Monday, February 1, 2010

നിഴലിനെ സംശയിക്കുന്നവര്‍


ഗൂഗിള്‍ മാപ്പിങ്പാര്‍ട്ടിയും ഓട്ടോ ഡ്രൈവറുടെ ശിക്ഷയും


ഏതാണ്ട് ഒരു പതിറ്റാണ്ട് മുമ്പത്തെ സംഭവമാണ്. ഹൈദരാബാദ്, ബാംഗ്ലൂര്‍ മുതലായ നഗരങ്ങള്‍ ഐടി രംഗത്ത് വന്‍കുതിപ്പ് നടത്തുമ്പോള്‍, ഇത്രയേറെ മാനവവിഭവശേഷിയുള്ള കേരളത്തിന് അത് സാധിക്കാത്തതിന് കാരണം അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ പി.എസ്.ജയന്‍ നിയമിക്കപ്പെട്ടു. അദ്ദേഹം ഹൈദരാബാദ് സന്ദര്‍ശിച്ചു, അന്ന് ആന്ധ്രയിലെ ഐടി വിപ്ലവത്തിന് ചുക്കാന്‍ പിടിച്ചിരുന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഐടി സെക്രട്ടറിയെ കണ്ടു. ബാംഗ്ലൂരിലെത്തി അവിടുത്തെ ഐടി ചുമതലക്കാരെ കണ്ടു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തി അന്നത്തെ സംസ്ഥാന ഐടി സെക്രട്ടറി അരുണ സുന്ദര്‍രാജ് ഐ.എ.എസിനെയും കണ്ടു.

ചന്ദ്രബാബു നായിഡുവിന്റെ ഐടി സെക്രട്ടറിയുടെ ഫോട്ടോഗ്രാഫ് വേണമല്ലോ എന്ന് പറഞ്ഞപ്പോള്‍, ജയന്റെ ഇ-മെയില്‍ ഐഡി ചോദിച്ചിട്ട് സ്വന്തം ലാപ്‌ടോപ്പില്‍ നിന്ന് അദ്ദേഹം അത് അപ്പോള്‍ തന്നെ അയച്ചു. നിങ്ങള്‍ നാട്ടിലെത്തി മെയില്‍ നോക്കിയാല്‍ മതി ഫോട്ടോ അതില്‍ കാണും എന്ന് നിര്‍ദ്ദേശവും നല്‍കി. ബാംഗ്ലൂരിലും തത്തുല്യമായ അനുഭവമാണുണ്ടായത്. എന്നാല്‍, തിരുവനന്തപുരത്ത് ഐടി സെക്രട്ടറിയുടെ മുറിയില്‍ വിചിത്രമായ മറ്റൊരു കാഴ്ചയായാണ് കണ്ടത്. മുറിയിലൊരു കമ്പ്യൂട്ടറുണ്ട്. അത് പക്ഷേ, സെക്രട്ടറിയുടെ മേശപ്പുറത്തല്ല. മാത്രമല്ല, അത് പ്രവര്‍ത്തിപ്പിക്കാന്‍ ഒരു കമ്പ്യൂട്ടര്‍ ഓപ്പറേറ്ററുമുണ്ട്. എന്തുകൊണ്ട് കേരളം ഈ രംഗത്ത് പിന്നിലാകുന്നു എന്നതിന് ഈ രംഗം വ്യക്തമായ ഉത്തരം നല്‍കുന്നു എന്നു പറഞ്ഞാണ് തന്റെ റിപ്പോര്‍ട്ട് ജയന്‍ അവസാനിപ്പിച്ചത്.

