ്‌ക്കകളുണ്ട്, ചെറുപ്പക്കാരികളുണ്ട്, കൗമാരം വിടുന്ന ചെറുപ്രായക്കാരുമുണ്ട്. അവരെ കൂടാതെ കോട്ടിട്ട അഞ്ച് ചെറുപ്പക്കാര്‍, കോട്ടിടാത്ത വെയിറ്റര്‍മാര്‍ വേറെ. ഹാളിനപ്പുറത്തേക്കുള്ള വാതിലില്‍ കാഴ്ചയ്ക്ക് അത്ര ഭംഗിയില്ലാത്ത ഏതാനും സ്ത്രീകള്‍, ചെറിയ സ്റ്റേജില്‍ ഗായകര്‍, വാദ്യോപകരണക്കാര്‍...ഇതിന് പുറമെയാണ് കസ്റ്റമേഴ്‌സ്. കസ്റ്റമേഴ്‌സ് അധികമൊന്നുമില്ല, ഞങ്ങളുള്‍പ്പടെ വെറും ഏഴ് പേര്‍.

സമയം വൈകുന്നേരം 7.50. ഞങ്ങളെ ആനയിച്ചിരുത്തിയ സോഫ സ്റ്റേജിനോട് ചേര്‍ന്നാണ്, അതിനാല്‍ അവിടെ നിന്ന് മാറി എതിരെയുള്ള ഇരിപ്പിടം പിടിച്ചു. സ്ത്രീകളെല്ലാം ഉടനെ അങ്ങോട്ട് തിരിഞ്ഞു. പാട്ട് തകര്‍ക്കുകയാണ്. കോട്ടുകാരനെ വിളിച്ച് ബിയറിന് ഓര്‍ഡര്‍ കൊടുത്തു. അപ്പുറത്തെ വാതിക്കല്‍ നിന്നവരില്‍ കറുത്ത് പൊക്കംകുറഞ്ഞ സ്ത്രീ, ഉപചാരപൂര്‍വം ബിയര്‍ കൊണ്ടുവന്ന് ഭവ്യതയോടെ ഞങ്ങള്‍ക്ക് ഗ്ലാസില്‍ പകര്‍ന്നു തന്നു. എന്റെ ഇടതുവശത്തെ സോഫയിലെ കസ്റ്റമര്‍ കണ്ണടവെച്ച മെലിഞ്ഞ യുവാവാണ്. ഞങ്ങള്‍ ആദ്യം ഇരുന്ന സ്ഥലത്തിനടുത്ത് പലചരക്കുകടക്കാരനെപ്പോലെ തോന്നിക്കുന്ന അമ്പതുകാരന്‍. കാഴ്ചയ്ക്ക് ഒരു വ്യക്തിത്വവും തോന്നാത്ത രണ്ട് മെലിഞ്ഞ പയ്യന്‍മാര്‍ ഭക്ഷണം ആര്‍ത്തിയോടെ വെട്ടിവിഴുങ്ങുന്നു. അവര്‍ക്ക് മുന്നിലെ മേശയില്‍ ഒഴിഞ്ഞ ഒട്ടേറെ കുപ്പികള്‍, എല്ലിന്‍കഷണങ്ങള്‍. രണ്ടുപേരും ഫുള്‍ഫിറ്റാണെന്ന് പെരുമാറ്റത്തില്‍ വ്യക്തം. ഇനിയുള്ള കസ്റ്റമര്‍ ഒരു തൈക്കിളവനാണ്.

പേര് ഓര്‍ക്കസ്ട്രയെന്നാണെങ്കിലും പാട്ട് ആരും ശ്രദ്ധിക്കുന്നില്ല. എന്തുപാട്ട് എന്ന രീതിയില്‍ പലചരക്കുകടക്കാരനും തൈക്കിളവനും സ്ത്രീകളിലാണ് ശ്രദ്ധ അര്‍പ്പണബുദ്ധിയോടെ അര്‍പ്പിച്ചിരിക്കുന്നത്. കണ്ണടവെച്ച ചെറുപ്പക്കാരന്‍ സ്റ്റേജിലേക്ക് നോക്കിയിരിക്കുന്നതായി കാണപ്പെടുന്നുവെങ്കിലും കാര്യമായി ഒന്നിലും ശ്രദ്ധിക്കുന്നില്ല എന്ന് വ്യക്തം. അയാള്‍ക്കരികില്‍ സോഫയില്‍തന്നെ ഒരു കെട്ടുനോട്ട് അടുക്കി വെച്ചിരിക്കുന്നു, പൊതുദര്‍ശനത്തിനെന്ന പോലെ! ബിയര്‍ നുണഞ്ഞ്് പാട്ടിലേക്ക് ശ്രദ്ധ തിരിക്കുകയും നോട്ടുകെട്ടുകളൊന്നും പുറത്തെടുക്കാതിരിക്കുകയും ചെയ്തതോടെ, സ്ത്രീകള്‍ക്ക് ഞങ്ങളിലുള്ള ശ്രദ്ധ കുറഞ്ഞു.

