Wednesday, December 31, 2008

മനുഷ്യപ്രഹേളികയുടെ ഘോഷയാത്ര

മൗലികതയുള്ള നല്ല പുസ്‌തകങ്ങള്‍ മലയാളത്തില്‍ അധികമൊന്നും ഉണ്ടാകുന്നില്ല എന്ന പരാതിയുള്ളവര്‍ ഏറെയാണ്‌. അതിന്‌ കാരണങ്ങള്‍ പലതാണ്‌. നിലവാരം കുറഞ്ഞ തട്ടിക്കൂട്ട്‌ ചരക്കുകള്‍ വിപണിയിലെത്തിച്ച്‌ താത്‌ക്കാലിക ലാഭം നേടാന്‍ ശ്രമിക്കുന്ന പ്രസാധകരും, മലയാളത്തില്‍ എഴുത്തുകാര്‍ക്ക്‌ മാന്യമായ പ്രതിഫലം കിട്ടില്ല എന്ന ദുസ്ഥിതിയുമൊക്കെ അതില്‍ പെടുന്നു. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ്‌, മലയാളി എഴുത്തുകാരുടെ അനുഭവദാരിദ്ര്യം. കാമ്പോ കനമോ ഇല്ലാത്ത ഉരുപ്പടികള്‍ രംഗത്തെത്തുകയും, വായന മരിക്കുന്നേ എന്ന്‌ നാഴികയ്‌ക്ക്‌ നാല്‌പത്‌ വട്ടം വിളിച്ചുകൂവേണ്ട സ്ഥിതി ഉണ്ടാവുകയും ചെയ്യുന്നു. എന്നാല്‍, ഇതിനിടെ, അടിമുടി മൗലികത മുറ്റിനില്‍ക്കുന്ന ഒരു ഗ്രന്ഥം മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടാലോ. അതൊരു അത്ഭുതമായിരിക്കും. ടി.ജെ.എസ്‌.ജോര്‍ജ്‌ രചിച്ച 'ഘോഷയാത്ര'യെന്ന ഗ്രന്ഥം അത്തരമൊരു അത്ഭുതമാണ്‌.

സുദീര്‍ഘമായ തന്റെ പത്രപ്രവര്‍ത്തന ജീവിതത്തിനിടെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഗ്രന്ഥകാരന്‍ കണ്ടുമുട്ടിയ വലുതും ചെറുതും പ്രശസ്‌തരും അപ്രശസ്‌തരുമായ വ്യക്തികളെപ്പറ്റിയുള്ള അസാധാരണങ്ങളായ വാഗ്മയചിത്രങ്ങളാണ്‌ ഈ ഘോഷയാത്രയില്‍ അണിനിരക്കുന്നത്‌. മൂര്‍ച്ഛയേറിയ വാക്കുകളും നിശിതമായ നിരീക്ഷണങ്ങളുംകൊണ്ട്‌ ഗ്രന്ഥകാരന്‍ പുതിയൊരു ശൈലി തന്നെ ഈ പുസ്‌തകത്തില്‍ ചമച്ചിരിക്കുന്നു; അതും അല്‍പ്പവും ചമല്‍ക്കാരങ്ങളില്ലാതെ. മുമ്പ്‌ എം.പി.നാരായണപിള്ള കലാകൗമുദിയിലും സമകാലിക മലയാളം വാരികയിലും പലപ്പോഴും സൂചിപ്പിച്ചിട്ടുള്ളതാണ്‌ ടി.ജെ.എസ്‌.ജോര്‍ജ്‌ എന്ന പത്രപ്രവര്‍ത്തകന്‍ സൃഷ്ടിച്ചിട്ടുള്ള പുത്തന്‍ ഇംഗ്ലീഷ്‌ പ്രയോഗങ്ങള്‍ക്കും ശൈലിക്കും മുമ്പില്‍ സാക്ഷാല്‍ സായ്‌വന്‍മാരുടെ മുട്ടിടിച്ചിട്ടുള്ള കാര്യം. അതേ സാമര്‍ഥ്യം മലയാളത്തിലും തനിക്ക്‌ സാധ്യമാണെന്ന്‌ 'ഘോഷയാത്ര'യിലൂടെ ടി.ജെ.എസ്‌. തെളിയിച്ചിരിക്കുന്നു.

ഈ പുസ്‌തകത്തെക്കുറിച്ച്‌ 2008 നവംബര്‍ 30-ന്റെ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ കെ.പി.നിര്‍മല്‍കുമാര്‍ ഒരു ആസ്വാദനം എഴുതിയിരുന്നു. തിരുവനന്തപുരം ആകാശവാണിയില്‍ ന്യൂസ്‌ എഡിറ്ററായ ബീന, 'പത്രപ്രവര്‍ത്തകന്റെ' പുതിയ ലക്കത്തില്‍ ഒരു കുറിപ്പ്‌ എഴുതുകയുണ്ടായി. 2008-ല്‍ മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും മികച്ച ഗ്രന്ഥമായി 'ഘോഷയാത്ര'യെ മലയാള മനോരമ തിരഞ്ഞെടുക്കുകയും ചെയ്‌തു. ഇതില്‍ കെ.പി.നിര്‍മല്‍കുമാറിന്റേത്‌ ബുദ്ധിജീവിനാട്യങ്ങള്‍ നിറഞ്ഞ, വിരസമായ ഒരു അഭ്യാസപ്രകടനമായി അവശേഷിച്ചു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകരെല്ലാം മോശക്കാരാണെന്നുള്ള തന്റെ മുന്‍വിധി അവതരിപ്പിക്കാനുള്ള ഒരു ഉപാധി മാത്രമായി അത്‌ മാറി. 'ഘോഷയാത്ര'യില്‍ ഗ്രന്ഥകാരനെക്കുറിച്ച്‌ അധികമൊന്നും പറയുന്നില്ല എന്ന അത്ഭുതകരമായ കണ്ടെത്തലും അദ്ദേഹം നടത്തി. അല്ലാതെ ആ പുസ്‌തകത്തിന്റെ ഉള്ളടക്കമെന്തെന്നോ, എത്ര വ്യത്യസ്‌തമായ രീതിയിലാണ്‌ അത്‌ അവതരിപ്പിക്കപ്പെടുന്നതെന്നോ ഒന്നും പറയുക പ്രധാനപ്പെട്ടതായി കെ.പി.നിര്‍മല്‍കുമാറിന്‌ തോന്നിയില്ല.