തിരുവനന്തപുരത്ത് നടക്കാന്‍ പോകുന്ന ഗൂഗിള്‍ മാപ്പിങ്പാര്‍ട്ടിക്കെതിരെ സംസ്ഥാന ഇന്റലിന്‍ജന്‍സ് മേധാവി നല്‍കിയെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മുന്നറിയിപ്പ് വായിക്കുമ്പോള്‍, മേല്‍പ്പറഞ്ഞ രംഗമാണ് ഓര്‍മ വരുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നമ്മുടെ ഉദ്യോഗസ്ഥര്‍ അല്‍പ്പവും മുന്നോട്ട് പോയിട്ടില്ല എന്ന് ഈ സംഭവം വ്യക്തമാക്കുന്നു. ലോകത്ത് എന്താണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്. ഓരോ ദിവസവും ലോകം മാറിക്കൊണ്ടിരിക്കുന്നു. ആ മാറ്റം മനസിലാക്കാന്‍ ഒരു ദിവസം വൈകിയാല്‍ പോലും നമ്മള്‍ കാലഹരണപ്പെട്ടേക്കാം എന്നതാണ് സ്ഥിതി. ആ നിലയ്ക്ക് ദിവസവും കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ഉദ്യോഗസ്ഥ സംവിധാനവും, അത് മനസിലാക്കാന്‍ വൈകുന്ന രാഷ്ട്രീയ നേതൃത്വവും നമ്മളെ എങ്ങോട്ടാണ് നയിക്കുന്നത്.

ഇന്ത്യയില്‍ ടെലിവിഷന്‍ ബഹുജനമാധ്യമത്തിന്റെ സ്വഭാവമാര്‍ജിക്കുന്നത് 1990-കളുടെ പകുതിയില്‍ മാത്രമാണ്. സാങ്കേതികമായി അത്തരമൊരു അവസ്ഥ ആര്‍ജിക്കാന്‍ ഇന്ത്യയെപ്പോലൊരു രാജ്യത്തിന് അത്രയും സമയം വേണ്ടിവന്നു എന്ന് വാദിക്കുന്നവരുണ്ട്. യഥാര്‍ഥത്തില്‍ പാശ്ചാത്യലോകം ടെലിവിഷന്‍ ജ്വരത്തില്‍ പെട്ട കാലത്ത്, ഇന്ത്യയെപ്പോലൊരു രാജ്യത്തിന് ആവശ്യം വിനോദത്തെക്കാളേറെ വികസനമാണ് എന്ന്, ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ സ്വാധിനത്താല്‍ നെഹൃവിനെപ്പോലുള്ള ഇന്ത്യന്‍ നേതാക്കള്‍ തീരുമാനിച്ചതാണ്, ഇവിടെ ടെലിവിഷന്‍ യുഗം ഉദയം ചെയ്യാന്‍ വൈകിയതിന് മുഖ്യകാരണമെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. അതിന്റെ ഫലം നമ്മള്‍ ഇപ്പോള്‍ കാണുന്നുണ്ട്. 'സോപ്പ്ഓപ്പറ'കള്‍ എന്നപേരിലുള്ള സീരിയലുകള്‍ കണ്ട് 1960-കളില്‍ യൂറോപ്പിലും അമേരിക്കയിലും മദാമ്മമാര്‍ ഒഴുക്കിയ കണ്ണീര്‍, ഇപ്പോള്‍ മെഗാസീരിയലുകള്‍ വഴി കേരളത്തിലെ വീട്ടമ്മമാര്‍ ഒഴുക്കുന്നു. കണ്ണീരൊഴുക്കാന്‍ 40 വര്‍ഷത്തെ കാത്തിരിപ്പ്!

ഗൂഗിള്‍ മാപ്പ് പോലുള്ള നവമാധ്യമ സാധ്യതകളെ ചെറുക്കുക വഴി കേരളം എത്ര വര്‍ഷമാണ് പിന്നിലാകാന്‍ പോകുന്നതെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ല. ഒരുകാര്യം ഉറപ്പാണ്, ഭീകരര്‍ക്ക് കേരളത്തെ ആക്രമിക്കണമെങ്കില്‍ അതിന് ഗൂഗിള്‍ മാപ്പിന്റെ ആവശ്യമൊന്നുമില്ല, കാരണം അതിലും ഉയര്‍ന്ന സാങ്കേതികത്തികവാര്‍ന്ന ഉപഗ്രഹചിത്രങ്ങള്‍ ഇന്ന് ലഭ്യമാണ്. അപ്പോള്‍ നമ്മള്‍ നിഴലിനെയാണോ പേടിക്കുന്നത്.