പെട്ടന്ന് പലചരക്കുകടക്കാരന്‍ ഒരു കെട്ട് 50 രൂപാനോട്ട് പുറത്തെടുത്തു. സ്വിച്ചിട്ട മാതിരി സ്ത്രീകളെല്ലാം അങ്ങോട്ടു തിരിഞ്ഞു. ഓരോരുത്തരെയായി അടുത്തു വിളിച്ച് ഒരോ നോട്ടുവീതം അയാള്‍ വിതരണം ചെയ്തു. വെയിറ്റര്‍മാര്‍ക്കും ശിങ്കിടികള്‍ക്കുമെല്ലാം കിട്ടി വിഹിതം. കൊള്ളാം, ഞാന്‍ മനസിലോര്‍ത്തു. കാശുണ്ടെങ്കില്‍ ഇങ്ങനെ തന്നെ വേണം, ഉള്ളവന്‍ ഇല്ലാത്തവന്് വീതിച്ചു നല്‍കണം. നോട്ട് വിതരണം കഴിഞ്ഞതോടെ പലചരക്കുകടക്കാരന്‍ തീര്‍ത്തും അവഗണിക്കപ്പെട്ടു. തനിക്ക് അത്രയും വേണം, ഞാന്‍ മനസില്‍ പറഞ്ഞു. കൈയിരുന്ന കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങരുതെന്ന് ഇനിയെങ്കിലും പഠിക്കണം!

ഒരു ഗാനം അവസാനിച്ചതും ഇടതുവശത്തെ കണ്ണടവെച്ച ചെറുപ്പക്കാരന്‍ കോട്ടിട്ട ഒരു കിങ്കരനെ അടുത്തു വിളിച്ച്, പൊതുദര്‍ശനത്തിന് വെച്ചിരുന്ന നോട്ടുകെട്ടില്‍ നിന്ന് (സംഭവം ആയിരത്തിന്റേതാണ്) മൂന്നു നോട്ടെടുത്തു നല്‍കി ചെവിയിലെന്തോ പറഞ്ഞു. കോട്ടുകാരന്‍ അത് പാട്ടുകാരന് കൊണ്ടു കൊടുത്തു. യുവാവ് വിജയാഹ്ലാദത്തോടെ മൂന്ന് നോട്ടും ഉയര്‍ത്തിക്കാട്ടി കണ്ണടക്കാരനെ അഭിവാദ്യം ചെയ്തു. ദൈവമേ, ഞാന്‍ മനസിലോര്‍ത്തു. 'അന്ത ഹന്തയ്ക്ക് ഇന്ത പട്ട്' എന്നു പറഞ്ഞപോലെ ഒരു പാട്ടിന് മൂവായിരം രൂപ!

കോഴിയും ചപ്പാത്തിയുമായി ഫുള്‍ഫിറ്റില്‍ മല്ലിടുന്ന കൂതറ ചെറുപ്പക്കാര്‍ ഇതൊന്നും അറിയുന്നതേയില്ല. ഇത്രയും സ്ത്രീകള്‍ നോക്കിനില്‍ക്കെയാണ് ഈ പരാക്രമമെന്നു പോലും അവര്‍ക്കില്ല. അവരുടെ കൈയില്‍ ഏതായാലും നോട്ടുകെട്ടില്ല, അതുമാത്രമാണ് ഏക ആശ്വാസം. തൈക്കിളവന്‍ അവിടെ നില്‍ക്കുന്ന സ്ത്രീകളില്‍ ആരില്‍ ശ്രദ്ധകേന്ദ്രീകരിക്കണം എന്ന കണ്‍ഫ്യൂഷനില്‍ എരിപിരി കൊള്ളുന്നു.

കാല്‍മണിക്കൂര്‍ കൂടി കഴിഞ്ഞപ്പോള്‍, എന്തോ തീരുമാനിച്ച് ഉറപ്പിച്ചതുപോലെ കണ്ണടക്കാരന്‍ ഇളകയിരുന്നു. സ്ത്രീകളെയൊക്കെ ഒന്ന് വിസ്തരിച്ച് നോക്കി. കോട്ടിടാത്ത ഒരു വെയിറ്ററെ കൈകാട്ടി അടുത്തേക്കു വിളിച്ചു. എന്നിട്ട് നോട്ടുകെട്ട്് എണ്ണാന്‍ തുടങ്ങി. അതില്‍ ഏതാനും എണ്ണം മാറ്റിവെച്ചിട്ട് ബാക്കിയത്രയും ആ വെയിറ്ററെ ഏല്‍പ്പിച്ചു. വായില്‍ വെള്ളമൂറുന്നതുപോലൊരു ചിരി ചിരിച്ച് വെയിറ്റര്‍ കാശുമായി പോയി. പിന്നെ ഞങ്ങള്‍ കണ്ടത് സിനിമയിലും മറ്റും മാത്രം കാണാന്‍ സാധ്യതയുള്ള ഒരു രംഗമാണ്. സ്ത്രീകള്‍ വട്ടംകൂടി നില്‍ക്കുന്നതിന് സമീപത്ത് നോട്ടുകെട്ടുമായെത്തിയ വെയിറ്റര്‍, അത് സ്ത്രീകളുടെ തലയ്ക്ക് മുകളിലേക്ക് വിതറി. ആയിരത്തിന്റെ നോട്ടുകള്‍ ഫാനിന്റെ കാറ്റില്‍ പാറി ഹാളില്‍ മുഴുവന്‍ പറന്നു വീണു. സ്ത്രീകളാരും അത് എടുക്കാന്‍ തുനിഞ്ഞില്ല. വെയിറ്റര്‍മാര്‍ തന്നെ പെറുക്കിയെടുത്തു.

'ഇവന്‍ മാനേജ്‌മെന്റിന്റെ ആളാകാനാണ് സാധ്യത'-ജിഗീഷ് പറഞ്ഞു. 'നമ്മള്‍ എന്തു ചെയ്യണമെന്ന് അവന്‍ സൂചന നല്‍കുന്നതാണ്'. കൊള്ളാം, ഞാന്‍ പറഞ്ഞു, അവന്റെ ബുദ്ധി അപാരം. പക്ഷേ, മലയാളികളുടെ അടുത്ത് അവന്റെ പരിപ്പ് വേവില്ല. മാത്രമല്ല, നോട്ട് കെട്ട് കൊണ്ടുനടക്കുന്ന രീതി നമുക്ക് പണ്ടേ ഇല്ലല്ലോ (ഉണ്ടായിട്ടു വേണ്ടെ കൊണ്ടുനടക്കാന്‍!).

