Monday, January 12, 2009

സര്‍വരാജ്യ ആസ്‌റ്റെറിക്‌സ്‌പ്രേമികളേ സന്തോഷിക്കുവിന്‍ !

കുറനാള്‍ മുമ്പാണ്‌, കേരളത്തില്‍ ഒരു ന്യൂസ്‌എഡിറ്റര്‍ക്ക്‌ പത്താംക്ലാസില്‍ പഠിക്കുന്ന തന്റെ മകന്‍ ആസ്‌റ്റെറിക്‌സ് അല്ലാതെ മറ്റൊന്നും വായിക്കുന്നില്ല എന്ന്‌ കലശലായ പരാതി. പയ്യന്‍ ഇങ്ങനെ കോമിക്കിന്‌ അഡിക്ടായാല്‍ ഇവന്റെ പഠനം എന്താകും, ഗൗരവമുള്ള എത്രയോ കാര്യങ്ങള്‍ വായിക്കാനുണ്ടെന്ന സംഗതി ഇവന്‍ അറിയാതെ പോകില്ലേ, അവര്‍ ആകുലപ്പെടുകയും വ്യാകുലപ്പെടുകയും ചെയ്‌തു. ഒടുവില്‍ ഒരു പരിഹാരം മൂപ്പത്തി തന്നെ കണ്ടെത്തി. പയ്യന്‌ പബ്ലിക്ക്‌ ലൈബ്രറിയില്‍ അഗംത്വമെടുത്തു കൊടുക്കുക. ലൈബ്രറിയാകുമ്പോള്‍ എത്രയോ പുസ്‌തകങ്ങള്‍ ഉണ്ട്‌, മറ്റേതെങ്കിലും വിഷയത്തില്‍ അവന്റെ താത്‌പര്യം ഉണരാതിരിക്കില്ല.

ഈ വിചാരത്തോടെ ഒരു ദിവസം ഓഫീസില്‍ പോകുമ്പോള്‍ പയ്യനെയും കൂട്ടി. കമ്പനി വണ്ടിയിലാണ്‌ യാത്ര. മാര്‍ഗമധ്യേ മറ്റൊരു ന്യൂസ്‌എഡിറ്ററെക്കൂടി കൂട്ടാനുണ്ട്‌. അറിയപ്പെടുന്ന കോളമിസ്‌റ്റും എഴുത്തുകാരനുമായ അദ്ദേഹത്തോട്‌ മകന്‍ ചെന്നുപെട്ടിരിക്കുന്ന ദുരവസ്ഥ അവര്‍ വിവരിച്ചു. അവനെ ഒന്ന്‌ ഉപദേശിക്കണം എന്നും അഭ്യര്‍ഥിച്ചു. പെട്ടന്ന്‌ എഴുത്തുകാരനായ ന്യൂസ്‌ എഡിറ്റര്‍ ബാഗില്‍നിന്ന്‌ ഒരുകെട്ട്‌ ആസ്‌റ്റെറിക്‌സ് ബുക്കുകള്‍ എടുത്തുകാട്ടിയിട്ട്‌ ചോദിച്ചു: `ഇതിലാണോ ഇവന്‍ അഡിക്ടായിരിക്കുന്നത്‌, ഞാനും ഒരു അഡിക്ടാ`! പയ്യന്‍ അതത്രയും തട്ടിപ്പറിച്ചെടുത്തിട്ട്‌, ഇനി ഇതുകൂടി വായിച്ചിട്ടേ ലൈബ്രറിയിലേക്കുള്ളു എന്ന്‌ പ്രഖ്യാപിച്ചത്രേ.