ഏതാനും ദിവസം മുമ്പ് സഹപ്രവര്‍ത്തകനായ കെ.കെ.ബാലരാമന്‍ ഒരു ഓട്ടോറിക്ഷക്കാരന്റെ കാര്യം പറഞ്ഞു. പരിചയമുള്ള ഒരു പെട്ടിക്കടയില്‍ നിന്ന് മുറുക്കാന്‍ വാങ്ങുകയായിരുന്നു അദ്ദേഹം. ആ സമയത്താണ് യൂണിഫോമിട്ട, കണ്ടാല്‍ അറുപതിന് മേല്‍ പ്രായമുള്ള ഒരു ഓട്ടോഡ്രൈവര്‍ അവിടെയെത്തിയത്. അയാള്‍ സാധനം വാങ്ങിപ്പോയപ്പോള്‍, കടക്കാരന്‍ പറഞ്ഞു, 'പാവം, രാവിലെ ക്ലാസ് കഴിഞ്ഞു വരികയാ. ഒരാഴ്ചയായി, ഇനി മൂന്നാഴ്ച കൂടി പോകണം'. സംഭവം എന്താണെന്ന് ബാലരാമന്‍ തിരക്കി. പ്രായമായ ആ ഓട്ടോക്കാരന്‍ തന്റെ വാഹനത്തില്‍ കയറിയ ഒരു സ്ത്രീയെ ചില്ലറയില്ലാത്തതിന്റെ പേരില്‍ എന്തോ അസഭ്യം പറഞ്ഞുവത്രേ. അവര്‍ നേരെ പോയി പോലീസില്‍ പാരതി കൊടുത്തു. ഓട്ടോക്കാരനെ പോലീസ് പിടിച്ചു. തെറ്റിന് കൊടുത്ത ശിക്ഷയാണ്, ഒരു മാസക്കാലം എല്ലാ ദിവസവും ഒരുമണിക്കൂര്‍ വീതം ക്ലാസില്‍ പങ്കെടുക്കണം. സ്ത്രീകളോട് എങ്ങനെ മാന്യമായി പെരുമാറണം എന്നതാണ് വിഷയം.

ഈ സംഭവം കേട്ടപ്പോള്‍ എനിക്ക് മനസില്‍ തോന്നി, നമ്മുടെ പല ഉദ്യോഗസ്ഥരും നേതാക്കളും ഇത്തരം ശിക്ഷയ്ക്ക് അര്‍ഹരാണ്. ലോകത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് വിവരിക്കുന്ന ക്ലാസില്‍ കുറഞ്ഞത് രണ്ടു മാസക്കാലം ദിവസവും ഓരോ മണിക്കൂര്‍ വീതം അവരെ പങ്കെടുപ്പിക്കുക.

NB: ഗൂഗിള്‍ പോലൊരു കുത്തകക്കമ്പനിക്ക് കേരളത്തിന്റെ സൂക്ഷ്മവിവരങ്ങള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കലാവില്ലേ ഈ മാപ്പിങ്പാര്‍ട്ടി എന്നാണ് മറ്റൊരു പ്രസക്തമായ ചോദ്യം. ഗൂഗിള്‍ മാപ്പ്‌സ്, ഗൂഗിള്‍ എര്‍ത്ത് എന്നിങ്ങനെയുള്ള സര്‍വീസുകള്‍ ഇപ്പോള്‍ തികച്ചും സൗജന്യമാണ്, ഭാവിയില്‍ പക്ഷേ, അവ മറ്റാരുടെയെങ്കിലും ഉടമസ്ഥതയില്‍ പെട്ടാല്‍ എന്താകും സ്ഥിതി എന്നതാണ് ആശങ്ക. ന്യായമായ ആശങ്കയാണിത്. പക്ഷേ, നമ്മുക്ക് ഇങ്ങനെയൊരു ആശങ്കയുണ്ട് എന്നതുകൊണ്ടു മാത്രം ഇത്തരം കാര്യങ്ങളെ ചെറുക്കുന്നതും പ്രതിരോധിക്കുന്നതും യുക്തിയാണോ. ഈ ആശങ്ക യാഥാര്‍ഥ്യമാകും എന്നതിന് എന്താണ് നമ്മുടെ പക്കലുള്ള ഉറപ്പ്?