ഞങ്ങളെത്തിയിട്ട് അരമണിക്കൂര്‍ കഴിഞ്ഞു, ബിയര്‍ ഏതാണ്ട് തീരാറായി. ഇനി ഞങ്ങള്‍ നോട്ടുകെട്ട് പുറത്തെടുക്കുന്നതിലാകും ഇവരുടെ ശ്രദ്ധ. ഏതായാലും, ആശ കൊടുക്കേണ്ട. കോട്ടുകാരനെ അടുത്തു വിളിച്ച് ബില്ല് കൊണ്ടുവരാന്‍ പറഞ്ഞു. കറക്ട് 250 രൂപ, 300 രൂപായെടുത്ത് വീശി. ബിയര്‍ ഒഴിച്ചു തന്ന സ്ത്രീ തന്നെ ബില്ലും കൊണ്ടുവന്നു. ബാക്കി വെച്ചോ എന്ന് പറഞ്ഞ് അവിടുന്ന് പുറത്തിറങ്ങി. ചെവിക്ക് പൊറുതിയുണ്ടായത് അപ്പോഴാണ്. തൃശൂര്‍ നസ്രാണിയുടെ വാക്കുകേട്ട് രണ്ടു മണിക്കൂര്‍ അവിടെ ചെലവിട്ടിരുന്നെങ്കില്‍ ചിലപ്പോള്‍ ഇയര്‍ഡ്രം വേറെ ഫിറ്റ് ചെയ്യേണ്ടി വരുമായിരുന്നു.

Friday, December 25, 2009

മുംബൈ കാഴ്ചകള്‍-2: അന്യഗ്രഹത്തീവണ്ടി


ആനന്ദ് രചിച്ച 'ആള്‍ക്കൂട്ട'ത്തിന്റെ ഏതോ പേജില്‍ നിന്ന് രക്ഷപ്പെട്ടവരെപ്പോലെ തോന്നിക്കുന്ന മൂകവും നിരുന്മേഷകവുമായ ജനപ്രവാഹം നേരിട്ട് കാണാന്‍ മുംബൈയിലെ അര്‍ബന്‍ തീവണ്ടി സ്റ്റേഷനുകളില്‍ തന്നെ പോകണം. ആര്‍ത്തലയ്ക്കുന്ന ജനക്കൂട്ടമല്ല അത്. എവിടെ നിന്നോ തൊടുത്തുവിട്ട് ഒരേ ലക്ഷ്യത്തിലേക്ക് ഭ്രാന്തമായി നീങ്ങിക്കൊണ്ടിരിക്കുന്ന ആയിരം മുഖമുള്ള മനുഷ്യാസ്ത്രം പോലെ തോന്നും.

അന്ധേരിയില്‍ നിന്ന് ചര്‍ച്ച്‌ഗേറ്റിലേക്ക് പോകാന്‍ ഒരുങ്ങുമ്പോള്‍, സഹപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി, പോക്കറ്റടി സൂക്ഷിക്കണം. ട്രെയില്‍ നീങ്ങിത്തുടങ്ങിയാല്‍ ഒരു കാരണവശാലും കയറാന്‍ ശ്രമിക്കരുത്, ഇറങ്ങാനും. ചര്‍ച്ച്‌ഗേറ്റില്‍ നിന്ന് വൈകുന്നേരം മടങ്ങുന്നത് എട്ടുമണി കഴിഞ്ഞു മതിയെന്നായിരുന്നു മറ്റൊരു ഉപദേശം, അപ്പോഴേക്കും തിരക്ക് ശമിച്ചിട്ടുണ്ടാകും.

അന്ധേരിയില്‍ യാത്ര അവസാനിപ്പിക്കുന്ന തീവണ്ടികള്‍ ചര്‍ച്ച്‌ഗേറ്റില്‍ ഒന്ന്, രണ്ട് പ്ലാറ്റ്‌ഫോമുകളിലാണ് നിര്‍ത്തുക. മറ്റ് തീവണ്ടികളില്‍ കയറിയാല്‍, അവ അന്ധേരി വഴിയാണെങ്കില്‍ക്കൂടി, തിരക്കു മൂലം അവിടെ ഇറങ്ങാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍, അന്ധേരിയില്‍ യാത്ര അവസാനിക്കുന്ന ട്രെയിനിലേ കയറാവൂ-ഇതായിരുന്ന മറ്റൊരു മാര്‍ഗനിര്‍ദേശം.

വൈകുന്നേരം എട്ടുമണിക്ക് ഒന്നാംനമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് വണ്ടി പിടിച്ചു. ഏതായാലും അന്ധേരിയില്‍ യാത്ര അവസാനിപ്പിക്കുന്ന വണ്ടിയാണല്ലോ ഈ പ്ലാറ്റ്‌ഫോമിലുണ്ടാവുക, ധൈര്യമായി കയറി സീറ്റ് പിടിച്ചു. ശരിയാണ്, തിരക്ക് കുറഞ്ഞിരിക്കുന്നു.

അടുത്തിരിക്കുന്നത് കാഴ്ചയില്‍ തമിഴനെന്ന് തോന്നിക്കുന്ന ഒരു മധ്യവയസ്‌കന്‍, നെറ്റിയില്‍ വലിയ കുറിയും തോള്‍സഞ്ചിയും. എതിരെ ഒരു ജിമ്മേനേഷ്യക്കാരന്‍ -മധ്യവയസ്‌ക്കന്‍, കുറ്റിത്തലമുടി, ഉറച്ച മസിലുകള്‍, വിലകൂടിയ കോട്ടണ്‍പാന്റും ഹാഫ്സ്ലീവ് ഷര്‍ട്ടും, പോരാത്തതിന് എക്‌സിക്യുട്ടീവ് സ്‌റ്റൈലിലൊരു സൂട്ട്‌കേസും (അധോലോക നായകരിലാരെങ്കിലുമാകുമോ, സ്യൂട്ട്‌കേസില്‍ തോക്കുണ്ടാകുമോ, ബോംബെ സോറി മുംബൈയല്ലേ സ്ഥലം!).