പേരുപോലെ തന്നെ ഒരു ഘോഷയാത്രയാണ്‌ ഈ ഗ്രന്ഥം. `അതിനെക്കാള്‍ ശ്രേഷ്‌ഠമായ ഒരു വിദ്യാഭ്യാസ സ്ഥാപനം ഓക്‌സ്‌ഫഡില്‍പോലും ഇല്ലെന്ന്‌ തിരുവിതാംകൂറുകാര്‍ക്ക്‌ കണിശമായി അറിയാമായിരുന്ന' തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ പഠനകാലത്ത്‌ ടി.ജെ.എസ്‌. കണ്ടുമുട്ടിയവര്‍ മുതല്‍ ഫിലിപ്പീന്‍സ്‌ എന്ന 'പറുദീസയിലെ രാജാവും റാണി'യുമായിരുന്ന ഫേര്‍ഡിനന്‍ഡ്‌ മാര്‍ക്കോസും ഇമല്‍ഡാ മാര്‍ക്കോസും വരെ ഈ ഗ്രന്ഥത്തില്‍ പ്രത്യക്ഷപ്പെടുന്നു. എന്‍. ശ്രീകണ്‌ഠന്‍നായരായാലും, അടൂര്‍ഭാസിയോ മലയാറ്റൂര്‍ രാമകൃഷ്‌ണനോ മാധവിക്കുട്ടിയോ എം.പി.നാരായണപിള്ളയോ ആയാലും, ബോബി തലയാര്‍ഖാനോ ഡോം മൊറെയ്‌സോ സദാനന്ദനോ കെ. ശിവറാമോ ആയാലും, നിഖില്‍ ചക്രവര്‍ത്തിയോ വി.കെ.മാധവന്‍കുട്ടിയോ ആര്‍.വി.പണ്ഡിറ്റോ അതല്ലെങ്കില്‍ സാക്ഷാല്‍ ബാല്‍ താക്കറെയോ ആയാലും - ഇതുവരെ നമ്മള്‍ പരിചയപ്പെട്ട വ്യക്തികളുടെ നേര്‍പ്പതിപ്പല്ല ഘോഷയാത്രയിലേത്‌. ചടുലമായ നിരീക്ഷണങ്ങളുടെയും വ്യക്തപരമായ സൂക്ഷ്‌മസവിശേഷ വിവരണങ്ങളുടെയും നര്‍മം തുളുമ്പുന്ന അഭിപ്രായപ്രകടനങ്ങളുടെയും അകമ്പടിയോടെയാണ്‌ ഓരോ വ്യക്തിത്വവും അവതരിപ്പിക്കപ്പെടുന്നത്‌. ആദരവോടെയുള്ള സമീപനം. വ്യക്തിപരമായി നമുക്ക്‌ യോജിക്കാന്‍ കഴിയാത്തവരോടുപോലും പ്രതിപക്ഷബഹുമാനം നിലനിര്‍ത്തിക്കൊണ്ടുള്ള നിര്‍മമമായ എഴുത്ത്‌. അടിമുടി തികഞ്ഞ മാന്യത പുലര്‍ത്തുന്ന ഗ്രന്ഥം എന്നേ 'ഘോഷയാത്ര'യെ വിശേഷിപ്പിക്കാനാവൂ.

ഏറ്റവും വലിയ പ്രഹേളിക മനുഷ്യജീവിതമല്ലാതെ മറ്റൊന്നുമല്ലെന്ന്‌ അടിവരയിടുന്നു ഈ ഗ്രന്ഥം. ഇതിലെ ഒരോ വ്യക്തിവിവരണവും അതിനുള്ള ഉദാഹരണമാണ്‌. കാലം എത്രയെത്ര അത്ഭുതങ്ങളും യാദൃശ്ചികതകളുമാണ്‌ അതിന്റെ മാന്ത്രികചെപ്പില്‍ ഓരോ വ്യക്തികള്‍ക്കുമായി ഒരുക്കിവെച്ചിരിക്കുന്നത്‌ എന്ന അമ്പരപ്പും അത്ഭുതപ്പെടലുമാണ്‌ ഈ പുസ്‌തകമെന്ന്‌ പറഞ്ഞാലും തെറ്റില്ല. ഒരു ഉദാഹരണം നോക്കുക. ഇ.വി.കൃഷ്‌ണപിള്ളയെയും മകന്‍ അടൂര്‍ഭാസിയെയും അറിയാത്തവരില്ല. എന്നാല്‍, മുംബൈ സിനിമലോകത്ത്‌ ഒരുകാലത്ത്‌ നിറഞ്ഞുനിന്ന രാജ്‌ഭന്‍സ്‌ ബിമല്‍റോയിയ്‌ക്ക്‌ ചായയിട്ടുകൊടുക്കുന്ന ശിങ്കിടി ചന്ദ്രാജിയെ അധികമാര്‍ക്കും അറിയാമെന്ന്‌ വരില്ല. ടി.ജെ.എസിന്റെ വാക്കുകള്‍ ഇങ്ങനെ: `ഫിലം യൂണിറ്റുകള്‍ നിറച്ച്‌ ശിങ്കിടികളാണല്ലോ. കുടപിടിച്ചുകൊടുക്കാന്‍ ശിങ്കിടി, കസേരയിട്ടുകൊടുക്കാന്‍ ശിങ്കിടി, ചായകൂട്ടാന്‍ ശിങ്കിടി. എന്നെ കാണുമ്പോഴെല്ലാം പരിചയമുണ്ടെന്ന മട്ടില്‍ ചെറുതായി ചിരിച്ചുകൊണ്ട്‌ ഒരു ബിമല്‍റോയ്‌ ശിങ്കിടി മാറിനില്‍ക്കുന്നത്‌ ഞാന്‍ ശ്രദ്ധിച്ചിരുന്നു. രണ്ടുമൂന്നു പ്രാവശ്യം കണ്ടപ്പോള്‍ പുള്ളി ചിരിക്കുന്നത്‌ മലയാളത്തിലാണെന്ന്‌ മനസിലായി. പക്ഷേ, അടുത്തുവരാനോ സംസാരിക്കാനോ താത്‌പര്യം കാണിക്കാതിരുന്നതുകൊണ്ട്‌ ഞാനും ഒരു ചെറുചിരിയില്‍ കാര്യങ്ങള്‍ ഒതുക്കി'