'ഓപ്പണ്‍സ്ട്രീറ്റ്മാപ്പ്' (openstreetmap) പോലുള്ള ജനകീയ മാപ്പിങ് സംരംഭങ്ങളില്‍ പങ്കെടുക്കൂ, ഗൂഗിളിനെപ്പോലുള്ള കുത്തകകളെ ഒഴിവാക്കൂ എന്നാണ് മറ്റൊരു വാദം. ഇത്തരമൊരു ജനകീയമാപ്പ് എല്ലാക്കാലത്തും സ്വതന്ത്രമായി നില്‍ക്കും എന്ന് ഗാരണ്ടി നല്‍കാന്‍ ആര്‍ക്കാണാവുക. എന്തിന് വിക്കിപീഡിയ പോലും ഭാവിയില്‍ മറ്റാരുടെയെങ്കിലും കൈകളില്‍ പെടുകയും, അതില്‍ ചേര്‍ത്തിട്ടുള്ള വിവരങ്ങള്‍ക്ക് കാശുകൊടുക്കുകയും വേണം എന്ന സ്ഥിതിയുണ്ടാകില്ലെന്ന് ആര്‍ക്കാണ് അത്ര ഉറപ്പുള്ളത്. വിക്കിപീഡിയയില്‍ വിവരങ്ങള്‍ ചേര്‍ക്കുന്ന ആര്‍ക്കെങ്കിലും ആ സ്ഥാപനത്തിന്റെ നിയന്ത്രണം അവകാശപ്പെടാനാകുമോ?

എന്നുവെച്ചാല്‍, സംശയമാണെങ്കില്‍ നമ്മള്‍ എല്ലാറ്റിനെയും സംശയിക്കണം. അല്ലാതെ ഗൂഗിള്‍ കുത്തക, ഓപ്പണ്‍സ്ട്രീറ്റ്മാപ്പ് പുണ്യാളന്‍ എന്ന ലൈന്‍ ശരിയല്ല.

ഇത്തരമൊരു മനോഭാവം വെച്ചുകൊണ്ട് ലോകത്ത് ജീവിക്കാനാകുമോ. സംശയം ആകാം, അത് യുക്തിക്ക് നിരക്കുന്നതാകണം. അതിനപ്പുറത്തെ സംശയം തളത്തില്‍ ദിനേശന്‍മാരെയേ സൃഷ്ടിക്കൂ. എന്നുവെച്ചാല്‍, മനോരോഗികളെ.

ഒരു കാര്യം കേരളീയര്‍ ദിനംപ്രതി തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അതിതാണ്, ശരാശരി മലയാളിയുടെ ആത്മസംതൃപ്തിക്ക് രണ്ട് കാര്യങ്ങള്‍ കൂടിയേ തീരൂ, ഒന്ന് എതിര്‍ക്കാന്‍ ഒരു കുത്തക; രണ്ട് ചൂടുള്ള ചര്‍ച്ചയ്ക്ക് ഒരു വിവാദം. ആ വിവാദം ഏതെങ്കിലും ഗൂഢാലോചനാസിദ്ധാന്തം അടിസ്ഥാനമാക്കിയുള്ളതായാല്‍ വളരെ വളരെ സന്തോഷം.