വണ്ടി വേഗമെടുത്തു, തണുത്ത കാറ്റ്. ട്രെയിന്‍ അന്ധേരിയില്‍ പോകില്ലേ, ഒരു ശങ്ക. തമിഴനോട് തന്നെ സംശയം നിവര്‍ത്തിച്ചു കളയാം, എതിരെയുള്ള കുറ്റിത്തലമുടിയെ ശല്യപ്പെടുത്തേണ്ട. തമിഴന്‍ ഞങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ചു, ഇത് ബാന്ദ്ര സ്‌റ്റേഷന്‍ വരെ മാത്രമേ പോകൂ. അവിടെ നിന്ന് അന്ധേരിക്ക് വേറെ വണ്ടി പിടിച്ചാല്‍ മതി. അതിനര്‍ഥം ഒരു ഇറങ്ങിക്കയറ്റം വേണം. ബോര്‍ഡ് നോക്കാതെ വണ്ടികയറിയാല്‍ ഇതാണ് പറ്റുക, ഗുണപാഠം മനസില്‍ കുറിച്ചിട്ടു.

ഓരോ സ്‌റ്റേഷനിലും നിര്‍ത്തുമ്പോള്‍, പ്ലാറ്റ് ഫോമുകളില്‍ 'എത്രയോ കാലമായി ഞങ്ങളിവിടെ സ്ഥിരതാമസക്കാരാ'ണെന്ന മുഖഭാവത്തോടെ നിര്‍വികാരരായി നില്‍ക്കുന്നവര്‍. ബാന്ദ്ര എത്തുംമുമ്പ് തമിഴന്‍ ഇറങ്ങി. ആരെയും പേടിക്കാനില്ലല്ലോ എന്ന മട്ടില്‍ ഞാനും സുഹൃത്തും മലയാളത്തില്‍ പേശ് തുടര്‍ന്നു. മുംബൈയില്‍ പിറ്റേന്ന് ഷോപ്പിങിന് എവിടെ പോകണം തുടങ്ങിയ കാര്യങ്ങളായിരുന്നു ചര്‍ച്ച.

പെട്ടന്ന് കുറ്റത്തലമുടി, ഞങ്ങളെ ലാക്കാക്കി മസില്‍ പെരുക്കുകയും ഒന്ന് ഇളകിയിരിക്കുകയും ചെയ്തു. ദൈവമേ, ഒരു അധോലാക ആക്രമണം തുടങ്ങുകയാണോ, മനസിലോര്‍ത്തു! 'നിങ്ങള്‍ ബാന്ദ്രയില്‍ ഇറങ്ങേണ്ട, ഈ തീവണ്ടി അന്ധേരിയില്‍ പോകും'-കുറ്റിത്തലമുടി മലയാളത്തില്‍ പറഞ്ഞു. ഹോ, ആശ്വാസമായി, അധോലോകമാണെങ്കിലും മലയാളിയാണ്.

''അതെങ്ങനെ, ഇത് ബാന്ദ്ര വണ്ടിയല്ലേ'-ഞാന്‍ സംശയം ചോദിച്ചു. ബാന്ദ്ര വരയേ ഔദ്യോഗികമായി ഈ വണ്ടി പോകൂ. പക്ഷേ, വണ്ടി ഷെഡ്ഡില്‍ കയറ്റാന്‍ അന്ധേരിയിലാണ് കൊണ്ടുപോവുക. ബാന്ദ്രയിലെത്തുമ്പോള്‍ വണ്ടിയിലെ ലൈറ്റും ഫാനുമെല്ലാം അണയും, അതുകണ്ട് നമ്മള്‍ ഇറങ്ങാതിരുന്നാല്‍ മതി, അന്ധേരിയിലെത്താം, താനും അന്ധേരിക്കാണ്-കുറ്റിത്തലമുടി വിശദീകരിച്ചു.

ബാന്ദ്രയിലെത്തി. ലൈറ്റും ഫാനും അണഞ്ഞു. കുറ്റിത്തലമുടിയും ഞങ്ങളും ഉള്‍പ്പടെ കുറെപ്പേര്‍ ഇറങ്ങാന്‍ കൂട്ടാക്കിയില്ല, സീറ്റില്‍ തന്നെയിരുന്നു. കുറച്ചു നിമിഷം നിര്‍ത്തിയിട്ടിട്ട് വണ്ടി നീങ്ങി, ഇരുട്ടില്‍, നേരിയ തണുപ്പില്‍, ഒരു അന്യഗ്രഹത്തീവണ്ടിയിലെന്നപോലെ ഞങ്ങള്‍ ആകാംക്ഷയോടെ അതിലിരുന്നു.

അങ്ങനെ, 2009 ഡിസംബര്‍ ഒന്‍പത് വൈകുന്നേരം 9.17 മുതല്‍ 9.40 വരെ, ഒരു ഔദ്യോഗികരേഖയിലും പെടാത്ത അജ്ഞാത തീവണ്ടി ഞങ്ങളെയും കൊണ്ട് യാത്രചെയ്തു.