...ആയിടയ്‌ക്ക്‌ മുംബൈയിലെത്തിയ അടൂര്‍ഭാസിയെ സാന്താക്രൂസ്‌ വിമാനത്തോവളത്തില്‍ കൊണ്ടുപോയി. അവിടെ കൗണ്ടറില്‍ നില്‍ക്കുമ്പോള്‍ ബിമല്‍റോയിയുടെ ശിങ്കിടിയെ അവിചാരിതമായി കാണാനിടയായി. ഭവ്യതയോടെ അയാള്‍ അടുത്തെത്തി. ഇയാള്‍ ഇവിടെ എന്തുചെയ്യുന്നുവെന്ന്‌ ആശ്ചര്യപ്പെട്ട്‌, ശിങ്കിടിയെ പരിചയപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അടൂര്‍ഭാസിയുടെ പ്രതികരണം അട്ടഹസിച്ചുള്ള ഒരു ചിരിയായിരുന്നു. അട്ടഹാസത്തിനിടെ ഭാസി പറഞ്ഞു: `ഇതെന്റെ ചേട്ടനാ, ചന്ദ്രന്‍. അറിഞ്ഞില്ല, അല്ല?' ഇ.വി.കൃഷ്‌ണപിള്ളയുടെ മൂത്തമകന്‍, അടൂര്‍ഭാസിയുടെ മൂത്ത സഹോദരന്‍, ചന്ദ്രന്‍ -ഇങ്ങനെ തികച്ചും നാടകീയമായാണ്‌ വായനക്കാരന്റെ മുന്നിലെത്തുന്നത്‌. അടിവാങ്ങാന്‍ അച്ഛന്‌ വടിവെട്ടികൊടുക്കേണ്ടിവന്ന മകന്‍. കുട്ടിക്കാലത്ത്‌ ഇ.വി.യുടെ പ്രഹരങ്ങളേറ്റു വാങ്ങി തളര്‍ന്ന്‌ പഠനം പൂര്‍ത്തിയാക്കാതെ നാടുവിടേണ്ടി വന്ന ചന്ദ്രന്‍, മുംബൈയില്‍ ചന്ദ്രാജിയായി എത്തിയതിന്റെ വിവരണം നാടകീയം മാത്രമല്ല, അങ്ങേയറ്റം ഹൃദയസ്‌പര്‍ശിയുമാണ്‌. വായിച്ചു തീരുമ്പോള്‍, പിതാവിന്റേതിനെക്കാള്‍ മഹത്തരമാണ്‌ പീഡിപ്പിക്കപ്പെട്ട മകന്റെ വ്യക്തിത്വം എന്ന്‌ നമ്മള്‍ അറിയുന്നു.

'ഘോഷയാത്ര'യിലെ ഒറ്റപ്പെട്ട ഉദാഹരണമല്ല ചന്ദ്രന്‍. സൗഭാഗ്യങ്ങളുടെയും സൗന്ദര്യത്തിന്റെയും ആഭിജാത്യത്തിന്റെയും മൂര്‍ത്തീഭാവമായി വളര്‍ന്ന പ്രശസ്‌തനടി ലീല നായിഡുവിന്‌ വിധി കാത്തുവെച്ചിരുന്നത്‌ എന്താണ്‌. മുംബൈയില്‍ താജിന്‌ പിന്നിലെ പൗരാണിക അപ്പാര്‍ട്ട്‌മെന്റിന്‌ മുന്നില്‍ തന്റെ പിതാവ്‌ നട്ട മരങ്ങളെ കാണാനായി, അതുവഴി പിതാവിന്റെ സാമീപ്യം അറിയാനായി മാത്രം, ദിവസവും ഉണരേണ്ട നിസ്സഹായതയിലേക്കല്ലേ കാലം അവരെ ഏകാന്തവാര്‍ധക്യത്തില്‍ എത്തിച്ചത്‌. "ഇനി ഞാന്‍ 'അലവലാതിയാണ്‌'. ശുദ്ധ അലവലാതി! അതായത്‌ യഥാര്‍ഥ ഞാന്‍. നായന്മാര്‍ക്ക്‌ തന്തയില്ല. സ്വന്തം തന്തയാരാണെന്ന്‌ വി.കെ.എന്നിന്‌ ഇന്നുമറിയില്ല! ഒരൊറ്റ ബന്ധമേ ഉള്ളിന്റെ ഉള്ളില്‍ സ്ഥായിയായിട്ടുള്ളു. അമ്മ. ഇനി ഞാനാരെ പേടിക്കണം"-എന്ന്‌ അമ്മ മരിച്ചപ്പോള്‍ സാക്ഷാല്‍ എം.പി.നാരായണപിള്ളയെക്കൊണ്ട്‌ പറയിപ്പിച്ചത്‌ എന്താണ്‌?

ബോംബെയുടെ ചുറ്റുവട്ടത്തുള്ള തീരദേശ കത്തോലിക്ക വിഭാഗമായ ഈസ്‌റ്റ്‌ ഇന്ത്യന്‍സിലെ അംഗമായ തോമസ്‌ ഇഗ്നേഷ്യസ്‌ റോഡ്രീഗ്‌സ്‌ എങ്ങനെ ലോകപ്രശസ്‌ത പബ്ലിഷറും ഹോട്ടലുടമയും കമ്യൂണിസത്തെ ബഹുമാനിച്ച ക്യാപിറ്റലിസ്റ്റുമൊക്കെയായ ആര്‍. വി. പണ്ഡിറ്റ്‌ ആയി മാറി. ഫ്രീ പ്രസ്സ്‌ ജേര്‍ണലില്‍ എഡിറ്റോറിയല്‍ വിഭാഗത്തിലെ ഒരു മുറിയില്‍ നിശബ്ദനായിരുന്ന്‌ കാര്‍ട്ടൂണ്‍ വരച്ച്‌ നല്‍കിയിട്ട്‌ അധികമാരോടും സംസാരിക്കാതെ ദിവസവും സ്ഥലം വിടുമായിരുന്ന സൗമനായ ബാല്‍ താക്കറെയെങ്ങനെ, മുംബൈയെ വിറപ്പിച്ച കടുവയായി രൂപപ്പെട്ടു. 1958-ല്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍, നാടുവിടും മുമ്പ്‌ ടര്‍സി വിറ്റാച്ചിയെന്ന പത്രാധിപര്‍, മൂന്നു പകലും മൂന്നു രാത്രിയും തന്റെ സ്വകാര്യ സങ്കേതത്തില്‍ കുത്തിയിരുന്ന്‌ എഴുതിയ 'എമര്‍ജന്‍സി 58' എന്ന ഗ്രന്ഥം എന്തുകൊണ്ട്‌ ലോകമെങ്ങും ബെസ്‌റ്റ്‌ സെല്ലറായി-വായനക്കാരനെ ഈ പുസ്‌തകത്തില്‍ കാത്തിരിക്കുന്നത്‌ അമ്പരപ്പിക്കുന്ന ജീവിതമുഹൂര്‍ത്തങ്ങളും അവയ്‌ക്ക്‌ നിദാനമായ അസാധാരണ വ്യക്തിത്വങ്ങളുമാണ്‌.