കോഴിക്കോട് പണിക്കര്‍ റോഡില്‍ അടുത്തയിടെ ഒരു ബോര്‍ഡ് വെച്ചിരിക്കുന്നത് കണ്ടു, ആസിയാന്‍ കരാറുമായി ബന്ധപ്പെട്ട വിവാദത്തെ കളിയാക്കിക്കൊണ്ടുള്ള ബോര്‍ഡ്. ബോര്‍ഡിന്റെ മുകളിലെ ചോദ്യം ഇതാണ് 'ആസിയാന്‍ കരാറും അറബിക്കടലിലോ'. അതിന് താഴെ ഒരു പട്ടിക-നമ്മള്‍ മുമ്പ് അറബിക്കടലില്‍ തള്ളിയവ: ട്രാക്ടര്‍, കമ്പ്യൂട്ടര്‍, കൊയ്‌ത്തെന്ത്രം..........

നാളെ ഇത്തരമൊരു ബോര്‍ഡിലെ പട്ടികയില്‍ അവസാനത്തെ ഇനം ഇതാകുമോ, 'ഗൂഗിള്‍ മാപ്പിങ്പാര്‍ട്ടി'.

9 comments:

Joseph Antony said...

ഗൂഗിള്‍ മാപ്പ് പോലുള്ള നവമാധ്യമ സാധ്യതകളെ ചെറുക്കുക വഴി കേരളം എത്ര വര്‍ഷമാണ് പിന്നിലാകാന്‍ പോകുന്നതെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ല. ഒരുകാര്യം ഉറപ്പാണ്, ഭീകരര്‍ക്ക് കേരളത്തെ ആക്രമിക്കണമെങ്കില്‍ അതിന് ഗൂഗിള്‍ മാപ്പിന്റെ ആവശ്യമൊന്നുമില്ല, കാരണം അതിലും ഉയര്‍ന്ന സാങ്കേതികത്തികവാര്‍ന്ന ഉപഗ്രഹചിത്രങ്ങള്‍ ഇന്ന് ലഭ്യമാണ്. അപ്പോള്‍ നമ്മള്‍ നിഴലിനെയാണോ പേടിക്കുന്നത്.

വി. കെ ആദര്‍ശ് said...

നന്നായി. ആസിയാന്‍ കരാര്‍ എന്ന് പറഞ്ഞ് എന്തൊരു ബഹളമായിരുന്നു. അതിന്റെ പൂര്‍ണരൂപം അറിയാത്തവര്‍ പോലും ‘ഇവിടെ കാര്‍ഷിക വിളകള്‍ക്ക് വിലയില്ല, നമ്മുടെ നാട്ടില്‍ ഇറക്കുമതി മീന്‍ എത്തും’ എന്നൊക്കെ പ്രസംഗിച്ചുനടന്നു. വൈകുന്നേരം ഇവറ്റകള്‍ തന്നെ റിലയന്‍സ്/വര്‍ക്കീസ് മാളില്‍ ക്യൂ നില്‍ക്കും. ഒരു ചമ്മലുമില്ലാതെ. പിള്ളേരുടേ നിര്‍ബന്ധം, ഭാര്യയുടെ കരച്ചില്‍ എന്നൊക്കെ ‘തൊടു ന്യായം’ പറയുകയും ചെയ്യും. ഇവരില്‍ ആരെങ്കിലും തൂമ്പ എടുത്ത് ഒരു സെന്റ് സ്ഥലത്തിന്റെ പത്തിലൊന്നു വീതം ദിവസവും കിളച്ചാല്‍ മതി, അവനവന്റെ ആരോഗ്യവും കേരളത്തിന്റെ കാര്‍ഷിക രംഗവും മാറും. കേരളത്തിലെ എതെങ്കിലും ഒരു യുവ/വിദ്യാര്‍ത്ഥി നേതാവ് ആത്മാര്‍ത്ഥമായി പറയുമോ ഞാന്‍ കര്‍ഷകനൊപ്പം പാടത്ത് ദിനം തോറും പണിയെടുക്കാന്‍ തയാറാണന്ന്. പിന്നെ ഒന്നും ചെയ്യാതെ ട്രാക്‍ടര്‍, കൊയ്ത്തു യന്ത്രം, ആസിയാന്‍ എന്നൊക്കെ പറഞ്ഞ് ഇരിക്കും അത്ര തന്നെ.