ആസ്‌റ്റെറിക്‌സ് എന്ന വിശ്വോത്തര കോമിക്‌സില്‍ അഡിക്ടാകാന്‍ പ്രായവ്യത്യാസമൊന്നുമില്ല എന്നാണ്‌ ഈ സംഭവം സൂചിപ്പിക്കുന്നത്‌. സ്‌കൂള്‍കുട്ടികള്‍ മുതല്‍ ബുദ്ധിജീവികള്‍ വരെ ആസ്‌റ്റെറിക്‌സ് നല്‍കുന്ന അതുല്യ അനുഭവത്തില്‍ മതിമറക്കുന്നു. അതുകൊണ്ടാണ്‌, ഏതാനും വര്‍ഷംമുമ്പ്‌ കോഴിക്കോട്ടെ ഏലൂര്‍ ലെന്റിങ്‌ ലൈബ്രറി ശാഖ പൂട്ടുന്നു എന്നുകേട്ട പാടെ അന്ന്‌ കോഴിക്കോട്ടുണ്ടായിരുന്ന നിരൂപകനും എഴുത്തുകാരനുമായ ഡോ.പി.കെ.രാജശേഖരന്‍ പാഞ്ഞെത്തി, ആസ്റ്റെറിക്‌സിന്റെ മുഴുവന്‍ കോപ്പികളും ചുളുവിലയ്‌ക്ക്‌ വാങ്ങി തിരുവനന്തപുരത്തെ വീട്ടിലേക്ക്‌ കൊറിയര്‍ ചെയ്‌തത്‌. കെ.കെ.ബാലരാമനെപ്പോലൊരു പത്രപ്രവര്‍ത്തകന്‍ പതിവായി ഏതെങ്കിലും 
ആസ്‌റ്റെറിക്‌സ്‌ സീരിയസ്‌ ബാഗില്‍ കൊണ്ടുനടക്കുന്നതിന്റെ ഉള്ളുകള്ളിയും മറ്റൊന്നല്ല.

ഇത്തരം കടുത്ത 
ആസ്‌റ്റെറിക്‌സ്‌ പ്രേമികള്‍ക്ക്‌ ഒരു സന്തോഷവാര്‍ത്ത. 50 വയസ്സുതികയുന്ന ഈ കോമിക്‌ സീരിയസ്‌, അതിന്റെ അവശേഷിക്കുന്ന സൃഷ്ടാവായ ആല്‍ബെര്‍ട്ട്‌ ഉഡെര്‍സോയ്‌ക്ക്‌ ശേഷവും നിലനില്‍ക്കും. 1959-ല്‍ പൈലറ്റ്‌ മാസികയിലാണ്‌ ഓസ്‌റ്റരിക്‌സ്‌ ആദ്യം പ്രത്യക്ഷപ്പെടുന്നത്‌. ഉഡെര്‍സോയും റെനെ ഗോസിന്നിയുമായിരുന്നു സൃഷ്ടാക്കള്‍. ഗോസിന്നി 1977-ല്‍ അന്തരിച്ചു. അതിന്‌ ശേഷം ഉഡെര്‍സോ ഒറ്റയ്‌ക്കാണ്‌ ഈ പരമ്പര മുന്നോട്ടു കൊണ്ടുപോയത്‌. ആസ്റ്റെറിക്‌സിന്റെ അമ്പതാം വാര്‍ഷികം പ്രമാണിച്ച്‌ പുതിയ ആല്‍ബത്തിന്റെ പണിപ്പുരയിലാണിപ്പോള്‍ 81-കാരനായ ഉഡെര്‍സോ. 2009 ഒക്ടോബറില്‍ അത്‌ പുറത്തിറക്കാനാണ്‌ ഉദ്ദേശം. തന്റെ കാലശേഷവും ആസ്‌റ്റെറിക്‌സ്‌  തുടരാനുള്ള അവകാശം അദ്ദേഹം പ്രസാധകരായ 'ആല്‍ബെര്‍ട്ട്‌-റെനെ'യ്‌ക്ക്‌ നല്‍കിക്കഴിഞ്ഞു. ഗോസിന്നിയുടെ മകള്‍ ആന്നിയും അതിനുള്ള അനുമതിപത്രത്തില്‍ ഒപ്പിട്ടിട്ടുണ്ട്‌.

ഒബീലിക്‌സിന്റെ കല്ലുകച്ചവടവും അണ്‍ഹൈജീനിക്‌സിന്റെ മത്സ്യവില്‍പനയും ജറിയാട്രിക്‌സിന്റെ പൂവാലത്തരങ്ങളും ഫുള്ളിഓട്ടോമാറ്റിക്‌സിന്റെ ആലയും വൈറ്റല്‍സ്റ്റാറ്റിസ്റ്റിക്‌സിന്റെ തളികയാത്രയും ഡോഗ്മാട്രിക്‌സിന്റെ കുസൃതികളും അവസാനിക്കില്ലെന്നു സാരം. കാട്ടുപന്നിവേട്ട ഇനിയും തുടരും. റോമന്‍ സാമ്രാജ്യം ഇനിയും ആ ഗ്വാളിഷ്‌ ഗ്രാമത്തിന്‌ മുന്നില്‍ മുട്ടുമടക്കും. സീസറിന്റെ തലവേദന തീരില്ല....