17 വര്‍ഷം 31 കമ്പനികള്‍

കുറ്റിത്തലമുടിയുടെ പേര് ജോര്‍ജ് ഡൊമിനിക്, തൃശൂരുകാരന്‍ നസ്രാണി, രണ്ടു തലമുറയായി മുംബൈയില്‍ പാര്‍പ്പുറപ്പിച്ച കുടുംബത്തില്‍ പെട്ടയാള്‍, 17 വര്‍ഷത്തിനിടെ 31 കമ്പനികള്‍ മാറിയ സാഹസികന്‍. നിര്‍ത്താതെ സംസാരിക്കും. കൂടുതല്‍ കാലവും ഒരു ജിംനേഷ്യം ശൃംഗലയുടെ മാനേജരായിരുന്നു, അതാണ് ഇത്ര പെരുത്ത മസിലുകള്‍. പൊളിച്ചു മാറ്റുന്ന പഴയകാല ബ്രിട്ടീഷ് കെട്ടിടങ്ങളിലെ പ്രതിമകളും മറ്റ് കലാരൂപങ്ങളും ശേഖരിച്ച് വില്‍ക്കുന്ന ഒരു കമ്പനിയുടെ ജനറല്‍ മാനേജരാണ് ഇപ്പോള്‍, എത്രകാലം അവിടെയുണ്ടാകും എന്ന് ഉറപ്പിക്കാന്‍ വയ്യ.

മുംബൈയില്‍ പരിചയം കുറഞ്ഞ മലയാളികള്‍ എന്നു കണ്ടപ്പോള്‍ ചില ഗൈഡ്‌ലൈനുകള്‍ അദ്ദേഹം ഞങ്ങള്‍ക്ക് നല്‍കി. ഷോപ്പിങിനുള്ള സ്ഥലമായിരുന്നു ഒന്ന്. ഷോപ്പിങ് എന്ന് ഞങ്ങള്‍ ഉദ്ദേശിച്ചത് (കോഴിക്കോട്ട് നിന്ന് പോയവരാകയാല്‍) മിഠായിത്തെരുവ് മോഡല്‍ ആയിരുന്നു. അതിന് ബാന്ദ്രയിലെ ഹില്‍ടോപ്പ് റോഡ് അദ്ദേഹം നിര്‍ദേശിച്ചു, വില പേശി വാങ്ങാം.

(ഏതായാലും അവിടെ പോകേണ്ടി വന്നില്ല. പിറ്റേദിവസം രാവിലെ ടൈംസ് ഓഫ് ഇന്ത്യയിലെ പെയ്ഡ് ന്യൂസ് വിഭാഗത്തിന് പുറത്ത് ഞങ്ങള്‍ വായിച്ചു - ഹില്‍ടോപ്പ് റോഡിലെ തെരുവുകച്ചവടക്കാരെ പോലീസ് ഒഴിപ്പിച്ചു മാറ്റിയിരിക്കുന്നു, ദുഷ്ടന്‍മാര്‍!)

അന്ധേരിയില്‍ നിന്ന് പിരിയുംമുമ്പ് ജോര്‍ജ് ചേട്ടന്‍ ചോദിച്ചു, 'മുംബൈയില്‍ വന്നിട്ട് നിങ്ങള്‍ ഓര്‍ക്കസ്ട്ര കണ്ടില്ലേ?'. ഓര്‍ക്കസ്ട്രയോ, അതെന്ത്? ഗാനമേള പോലെ വല്ലതുമാണോ, ഞങ്ങള്‍ ചോദിച്ചു. മുംബൈയില്‍ വന്ന സ്ഥിതിക്ക് നിങ്ങള്‍ ഓര്‍ക്കസ്ട്ര കണ്ടിട്ടേ പോകാവൂ, അദ്ദേഹം ഉപദേശിച്ചു.

അവിടെ പോവുക, ഒരു ബിയര്‍ ഓര്‍ഡര്‍ ചെയ്യുക, പെണ്‍കുട്ടികള്‍ പാട്ടുപാടുന്നുണ്ടാകും, അത് ആസ്വദിക്കുക. ബിയറൊന്നിന് 250 രൂപ ചാര്‍ജ് ചെയ്യും, കുഴപ്പമില്ല. ഏതായാലും, നിങ്ങള്‍ മടങ്ങും മുമ്പ് ഓര്‍ക്കസ്ട്ര കണ്ടേ പോകാവൂ-കുറ്റിത്തലമുടി തടിവക്കൊണ്ട് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഓര്‍ക്കസ്ട്രയ്ക്ക് പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചത്.
(അത് അടുത്ത ലക്കത്തില്‍)

Thursday, December 17, 2009

മുംബൈ കാഴ്ചകള്‍-1 : 'ടെറര്‍ ടൂറിസം'


മുംബൈയില്‍ ഇന്ത്യാകവാടത്തിനരികില്‍, പകല്‍നേരത്ത് അവിടെ എത്താന്‍ കഴിഞ്ഞില്ലല്ലോ എന്ന ചിന്തയോടെ, കഴിഞ്ഞ ഡിസംബര്‍ ഒന്‍പതിന് വൈകുന്നേരം നില്‍ക്കുമ്പോള്‍ ശ്രദ്ധേയമായ രണ്ട് വസ്തുതകള്‍ മനസില്‍ പതിയുന്നുണ്ടായിരുന്നു. ഡിസംബറിന്റെ ആ ചൂടുകുറഞ്ഞ സന്ധ്യയില്‍ അറബിക്കടലില്‍ നിന്ന് എന്തുകൊണ്ട് അല്‍പ്പം പോലും കടല്‍ക്കാറ്റ് എത്തുന്നില്ല എന്നതായിരുന്നു ഒന്ന്. കടലിന്റെ ജീവസാന്നിധ്യം ആരോ തടഞ്ഞുനിര്‍ത്തുന്നതുപോലെ. നഗരത്തിന്റെ ആലക്തികദീപപ്രളയത്തില്‍ ആകാശത്തു നിന്ന് നക്ഷത്രങ്ങള്‍ ആട്ടിയോടിക്കപ്പെട്ടതുപോലെ, കടല്‍ക്കാറ്റും നിന്നുപോയിരിക്കുന്നു.