A Cunning Linguist said...

പ്രിയപ്പെട്ട JA. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനങ്ങളെക്കുറിച്ച് അബദ്ധങ്ങളേറെ ഈ ലേഖനത്തിലുണ്ട്. ശ്രദ്ധയില്‍ പെട്ട ചിലത്.

'ഓപ്പണ്‍സ്ട്രീറ്റ്മാപ്പ്' (openstreetmap) പോലുള്ള ജനകീയ മാപ്പിങ് സംരംഭങ്ങളില്‍ പങ്കെടുക്കൂ, ഗൂഗിളിനെപ്പോലുള്ള കുത്തകകളെ ഒഴിവാക്കൂ എന്നാണ് മറ്റൊരു വാദം. ഇത്തരമൊരു ജനകീയമാപ്പ് എല്ലാക്കാലത്തും സ്വതന്ത്രമായി നില്‍ക്കും എന്ന് ഗാരണ്ടി നല്‍കാന്‍ ആര്‍ക്കാണാവുക.എന്തിന് വിക്കിപീഡിയ പോലും ഭാവിയില്‍ മറ്റാരുടെയെങ്കിലും കൈകളില്‍ പെടുകയും, അതില്‍ ചേര്‍ത്തിട്ടുള്ള വിവരങ്ങള്‍ക്ക് കാശുകൊടുക്കുകയും വേണം എന്ന സ്ഥിതിയുണ്ടാകില്ലെന്ന് ആര്‍ക്കാണ് അത്ര ഉറപ്പുള്ളത്. വിക്കിപീഡിയയില്‍ വിവരങ്ങള്‍ ചേര്‍ക്കുന്ന ആര്‍ക്കെങ്കിലും ആ സ്ഥാപനത്തിന്റെ നിയന്ത്രണം അവകാശപ്പെടാനാകുമോ?

Whatever content licensed via a freedom license like GPL or GFDL will remain as free as long as humankind exists, no matter whether the original authors change the license or withdraw from active development/participation in the same. There are legally no problems in taking the content of wikipedia or openstreetmap outside the existing places - even without the permission of the present maintainers, even for commercial use. And, that is the power of freedom licenses [like GPL].

Hence your point, "എല്ലാക്കാലത്തും സ്വതന്ത്രമായി നില്‍ക്കും എന്ന് ഗാരണ്ടി നല്‍കാന്‍ ആര്‍ക്കാണാവുക." is not true and misleading. Also, that is one point why we are against the Google mapping party. There is no guarantee that it will be free [as in cost] for ever. But with 100% confidence I can assure you that any freedom-ware or freedom-knowledge-program will remain as it is forever.

What if someone violates GPL?

A Cunning Linguist said...

റെഡ് ഹാറ്റ് ലിനക്സ് ഡിസ്ട്രിബ്യുഷന്‍ ഒരു സമയത്ത് "സൗജന്യമായി" ഡൗണ്‍ലോഡ് ചെയ്യുവാനും ഉപയോഗിക്കുവാനും പറ്റുമായിരുന്നു. പിന്നീടവരത് ഒരു paid product [RedHat Enterprise Linux] ആക്കി മാറ്റി. പക്ഷെ, അതിന്റെ കമ്മ്യൂണിറ്റി എഡിഷന്‍, Fedora കൂടെ ആ സമയത്ത് അവര്‍ ഇറക്കിയിരുന്നു. RHEL-ന്റെ സോഴ്സ് കോഡും ഡൗണ്‍ലോഡ് ചെയ്യുവാന്‍ പറ്റും. RHEL ഫോര്‍ക്ക് ചെയ്ത് നിര്‍മ്മിച്ച "സൗജന്യ" ഡിസ്ട്രിബ്യൂഷനാണ് CentOS.