പത്രപ്രവര്‍ത്തകനായി ലോകമെങ്ങും സഞ്ചരിച്ചിട്ട്‌ താന്‍ എന്തുകൊണ്ട്‌ നാട്ടിലേക്ക്‌ തന്നെ മടങ്ങി എന്നതിന്റെ പൊരുള്‍, മഹാകവി പി.കുഞ്ഞിരാമന്‍ നായരുടെ മനോഹരമായ ഒരു ഉദ്ധരണിയുടെ പിന്തുണയോടെ വിശദീകരിച്ചുകൊണ്ടാണ്‌, ടി.ജെ.എസ്‌. ഘോഷയാത്ര അവസാനിപ്പിക്കുന്നത്‌. ഗ്രന്ഥകാരന്റെ വാക്കുകള്‍: `ലോകം വെട്ടിപ്പിടിച്ചു കഴിഞ്ഞാലും അടിസ്ഥാനപരമായി, മറ്റാര്‍ക്കും ഒരിക്കലും അപഹരിക്കാനോ നിഷേധിക്കാനോ ആവാതെ, സ്വന്തമെന്നു വിളിക്കാന്‍ എന്താണുള്ളത്‌?
ഒരു ഭാഷ.
ഒരു നാട്‌.
ഒരു മനസ്സാക്ഷി.
അത്രമാത്രം. ജീവിതത്തിന്‌ പൂര്‍ണത നല്‍കുന്നത്‌ ഇവമാത്രം.
ഇതു തിരിച്ചറിയാനുള്ള മനസ്ഥിതിയാണ്‌ മനുഷ്യന്‌ നേടാവുന്ന ഏറ്റവും വലിയ സമ്പാദ്യം'.

30 പേജ്‌ പോലെ അനുഭവപ്പെടുന്ന 344 പേജിലാണ്‌ ഘോഷയാത്ര നടക്കുന്നത്‌. ഡി. സി.ബുക്‌സ്‌ പ്രസിദ്ധീകരിച്ചിരിക്കുന്ന 'ഘോഷയാത്ര'യുടെ വില 160 രൂപ. 

Tuesday, December 23, 2008

സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക്‌ പുതുജീവന്‍

അനോണി ആന്റണിയുടെ ബ്ലോഗില്‍ 'പള്ളിക്കൂടത്തിലെ പടവലപ്പന്തല്‍' എന്ന കുറിപ്പ്‌ വായിച്ചപ്പോള്‍ തോന്നിയ ചില ചിന്തകളാണ്‌ ഇവിടെ കുറിക്കുന്നത്‌.....

അനുഭവത്തിന്റെ പിന്തുണയില്ലാതെയുള്ള ജ്ഞാനം ഒരാളെ എങ്ങനെ അബദ്ധങ്ങളിലേക്ക്‌ നയിക്കാം എന്നും, വിദ്യാഭ്യാസം എന്തുകൊണ്ട്‌ പാഠപുസ്‌തകത്തിന്റെ അതിരുകള്‍ക്കപ്പുറത്ത്‌ യഥാര്‍ഥ ലോകത്തേക്ക്‌ വിദ്യാര്‍ഥികളെ നയിക്കണം എന്നുമാണ്‌ അനോണി ആന്റണി തന്റെ പോസ്‌റ്റില്‍ സരസമായി പറഞ്ഞിരിക്കുന്നത്‌. പഠനം ഇനാക്ടീവ്‌ ആകുമ്പോള്‍ 'മൂലം മരവിക്കുകയും നെപ്പോളിയന്‍ കുതിരയാവുകയും ചെയ്യുന്നതെ'ങ്ങനെയെന്ന്‌ അദ്ദേഹം കാട്ടിത്തരുന്നു. 'സ്‌കൂള്‍ കുട്ടികള്‍ക്ക്‌ ബോട്ടണി പഠിക്കാന്‍ ഏറ്റവും നല്ല വഴി പച്ചക്കറിത്തോട്ടവും പൂന്തോട്ടവും അധ്യാപകന്റെ ശിക്ഷണത്തില്‍ വളര്‍ത്തി അവയെ പഠിക്കുക എന്നത്‌ തന്നെയാണ്‌'-അനോണി ആന്റണി പറയുന്നു.

കേരളത്തിലെ സ്‌കൂളുകളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പുതിയ പാഠ്യക്രമത്തെ സംശയത്തോടെയും ആശങ്കയോടെയും കാണുന്ന എല്ലാവരും സസൂക്ഷ്‌മം ശ്രദ്ധിക്കേണ്ട ചില അടിസ്ഥാന വസ്‌തുതകളാണ്‌ ഈ പോസ്‌റ്റില്‍ അവതരിപ്പിക്കപ്പെടുന്നത്‌. കുട്ടികള്‍ക്ക്‌ പഠിക്കാനൊന്നുമില്ല, കളിയും പ്രോജക്ട്‌ തയ്യാറാക്കലും മാത്രമേയുള്ളു എന്നതാണ്‌ ശരാശരി രക്ഷിതാവിന്റെ വേവലാതി. പണമുള്ളവന്റെ മക്കള്‍ നല്ല സ്‌കൂളുകളില്‍ പഠിക്കുന്നു, സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കാന്‍ വിധിയക്കപ്പെടുന്ന പാവപ്പെട്ട കുട്ടികളുടെ ഗതിയെന്ത്‌? ഇതാണ്‌ സംശയം.

അനോണി ആന്റണിയുടെ മറുപടി ഇങ്ങനെ: 'നാട്ടിലെ ഇടത്തരം സമ്പന്നനൊന്നും സ്വപ്‌നം കാണാന്‍ കഴിയാത്തത്ര ധനികരുടെ കുട്ടികള്‍ പഠിക്കുന്ന അതും വിദ്യാഭ്യാസശാസ്‌ത്രത്തിലെ പരമോന്നതന്മാരുടെ രാജ്യത്തെ ഒരു സ്‌കൂളില്‍ ബോട്ടണി പഠിക്കാന്‍ മിഡില്‍ സ്‌കൂള്‍ കുട്ടികള്‍ ചെയ്യേണ്ടുന്ന (ചില) കാര്യങ്ങള്‍:

പച്ചക്കറി വിത്തുകള്‍ ടാപ്പുവെള്ളത്തിലാണോ കിണര്‍വെള്ളത്തിലാണോ മുളപ്പിക്കേണ്ടത്‌, എന്തുകൊണ്ട്‌ ?