രണ്ടാമത്തേതായിരുന്നു കൂടുതല്‍ നാടകീയം. ഒരു വര്‍ഷം മുമ്പ് ഭീകരാക്രമണം നടന്ന താജ് ഹോട്ടലിന്റെ നൂറ്റാണ്ട് പഴക്കമുള്ള നിലകളിലേക്ക് ആകാംക്ഷയും ഭീതിയും ഉത്ക്കണ്ഠയും കലര്‍ന്ന ഭാവത്തോടെ ഞങ്ങള്‍ മാത്രമല്ല നോക്കുന്നത്, ആ സന്ധ്യയില്‍ ഇന്ത്യാകവാടത്തിനരികില്‍ എത്തിയ എല്ലാവരും അതുതന്നെ ചെയ്യുന്നു എന്നതായിരുന്നു അത്. ഭീകരര്‍ മുപ്പതിലേറെപ്പേരെ വകവരുത്തിയ താജിന്റെ ആറാംനിലയിലേക്ക് നെടുവീര്‍പ്പോടെ നോക്കിനില്‍ക്കുന്നവര്‍. ഇപ്പോഴും അവശേഷിക്കുന്ന പൊട്ടിയ ചില ജനാലപ്പാളികളുടെ ചിത്രം അരണ്ടവെളിച്ചത്തില്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നവര്‍.

ഒരു വര്‍ഷമായി അവിടെ നടക്കുന്ന ഒരു 'അനുഷ്ഠാനക്രിയ'യില്‍ പങ്കാളികളാവുകയല്ലേ ഞങ്ങളും ചെയ്തത്. താജിനെ, മറ്റൊരവസരത്തിലായിരുന്നെങ്കില്‍ കടല്‍ക്കരയിലെ ഒരു മഹനീയ സാന്നിധ്യമോ കെട്ടിടസമുച്ചയമോ ആയി മാത്രം കണ്ട് അവഗണിക്കുമായിരുന്ന സന്ദര്‍ശകര്‍ക്ക്, ഇന്ന് അതൊരു പ്രതീകവും പ്രതീക്ഷിക്കേണ്ട അപായവും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ചിഹ്നവുമായിരിക്കുന്നു.

താജിനെ ആകാംക്ഷയോടെ നോക്കിനില്‍ക്കുക വഴി, മുംബൈയിലെ പുതിയൊരു വിഭാഗം ടൂറിസ്റ്റുകളുടെ ഗണത്തില്‍ (ഞങ്ങള്‍ ടൂറിസ്റ്റുകളല്ലായിരുന്നെങ്കില്‍ കൂടി) പെടുത്താവുന്നവരായി ഞങ്ങളും മാറുകയായിരുന്നുവെന്ന് പിന്നീടാണ് മനസിലായത്. താജ് കണ്ട് രണ്ടുദിവസം കഴിഞ്ഞ് ബാന്ദ്ര-വര്‍ളി കടല്‍പ്പാലത്തിലൂടെ രാത്രിയുടെ ദീപാലങ്കാരങ്ങള്‍ ശ്രദ്ധിച്ച് കാറില്‍ സഞ്ചരിക്കുമ്പോള്‍ ഏഷ്യാനെറ്റിലെ അനൂപ് രാധാകൃഷ്ണനാണ്, മുംബൈയില്‍ ശക്തിപ്രാപിച്ചുവരുന്ന പുതിയ ടൂറിസത്തെക്കുറിച്ച് വിവരിച്ചത്. 'ടെറര്‍ ടൂറിസം' എന്നാണതിന്റെ പേര്!

കഴിഞ്ഞ വര്‍ഷം ഭീകാരാക്രമണം നടന്ന താജും നരിമാന്‍ ഹൗസുമൊക്കെ കാണാന്‍ ചൈനയില്‍ നിന്നും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ധാരാളം സഞ്ചാരികള്‍ ഇപ്പോള്‍ മുംബൈയിലെത്തുന്നുവത്രേ. ആക്രമണത്തെ തുടര്‍ന്ന് കുറച്ചുകാലം അടച്ചിട്ട താജ് ഹോട്ടല്‍ വീണ്ടും തുറന്നപ്പോള്‍, ആറാംനിലയിലെ മുറികള്‍ ബുക്കുചെയ്യാന്‍ വന്‍ തിരക്കായിരുന്നുവത്രേ. ഇപ്പോഴും ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ക്ക് ആറാംനിലയിലെ റൂമുകളോടാണ് പ്രിയം. ആക്രമണം നടന്ന സ്ഥലങ്ങള്‍ കാണുക, ആളുകളെ ഭീകരര്‍ വകവരുത്തിയ സ്ഥലത്ത് ഒരു ദിവസമെങ്കിലും താമസിക്കുക-വല്ലാത്ത മാനസികാവസ്ഥ തന്നെ.

ചുടലക്കളങ്ങളില്‍ രാത്രി കഴിഞ്ഞിരുന്ന നാറാണത്ത് ഭ്രാന്തന്റെ പിന്‍മുറക്കാരാകണം ടെറര്‍ ടൂറിസ്റ്റുകള്‍. ഏതായാലും, നടുക്കം മുംബൈയുടെ മനസില്‍ ഇപ്പോഴുമുണ്ടെങ്കിലും, മുംബൈയിലെ ടൂറിസം വ്യവസായത്തെ ഭീകരര്‍ക്ക് തളര്‍ത്താനായിട്ടില്ല. ('മുംബൈ കാഴ്ചകള്‍' തുടരും).