[എക്കാലവും സൗജന്യമായി നിലനില്‍ക്കുമോ എന്ന സന്ദേഹത്തിനുള്ള ഉദാഹരണമാണിത്. ഇനിയുമേറേയുണ്ട്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മുന്നോട് വയ്ക്കുന്നത് സോഫ്‌റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തെയാണ്, അല്ലാതെ "സൗജന്യത്തെ" അല്ല എന്ന് കൂടെ കൂട്ടിച്ചേര്‍ക്കുന്നു]

ജനശക്തി said...

ഞാനിന്റെ വിശദീകരണത്തിനു നന്ദി.

കേരളത്തിലെ ഗൂഗിള്‍ മാപ്പിങ്ങു് പരിപാടി എന്ന ബ്ലോഗില്‍ ഈ വിഷയം ചര്‍ച്ചക്ക് വെച്ചിട്ടുണ്ട്.

ആസിയാന്‍ കരാറും അറബിക്കടലിലോ'. അതിന് താഴെ ഒരു പട്ടിക-നമ്മള്‍ മുമ്പ് അറബിക്കടലില്‍ തള്ളിയവ: ട്രാക്ടര്‍, കമ്പ്യൂട്ടര്‍, കൊയ്‌ത്തെന്ത്രം..........

ഇത് വിഷയം അറിയാതെയുള്ള വെറും തമാശിക്കല്‍ മാത്രമേ ആകുന്നുള്ളൂ. ഗൌരവമുള്ള വിഷയത്തെ ട്രിവിയലൈസ് ചെയ്ത് ഒരു ഒളിച്ചോട്ടം. കമ്പ്യൂട്ടര്‍, ട്രാക്ടര്‍ എന്നിവയുടെ ഒക്കെ കാര്യത്തിലും ചരിത്രത്തില്‍ നിന്നും മാറ്റി നിര്‍ത്തി പരിശോധിക്കുന്നതില്‍ ഒരു കാര്യവുമില്ല. ട്രാക്ടര്‍, കമ്പ്യൂട്ടര്‍, സ്വാശ്രയവിദ്യാഭ്യാസം എന്ന പോസ്റ്റില്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടന്നിട്ടുണ്ട്.

K J Jacob said...

"Athilum uyarnna sankethikathikavarnna upagraha chitrangal ippol labhyamanu."

aano?

Are the satellite images available to terrorists?

Joseph Antony said...

Jacob,

I have written an answer to ur question in Kurinjionline post.
see comment on this
ആകാശത്ത് എത്ര കണ്ണുകളുണ്ട്‌

-joseph

Joseph Antony said...

"റെഡ് ഹാറ്റ് ലിനക്സ് ഡിസ്ട്രിബ്യുഷന്‍ ഒരു സമയത്ത് "സൗജന്യമായി" ഡൗണ്‍ലോഡ് ചെയ്യുവാനും ഉപയോഗിക്കുവാനും പറ്റുമായിരുന്നു. പിന്നീടവരത് ഒരു paid product [RedHat Enterprise Linux] ആക്കി മാറ്റി. പക്ഷെ, അതിന്റെ കമ്മ്യൂണിറ്റി എഡിഷന്‍, Fedora കൂടെ ആ സമയത്ത് അവര്‍ ഇറക്കിയിരുന്നു".

ഞാനേ,
ഒരു മുട്ടാത്തര്‍ക്കമായി ഞാനുന്നയിച്ച സംശയത്തിന് താങ്കളുടെ ഈ വാചകം സാധൂകരണം നല്‍കുന്നു, ഇതിവിടെ ചൂണ്ടിക്കാട്ടിയതിന് നന്ദി.