(ഏതെങ്കിലും) തൈകള്‍ എത്ര അകലത്തിലാണ്‌ നടേണ്ടതെന്ന്‌ കണ്ടുപിടിക്കുക.
കൂടുതല്‍ അടുത്താല്‍ എന്താണ്‌ സംഭവിക്കുക? കൂടുതല്‍ അകന്നാല്‍ എന്താണ്‌ പ്രശ്‌നം?
മണ്ണിലെ ഉപ്പിന്റെ അംശവും പച്ചക്കറി കൃഷിയും മണ്ണിന്റെ ചൂടും കട്ടിയും വിത്തുമുളയ്‌ക്കലിന്റെ വേഗവും മണ്ണിരയും ജൈവവളവും ഉപയോഗിച്ചുള്ള കൃഷി രാസവള കൃഷിയെക്കാള്‍ വിളവു തരുമോ ?

ഇങ്ങനെ പോകുന്നു അവിടുത്തെ കുട്ടികളുടെ പ്രോജക്ടുകള്‍.

അത്രയൊന്നും ഫീസ്‌ കൊടുക്കാതെ കിട്ടുന്നതുകൊണ്ട്‌ ഈ പാഠങ്ങള്‍ മോശമാവണമെന്നില്ലല്ലോ?'

കോഴിക്കോട്ടെ സാമാന്യം പേര്‌ കേട്ട ഒരു പ്രൈവറ്റ്‌സ്‌കൂളില്‍ അഞ്ചാംതരം വിദ്യാര്‍ഥിയായ എന്റെ മൂത്തമകള്‍, കഴിഞ്ഞ ഒരുമാസമായി ആശങ്കയിലും വേവലാതിയിലുമാണ്‌. കാരണം, ബാലവേലയെക്കുറിച്ച്‌ ഒരു പ്രോജക്ട്‌ തയ്യാറാക്കണം. എവിടെ നിന്ന്‌ വിവരങ്ങള്‍ കിട്ടും, കഥ വേണം, കവിത വേണം, എഡിറ്റോറിയല്‍ എഴുതണം.... ക്രിസ്‌മസ്‌ അവധി കഴിഞ്ഞ്‌ ചെല്ലുമ്പോള്‍ ആ പ്രോജക്ട്‌ സെമിനാര്‍ ആയി അവതരിപ്പിക്കുകയും വേണം. ടീച്ചറോട്‌ അവള്‍ സംശയം ചോദിച്ചു, എങ്ങനെയാണ്‌ സെമിനാര്‍ അവതരിപ്പിക്കുന്നത്‌ എന്നതിനെക്കുറിച്ച്‌ പക്ഷേ, ടീച്ചര്‍ക്കും വലിയ പിടിയില്ല.

യഥാര്‍ഥ പ്രശ്‌നം ടീച്ചര്‍ക്ക്‌ ഈ പുതിയ പാഠ്യക്രമം അഭ്യസിപ്പിക്കാനുള്ള പരിശീലനം കിട്ടിയിട്ടില്ല എന്നതാണ്‌. ക്രിസ്‌ത്യന്‍ മാനേജ്‌മെന്റ്‌, 'മതമില്ലാത്ത ജീവന്റെ'യും മറ്റും പേര്‌ പറഞ്ഞ്‌ സ്വന്തം സ്‌കൂളുകളിലെ അധ്യാപകരെ പുതിയ പാഠക്രമത്തിനായുള്ള പരിശീലനത്തിന്‌ വിടുകയോ, അധ്യാപകര്‍ക്ക്‌ അതിനുള്ള പ്രാപ്‌തി നേടിക്കൊടുക്കയോ ചെയ്‌തിട്ടില്ല. അധ്യാപകര്‍ നിസ്സഹായരാണ്‌. രക്ഷിതാവെന്ന നിലയ്‌ക്ക്‌ ഞങ്ങള്‍ക്കും ഇത്‌ സംബന്ധിച്ച്‌ ആശങ്കയുണ്ടാവാതെ തരമില്ലല്ലോ.

കഴിഞ്ഞ ദിവസം, കോഴിക്കോട്‌ പ്രസ്സ്‌ക്ലബ്ബിന്‌ കീഴിലെ ഇന്റസ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ്‌ ജേര്‍ണലിസ (ഐ.സി.ജെ) ത്തില്‍, പ്രോജക്ട്‌ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ചചെയ്യന്ന വേളയില്‍ ഒരു പെണ്‍കുട്ടി അവതരിപ്പിച്ച പ്രശ്‌നം ശ്രദ്ധേയമായിരുന്നു. കേരളത്തില്‍ പുതിയതായി ഏര്‍പ്പെടുത്തിയ പാഠ്യപദ്ധതി, സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക്‌ പുതുജീവന്‍ നല്‍കിയിരിക്കുന്നു എന്നതാണ്‌ വിഷയം.

പുതിയ പാഠ്യക്രമം നിലവിലെത്തിയതോടെ, പേരുകേട്ട സ്വകാര്യവിദ്യാലയങ്ങളിലെക്കാള്‍ നിലവാരമുള്ളവയായി സര്‍ക്കാര്‍ സ്‌കൂളുകള്‍ മാറിയിരിക്കുന്നു എന്നാണ്‌ ആ വിദ്യാര്‍ഥിനി വാദിച്ചത്‌. കാരണം, സര്‍ക്കാര്‍ സ്‌കൂളുകളിലെ ഭൂരിപക്ഷം അധ്യാപകര്‍ക്കും പുതിയ പാഠങ്ങള്‍ സംബന്ധിച്ച്‌ നല്ല പരിശീലനം കിട്ടിയിട്ടുണ്ട്‌. വിദ്യാര്‍ഥികള്‍ ചെയ്യേണ്ട കാര്യങ്ങളിലാണെങ്കിലും, ഓര്‍മശക്തി പരീക്ഷിക്കുകയെന്ന പരമ്പരാഗത രീതി മാറിയതോടെ, ഗുണപരമായ മാറ്റം സംഭവിച്ചിരിക്കുന്നു. വിദ്യാലയത്തിന്റെ നിലവാരം സംബന്ധിച്ച്‌ നിലവിലുള്ള മാനദണ്ഡങ്ങള്‍ മാറുകയാണ്‌, താമസിയാതെ സര്‍ക്കാര്‍ സ്‌കൂളായാലും വലിയ ഫീസ്‌ കൊടുത്ത്‌ പഠിക്കുന്ന സ്വകാര്യസ്‌കൂളാണെങ്കിലും നിലവാരത്തില്‍ വലിയ മാറ്റമില്ലെന്ന്‌ വരും. ഒരു നിശബ്ദവിപ്ലവമാണ്‌ കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ എന്നാണ്‌ അവള്‍ ചൂണ്ടിക്കാട്ടിയത്‌.