Sunday, October 11, 2009

കൊലപാതകം ടി.വി. പ്രോഗ്രാമാകുമ്പോള്‍


പ്രതികാരത്തിന്റെ ഭാഗമായി ഒരു പത്രാധിപര്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതും, എന്നിട്ട് അവ എക്ലൂസീവ് വാര്‍ത്തകളാക്കുന്നതുമാണ് ജോഷി സംവിധാനം ചെയ്ത 'ന്യൂഡല്‍ഹി' എന്ന സിനിമയുടെ പ്രമേയം. മമ്മുട്ടിയാണ് ചിത്രത്തില്‍ പത്രാധിപരെ അവതരിപ്പിക്കുന്നത്. വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ക്രിമിനല്‍ നടപടികള്‍ക്ക് മുതിരുന്ന മാധ്യമപ്രവര്‍ത്തകരെപ്പറ്റി വേറെയും സിനിമകള്‍ വന്നിട്ടുണ്ട്. 1992-ല്‍ പോള്‍ വെര്‍ഹോവെന്‍ സംവിധാനം ചെയ്ത 'ബേസിക് ഇന്‍സ്റ്റിങ്ട്'' ഈ ജീനസില്‍പ്പെട്ട ചിത്രമായിരുന്നു. ഷാരോണ്‍ സ്‌റ്റോണിന്റെയും മൈക്കല്‍ ഡഗ്ലസിന്റെയും പ്രകടനം കൊണ്ടും ചൂടന്‍ രംഗങ്ങള്‍ കൊണ്ടും വിവാദമായ ആ ചിത്രത്തില്‍, സുന്ദരിയായ ക്രൈംനോവലിസ്റ്റാണ് തന്റെ നോവലിന്റെ ഉള്ളടക്കം കൊല നടത്തി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നത്.

ഇതൊക്കെ സിനിമകളിലും കഥകളിലും മാത്രമേ നടക്കൂ എന്ന് കരുതുന്നുവെങ്കില്‍ തെറ്റി. യഥാര്‍ഥ മാധ്യമലോകം ക്രിമിനലുകളെ തുറന്ന് കാട്ടാനാണ് നിലകൊള്ളേണ്ടത് എന്നാണ് പൊതുവെയുള്ള ധാരണ. സത്യത്തിന്റെ കാവലാളാകാന്‍ വിധിക്കപ്പെട്ടവരാണ് മാധ്യമപ്രവര്‍ത്തകര്‍ എന്നാണ് സങ്കല്‍പ്പം. അത് സങ്കല്‍പ്പം മാത്രമാണെന്നും, യഥാര്‍ഥ മാധ്യമലോകം ഏറെ മാറിയിരിക്കുന്നുവെന്നും, ബ്രസീലിയന്‍ ടി.വി.അവതാരകന്‍ തന്റെ പ്രോഗ്രാമിന് വേണ്ടി കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്‌തെന്ന നടുക്കമുളവാക്കുന്ന വാര്‍ത്ത വെളിപ്പെടുത്തുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് തള്ളിക്കളയാനാകില്ല എന്നാണ് നിരീക്ഷകരുടെ പക്ഷം. കഴുത്തറപ്പന്‍ മത്സരവും വാണിജ്യവത്ക്കരണവും ആധുനിക മാധ്യമലോകത്തെ എത്ര വികൃതവും മനുഷ്യത്വരഹിതവുമായ അവസ്ഥയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ സംഭവം.

ബ്രസീലിയന്‍ ടി.വി.അവതാരകനായ വാലസ് സൂസയാണ്, തന്റെ പ്രോഗ്രാമിന്റെ ജനപ്രീതി വര്‍ധിപ്പിക്കാനായി കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് മാധ്യമലോകത്തെയാകെ നടുക്കിയത്. ഇയാളൊരു രാഷ്ട്രീയ നേതാവും ജനപ്രതിനിധിയും കൂടിയാണെന്ന വസ്തുത പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. സംഭവം പുറത്തായതോടെ മുങ്ങിയ ഇയാള്‍, പോലീസ് നാല് ദിവസം തിരച്ചില്‍ നടത്തിക്കഴിഞ്ഞപ്പോള്‍ സ്വയം കീഴടങ്ങുകയായിരുന്നു. 'ഒരു കൊലപാതകത്തില്‍ അയാള്‍ പ്രതിയാണ്, മറ്റ് കൊലകളെക്കുറിച്ച് അന്വേഷണം നടക്കുകയാണ്'-സര്‍ക്കാര്‍ അഭിഭാഷകനായ റൊണാള്‍ഡോ ആന്‍ഡ്രേഡി അറിയിച്ചു. കീഴടങ്ങിയ സൂസ ഇപ്പോള്‍ ജയിയിലാണ്.