ഭാവി എന്നത് എത്രയൊക്കെ കണക്കു കൂട്ടിയാലും, കുറെയൊക്കെ അനിശ്ചിതത്വവും പ്രവചനാതീതവുമാണ് (അതില്ലായിരുന്നെങ്കില്‍ സംഭവം എത്ര ബോറായേനെ!). നാളെ സംഭവിച്ചേക്കാമെന്ന് 'നമ്മള്‍' സംശയിക്കുന്ന ചില കാര്യങ്ങളുടെ പേരില്‍ ഇന്ന് എടുത്തു ചാടുന്നത് ശരിയാണോ എന്നതാണ് ഈ ബ്ലോഗ് പോസ്റ്റില്‍ ഞാന്‍ ഉന്നയിച്ച പ്രശ്‌നം. മറ്റൊരു ചര്‍ച്ചാവേദിയില്‍ ഈ ലേഖകന്‍ ഉന്നയിച്ച കാര്യം ഇവിടെ ആവര്‍ത്തിച്ചു കൊള്ളട്ടെ-'പട്ടി തുടല് പൊട്ടിക്കുകയും പുഴവറ്റുകയും ചെയ്താലോ എന്ന് കരുതി വടി കൈയില്‍ കരുതുകയല്ലേ' ഈ നിലപാട് വഴി നമ്മള്‍ ചെയ്യുന്നത്.

'ഇത് വിഷയം അറിയാതെയുള്ള വെറും തമാശിക്കല്‍ മാത്രമേ ആകുന്നുള്ളൂ. ഗൌരവമുള്ള വിഷയത്തെ ട്രിവിയലൈസ് ചെയ്ത് ഒരു ഒളിച്ചോട്ടം. കമ്പ്യൂട്ടര്‍, ട്രാക്ടര്‍ എന്നിവയുടെ ഒക്കെ കാര്യത്തിലും ചരിത്രത്തില്‍ നിന്നും മാറ്റി നിര്‍ത്തി പരിശോധിക്കുന്നതില്‍ ഒരു കാര്യവുമില്ല''...'ജനശക്തി'യുടെ കമന്റ് എനിക്ക് ആനന്ദദായകമാണ്, കാരണം എന്റെ പരിഹാസം എത്തേണ്ടിടത്ത് എത്തി എന്നതു തന്നെ.

എന്റെ സഖാക്കളെ, ഇപ്പോള്‍ 'വിഷയം അറിയതെയുള്ള' എന്നതല്ല പ്രശ്‌നം, വിഷയവും വസ്തുതകളും സാധാരണക്കാര്‍ക്കും അറിയാം എന്നതാണ്. ലോകം മാറുന്നത് ആരും അറിയുന്നില്ല എന്നു കരുതി ഒട്ടകപ്പക്ഷികളെപ്പോലെ തല മണലില്‍ പൂഴ്ത്തിയിട്ടിട്ട് ഈ ഇന്‍ഫര്‍മേഷന്‍ യുഗത്തില്‍ ഒരു കാര്യവുമില്ല.

ജനശക്തി said...

ആനന്ദദായകം എന്ന പ്രയോഗമൊക്കെ തര്‍ക്കിക്കാന്‍ കൊള്ളാം എന്ന് മാത്രം. താങ്കളുടെ മറുപടിയും ആനന്ദദായകം കാരണം താങ്കളുടെ മറുപടി വിമര്‍ശനം എത്തേണ്ടിടത്ത് എത്തി എന്നതിനു തെളിവാണെന്ന് തിരിച്ചും പറയാവുന്നതേ ഉള്ളൂ. അതുകൊണ്ട് കാര്യമാകുന്നില്ലല്ലോ.

മറുപടി പറഞ്ഞാല്‍ വിമര്‍ശനം എത്തേണ്ടിടത്ത് എത്തി എന്ന് വ്യാഖ്യാനം. മറുപടി പറഞ്ഞില്ലെങ്കില്‍ ഉത്തരമില്ല എന്ന് വ്യാഖ്യാനം. കൊള്ളാം.