അമേരിക്കയില്‍ പെന്‍സില്‍വാനിയ, ഇന്‍ഡ്യാന തുടങ്ങിയ സംസ്ഥാനങ്ങളിലും കാനഡിയിലും താമസിക്കുന്ന ഒരുവിഭാഗം ക്രിസ്‌ത്യന്‍ അനുഷ്‌ഠാനസംഘക്കാരുണ്ട്‌. അമീഷ്‌ വിഭാഗക്കാര്‍ എന്നറിയപ്പെടുന്ന ഈ കൂട്ടര്‍, ആധുനിക ശാസ്‌ത്രസാങ്കേതികവിദ്യയുടെ എല്ലാ ഗുണഫലങ്ങളും സ്വന്തം ജീവിത്തില്‍ നിന്ന്‌ തിരസ്‌ക്കരിച്ചവരാണ്‌. ജേക്കബ്ബ്‌ അമ്മാനയെന്നയാള്‍ പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം രൂപം നല്‍കിയ ഈ മതവിഭാഗത്തില്‍ ഇപ്പോഴത്തെ അംഗസംഖ്യ 2,27000 വരുമെന്നാണ്‌ കണക്ക്‌.

ഇവര്‍ മോട്ടോര്‍ വാഹനങ്ങള്‍ ഉപയോഗിക്കില്ല, കുതിരവണ്ടി മാത്രം. ആധുനികവൈദ്യശാസ്‌ത്രമോ കൃഷിരീതികളോ ഒന്നും അടുപ്പിക്കില്ല. ഒരു ചെവിട്ടത്ത്‌ അടിക്കുന്നവന്‌ മറ്റേ ചെവിട്‌ കൂടി കാട്ടിക്കൊടുക്കും (ഇവരുടെ ജീവിതരീതിയെപ്പറ്റി ഏകദേശ ധാരണ ലഭിക്കാന്‍ ഒരു കുറുക്കുവഴി- ഹാരിസണ്‍ ഫോര്‍ഡ്‌ നായകനായ 'വിറ്റ്‌നെസ്സ്‌' എന്ന ഹോളിവുഡ്‌ ചിത്രം കാണുക). കുട്ടികളെ എട്ടാംക്ലാസ്‌ വരെയേ വിദ്യാഭ്യാസം ചെയ്യിക്കൂ. ഒരാള്‍ക്ക്‌ അമീഷ്‌ ജീവിതരീതി പിന്തുടരാന്‍ ഇത്‌ മതി എന്നതാണ്‌ അവരുടെ നിലപാട്‌.

കൃഷിയും കാലിവളര്‍ത്തലുമാണ്‌ ഇവരുടെ മുഖ്യതൊഴിലെങ്കിലും, ഇവരുടെ മുഖ്യവരുമാന മാര്‍ഗം അതല്ല. ആധുനിക സങ്കേതങ്ങള്‍ ജീവത്തില്‍ നിന്ന്‌ തിരസ്‌കരിച്ച ഇവര്‍ക്ക്‌ വരുമാനം നല്‍കുന്നത്‌, അതേ ആധുനിക ജീവിതരീതി മൂലമുണ്ടാകുന്ന മനുഷ്യന്റെ പരിമിതിയാണ്‌. ന്യൂയോര്‍ക്ക്‌, ലോസ്‌ ആഞ്‌ജലിസ്‌ തുടങ്ങിയ മഹാനഗരങ്ങളില്‍ വളരുന്ന കുട്ടികള്‍ കാലികളെ കണ്ടിട്ടില്ല, പാലോ മുട്ടയോ എങ്ങനെയാണ്‌ ലഭിക്കുന്നതെന്ന്‌ അവര്‍ക്കറിയില്ല, ഗോതമ്പ്‌ വിളയുന്നതോ കൊയ്യുന്നതോ കണ്ടിട്ടില്ല.

ഇവ നേരിട്ട്‌ പഠിക്കാന്‍ വേണ്ടി ആ മഹാനഗരങ്ങളിലെ രക്ഷതാക്കള്‍, അവധിക്കാലത്ത്‌ സ്വന്തം മക്കളെ അമീഷ്‌ ഗ്രാമങ്ങളില്‍ കൊണ്ട്‌ താമസിപ്പിക്കും. അവിടെയെത്തിയാല്‍ കുട്ടികള്‍ വിതയ്‌ക്കാനും കൊയ്യാനും പോകണം, കറക്കാനും കാലിമേയ്‌ക്കാനും പോകണം, പശുക്കളുടെ പ്രസവമെടുക്കണം-അങ്ങനെ ഗ്രാമത്തില്‍ എല്ലാവര്‍ക്കുമൊപ്പം അധ്വാനിക്കണം. ഇത്‌ പക്ഷേ, സൗജന്യമല്ല, കുട്ടികളെ അങ്ങനെ താമസിപ്പിക്കാന്‍ രക്ഷിതാക്കള്‍ വന്‍ഫീസ്‌ അമീഷ്‌ ഗ്രാമീണര്‍ക്ക്‌ നല്‍കണം. ഗ്രാമീണരുടെ മുഖ്യവരുമാനമാര്‍ഗം ഇങ്ങനെയെത്തുന്ന കുട്ടികളാണ്‌.