ബ്രസീലിലെ ഏറ്റവും വലിയ സംസ്ഥാനമായ ആമസോണാസിന്റെ തലസ്ഥാന നഗരമായ മാനൂസില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ, 'ഓപ്പണ്‍ ചാനലി'ല്‍ 'കനാല്‍ ലിവ്‌റെ' എന്ന ക്രൈം ഷോയാണ് സൂസ അവതരിപ്പിച്ചിരുന്നത്. വന്‍ ജനപ്രീതി നേടിയ പ്രോഗ്രാമായിരുന്നു അത്. സംസ്ഥാന നിയമസഭയിലേക്ക് സൂസ മത്സരിച്ചപ്പോള്‍ ലഭിച്ച ഭീമമായ ഭൂരിപക്ഷം തന്നെ ആ പ്രോഗ്രാമിന്റെ ജനപ്രീതിക്ക് തെളിവായിരുന്നു. പ്രോഗ്രാമിന്റെ റേറ്റിങ് വര്‍ധിപ്പിക്കാനായി സൂസ കൊലപാതകങ്ങള്‍ക്ക് ഉത്തരവിട്ടിരുന്നു എന്നാണ് അന്വേഷണഉദ്യോഗസ്ഥര്‍ ഇപ്പോള്‍ എത്തിയിട്ടുള്ള നിഗമനം. കൊലനടക്കുന്ന വേളയില്‍ അവിടെ എത്താന്‍ പാകത്തില്‍ ക്യാമറാസംഘത്തെയും സൂസ സജ്ജമാക്കിയിരുന്നു. മറ്റാര്‍ക്കും കിട്ടാത്ത സ്‌കൂപ്പുകളാണ് ഇത്തരത്തില്‍ സൂസ പുറത്തുകൊണ്ടുവന്നിരുന്നത്. ഒപ്പം മയക്കുമരുന്ന് കടത്തുകാരുമായും സൂസയ്ക്ക് ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്.

മുന്‍പോലീസ് ഓഫീസറായിരുന്ന സൂസ, മാധ്യമരംഗത്ത് തരംഗം സൃഷ്ടിക്കാന്‍ തുടങ്ങുന്നത് 1980-കളിലാണ്. മാനൂസ് നഗരത്തിലെ ലോക്കന്‍ ചാനലില്‍ 'കനാല്‍ ലിവ്‌റെ' പ്രോഗ്രം അവതരിപ്പിച്ചു തുടങ്ങുന്നതോടെയായിരുന്നു അത്. മയക്കുമരുന്നുസംഘങ്ങളും ഗുണ്ടാഗ്രൂപ്പുകളും മറ്റ് സാമൂഹികവിരുദ്ധരും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ആമസോനാസ് സംസ്ഥാനത്ത് സൂസയുടെ ക്രൈംഷോയ്ക്ക് വിഷയദാരിദ്യമുണ്ടായില്ല. 17 ലക്ഷം ജനങ്ങള്‍ കഴിയുന്ന നഗരത്തില്‍ സൂസയുടെ പ്രോഗ്രം വന്‍ജനപ്രീതി നേടി. അറസ്റ്റുകള്‍, കുറ്റകൃത്യങ്ങളുടെ നേരിട്ടുള്ള ദൃശ്യങ്ങള്‍, മയക്കുമരുന്ന് വേട്ട തുടങ്ങിയവയുടെ എക്‌സ്‌ക്ലൂസീവായ ദൃശ്യങ്ങളാകും സൂസയുടെ പ്രോഗ്രാമിലുണ്ടാവുക. മറ്റാരും കാണിക്കാത്ത ആ വീഡിയോരംഗങ്ങള്‍ പ്രോഗ്രാമിന്റെ റേറ്റിങ് വന്‍തോതില്‍ വര്‍ധിപ്പിച്ചു.

പ്രോഗ്രാമിന്റെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ കുറഞ്ഞത് അഞ്ച് കൊലപാതകമെങ്കിലും സൂസ നടത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. 2007-ല്‍ മയക്കുമരുന്ന് കടത്തുകാരനായ ക്ലിയോമിര്‍ ബെര്‍നാര്‍ഡിനോ കൊല്ലപ്പെട്ട കേസിലാണ് കഴിഞ്ഞയാഴ്ച സൂസയ്‌ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. താന്‍ നിരപരാധിയാണെന്നാണ് സൂസ വാദിച്ചിരുന്നത്. എന്നാല്‍, മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടായിരുന്ന സൂസ, കൊലപാതകങ്ങള്‍ വഴി ഒരേ സമയം രണ്ട് നേട്ടങ്ങള്‍ ഉണ്ടാക്കിയിരുന്നതായി പോലീസ് പറയുന്നു- മയക്കുമരുന്ന കടത്തില്‍ എതിരാളികളായവരെ ഉന്‍മൂലനം ചെയ്യുക, കൊലപാതകം നേരിട്ട് ചിത്രീകരിക്കുക വഴി പ്രോഗ്രാമിന്റെ റേറ്റിങ് വര്‍ധിപ്പിക്കുക. 'കനാല്‍ ലിവ്‌റെ' പ്രോഗ്രാമില്‍ കാണിച്ചിട്ടുള്ള മറ്റ് കൊലകളെക്കുറിച്ചും അന്വേഷണം നടക്കുന്നതായി പോലീസ് വക്താവ് ഇമ്മാനുവേല്ലി അരൗജോ അറിയിച്ചു.

കൊലപാതകം, ഗുണ്ടാസംഘം രൂപീകരിക്കല്‍, നിയമവിരുദ്ധമായി ആയുധങ്ങള്‍ കൈവശംവെയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് സൂസയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. ജനപ്രതിനിധി എന്ന നിലയില്‍ ക്രിമിനല്‍ വിചാരണാ നടപടികളില്‍ നിന്ന് സൂസയ്ക്കുണ്ടായിരുന്ന സംരക്ഷണം കഴിഞ്ഞയാഴ്ച കോടതി എടുത്തു കളയുകയുണ്ടായി. അതേത്തുടര്‍ന്നാണ് അയാള്‍ ഒളിവില്‍ പോയത്. നാലുദിവസം പോലീസ് തിരച്ചില്‍ തുടര്‍ന്നു കഴിഞ്ഞപ്പോള്‍ സ്വയംകീഴടങ്ങുകയായിരുന്നു. മാധ്യമപ്രവര്‍ത്തനം എന്നത് കൊലയും മയക്കുമരുന്നു കടത്തും മറ്റ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനവും നടത്താന്‍ മറയാക്കുകയാണ് സൂസ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.