കേരളത്തിലെ പുതിയ സ്‌കൂള്‍ പഠ്യക്രമത്തെക്കുറിച്ച്‌ ആവലാതിപ്പെടുന്ന രക്ഷിതാക്കള്‍ക്ക്‌, ഈ അമീഷ്‌ വരുമാനം എന്താണ്‌ മനസിലാക്കിക്കൊടുക്കേണ്ടത്‌. അനോണി ആന്റണി പറയുന്നു, "പിള്ളാര്‍ വെട്ടട്ടെ, കിളക്കട്ടെ, നോട്ട്‌ എഴുതട്ടെ, പിഞ്ചുവാഴക്കുല വെട്ടി കഞ്ഞിക്ക്‌ കൂട്ടാന്‍ വയ്‌ക്കട്ടെ. ചേനയുമായി ചന്തയില്‍ പോയി വില്‍ക്കട്ടെ. എന്നിട്ട്‌ വിറ്റുവരവ്‌ കണക്ക്‌ പുസ്‌കത്തില്‍ എഴുതട്ടെ. അതിന്റെ അടിസ്ഥാനത്തില്‍ അടുത്തവര്‍ഷം എന്ത്‌ വിളയിറക്കണം എന്ന്‌ ചര്‍ച്ച ചെയ്‌ത്‌ തീരുമാനിക്കട്ടെ. അങ്ങനെ വേണം ബോട്ടണിയും കണക്കും എക്കണോമിക്‌സും മാനേജ്‌മെന്റും അവര്‍ പഠിക്കാന്‍".

വാല്‍ക്കഷണം: രണ്ട്‌ വര്‍ഷം മുമ്പ്‌ ബൊട്ടാണിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയുടെ മേധാവി കേരളത്തിലെത്തി. ഒരു പത്രത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു, `ചെടികളെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിവുള്ള ബോട്ടണി ബിരുദധാരികളെ നാട്ടില്‍ കിട്ടാനില്ല എന്നതാണ്‌ ബൊട്ടാണിക്കല്‍ സര്‍വെ അനുഭവിക്കുന്ന പ്രതിസന്ധി'. എന്നാല്‍, ബോട്ടണി ബിരുദധാരികള്‍ക്ക്‌   നാട്ടില്‍ കുറവൊന്നുമില്ല !

Monday, November 3, 2008

ബ്ലോഗില്‍ നിന്ന്‌ പോര്‍ട്ടലുകളിലേക്ക്‌

ഓണ്‍ലൈന്‍ മലയാളത്തിന്‌ പുതിയ ഭാവപ്പകര്‍ച്ച

കോഴിക്കോട്‌ ബിലാത്തിക്കുളം കേശവമേനോന്‍ നഗറില്‍ ചെറിയൊരു ഫ്‌ളാറ്റിലാണ്‌ മുമ്പ്‌ ഞാനും കുടുംബവും താമസിച്ചിരുന്നത്‌. വൈദ്യുതിബില്‍ ശരാശരി അഞ്ഞൂറ്‌ രൂപ. ഇത്രയും വൈദ്യുതി ഞങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന്‌ സംശയം തോന്നിയിരുന്നു. പക്ഷേ, മീറ്റര്‍ റീഡിങ്‌ നോക്കുമ്പോള്‍ സംഗതി ശരിയാണ്‌. അയല്‍വാസികളോട്‌ അന്വേഷിക്കുമ്പോള്‍ അവരുടെയും ബില്‍ ഏതാണ്ട്‌ അതേ നിലവാരത്തില്‍ തന്നെ, സമാധാനമായി. ടിവിയുള്ളതുകൊണ്ടാ, ഫാനിടുന്നതുകൊണ്ടാ എന്നൊക്കെ പിശുക്കിയായ ഭാര്യ കുറ്റപ്പെടുത്തും പോലെ പറയുകയും ചെയ്‌തിരുന്നു.

ഒരുവര്‍ഷം മുമ്പ്‌ അതേ കോളനിയിലെ ഒരു ഫ്‌ളാറ്റ്‌ വാങ്ങി അതിന്റെ അറ്റകുറ്റ പണി നടത്തുമ്പോള്‍ തീരുമാനിച്ചു. വൈദ്യുതി ഉപയോഗം കുറയ്‌ക്കാന്‍ എന്തെങ്കിലും ചെയ്യണം. (സി. ആര്‍. ടി. മോണിറ്ററുള്ള കമ്പ്യൂട്ടറിന്‌ പകരം, കടമെടുത്തിട്ടായാലും കൂടുതല്‍ കാശ്‌ കൊടുത്ത്‌ ലാപ്‌ടോപ്‌ വാങ്ങുമ്പോള്‍, മനസിലുണ്ടായിരുന്ന ഒരു കാര്യം വൈദ്യുതിച്ചെലവ്‌ കാര്യമായി കുറയുമല്ലോ എന്നു തന്നെയായിരുന്നു). ഹൗസിങ്‌ ബോര്‍ഡിന്റെ ആ ഫ്‌ളാറ്റില്‍ അലുമിനിയം കേബിളാണ്‌ വയറിങിന്‌ ഉപയോഗിച്ചിരുന്നത്‌ ! പിന്നെങ്ങനെ വൈദ്യുതി ഉപയോഗം കുറയും. വയറിങ്‌ മുഴുവന്‍ മാറ്റാന്‍ കോണ്‍ട്രാക്ടര്‍ക്ക്‌ നിര്‍ദേശം നല്‍കി.

വീടിന്‌ ഫൈവ്‌സ്റ്റാര്‍ നിലവാരമില്ലെങ്കിലും, ഫ്രഡ്‌ജും വാഷിങ്‌ മെഷീനുമെല്ലാം ഫൈവ്‌സ്റ്റാര്‍ ആക്കി. വൈദ്യുതി ഉപഭോഗം 40 ശതമാനം വരെ കുറയും എന്നാണ്‌ ഈ സ്റ്റാര്‍ സംവിധാനത്തിലൂടെ കമ്പനികളുടെ അവകാശവാദം; വില അല്‍പ്പം കൂടും എന്നു മാത്രം. ഇന്‍കാന്‍ഡസെന്റ്‌ ബള്‍ബുകള്‍ പാടെ ഉപേക്ഷിച്ചു, പകരം സി.എഫ്‌.എല്‍.ആക്കി. ഫാനുകളും ഇന്ധനക്ഷമത കൂടിയത്‌ വാങ്ങി. അതിനും വില കൂടുതല്‍ തന്നെ. അങ്ങനെ പുതിയ ഫ്‌ളാറ്റിന്റെ വൈദ്യുതീകരണ നവീകരണം പൂര്‍ത്തിയാക്കി. പക്ഷേ, അതിന്‌ വന്ന ചെലവ്‌ അറിഞ്ഞപ്പോള്‍ പരിചയക്കാരും അല്‍ക്കാരും എന്നെ സഹതാപത്തോടെ നോക്കി. ഇയാള്‍ എന്തെല്ലാം പാഴ്‌ച്ചെലവാണ്‌ വരുത്തുന്നത്‌ എന്നവര്‍ മനസില്‍ ഓര്‍ത്തിട്ടുണ്ടാകും.

പക്ഷേ, താമസം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ഭാര്യ അയല്‍ക്കാരോട്‌ ഗമയില്‍ ചോദിക്കാന്‍ തുടങ്ങി, നിങ്ങള്‍ക്കെത്രയാ കറണ്ട്‌ബില്‍, ഞങ്ങള്‍ക്ക്‌ മുന്നൂറില്‍ താഴെയേ വരുന്നുള്ളൂ. എഴുന്നൂറും എണ്ണൂറും ആയിരവും കറണ്ട്‌ബില്‍ ആകുന്ന അയല്‍ക്കാര്‍ ഞങ്ങളെ അസൂയയോടെ കാണാന്‍ തുടങ്ങി. അയല്‍പക്കത്തെ ചില വീട്ടമ്മമാര്‍ ഞങ്ങളുടെ വീട്ടിലെത്തി ഷെര്‍ലക്‌ഹോംസ്‌ സ്‌റ്റൈലില്‍ പരിശോധന നടത്തി, ഫ്രിഡ്‌ജ്‌ ഓഫാണോ, വാഷിങ്‌ മെഷീന്‍ പ്രവര്‍ത്തിക്കുന്നില്ലേ, ടിവി കാണലില്ലേ, ഫാനിടുന്നുണ്ടോ, മീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലേ-എല്ലാം ഉണ്ട്‌, എന്നിട്ടും വൈദ്യുതിബില്‍ എങ്ങനെ ഇത്രയും കുറയുന്നു ? ആദ്യം സഹതാപം കാട്ടിയവര്‍ ഇപ്പോള്‍ ജിജ്ഞാലുക്കളായിരിക്കുന്നു, പ്രത്യേകിച്ചും ഏതാനും മാസം മുമ്പ്‌ കേരളത്തില്‍ വൈദ്യുതിച്ചാര്‍ജ്‌ വര്‍ധിപ്പിച്ച ശേഷം.

ഇത്രയും എഴുതിയത്‌, ഇത്തരം ജിജ്ഞാലുക്കള്‍ക്ക്‌ ചൂണ്ടിക്കാട്ടിക്കൊടുക്കാന്‍ പാകത്തില്‍ ഒരു പോര്‍ട്ടല്‍ മലയാളത്തില്‍ ആരംഭിച്ചിരിക്കുന്നു എന്ന്‌ പറയാനാണ്‌. എങ്ങനെ ഊര്‍ജോപയോഗം ബുദ്ധിപൂര്‍വമാക്കാം, ഊര്‍ജത്തിന്റെ പ്രാധാന്യമെന്ത്‌, ഊര്‍ജരംഗത്ത്‌ നടക്കുന്ന പുതിയ ചലനങ്ങളും ഗവേഷണങ്ങളും എന്തൊക്കെ തുടങ്ങി ഒട്ടേറെക്കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ അത്‌ ലളിതമായി മനസിലാക്കാന്‍ സഹായിക്കുന്നതാണ്‌ 'ഊര്‍ജസംരക്ഷണം' എന്ന പോര്‍ട്ടല്‍. പ്രമുഖ ബ്ലോഗറും സംസ്ഥാന ഊര്‍ജസംരക്ഷണ അവാര്‍ഡ്‌ ജേതാവുമായ വി. കെ. ആദര്‍ശാണ്‌ ഈ സംരംഭത്തിന്‌ പിന്നില്‍.

ഊര്‍ജം താരമാകുന്ന കാലം

ഊര്‍ജസംരക്ഷണം, അമിത ഊര്‍ജോപയോഗത്തിന്റെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയെക്കുറിച്ച്‌ ഏറെക്കാലമായി പലരും കേരളീയരെ ബോധവാന്‍മാരാക്കാന്‍ ശ്രമിക്കുന്നു. കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന ജലവൈദ്യുതിയുടെ ഹുങ്കില്‍ നമ്മള്‍ അതൊന്നും പക്ഷേ, ചെവിക്കൊണ്ടില്ല. ഹുങ്കിന്റെ കാലം ഇപ്പോള്‍ കഴിഞ്ഞിരിക്കുന്നു. കണ്ടറിയാത്തവന്‍ കൊണ്ടറിയും എന്ന്‌ പറയും പോലെ, വൈദ്യുതി ഉപയോഗം കേരളീയരുടെ ഉറക്കം കെടുത്താന്‍ ആരംഭിച്ചിരിക്കുന്നു. ഊര്‍ജസംരക്ഷണത്തെക്കുറിച്ച്‌ വന്‍കിട കമ്പനികള്‍ മുതല്‍ ചെറ്റപ്പുരകള്‍ വരെ കേരളത്തില്‍ ഇന്ന്‌ ഉറക്കെ ചിന്തിക്കുകയാണ്‌. അപ്പോഴും, അമേരിക്കയുമായി ഇന്ത്യയുണ്ടാക്കിയ ആണവക്കരാര്‍ വഴി എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും, നമുക്ക്‌ ഇഷ്ടം പോലെ വൈദ്യുതി ലഭിക്കും എന്ന മൂഢസ്വര്‍ഗത്തില്‍ കഴിയുന്നവരും ഇല്ലാതില്ല.

ശരിക്കും, ഊര്‍ജത്തെ സംബന്ധിച്ച കാര്യങ്ങള്‍ ജനമധ്യത്തിലെത്തിക്കാന്‍ ഇത്രയും അനുകൂല സമയം കേളത്തില്‍ ഉണ്ടായിട്ടില്ല. വൈദ്യുതി ലാഭിക്കാന്‍ എന്തുചെയ്യണമെന്ന്‌ പറഞ്ഞാലും അത്‌ ചെയ്യുന്ന കാലമാണ്‌ വരാന്‍ പോകുന്നത്‌. പുതിയ താരിഫ്‌ അനുസരിച്ചുള്ള ബില്ല്‌ രണ്ടുതവണ വന്നോട്ടെ, അപ്പോള്‍ കാണാം കളി. വീണ്ടും വൈദ്യുതി നിരക്ക്‌ കൂട്ടണമെന്ന്‌ കെ.എസ്‌.ഇ.ബി. ആവശ്യപ്പെട്ടിരിക്കുന്ന കാര്യം കൂടി കാണുക. 'കാറ്റുള്ളപ്പോള്‍ തൂറ്റണം' എന്ന ചൊല്ല്‌ അന്വര്‍ഥമാക്കുംവിധം, ഈ സമയത്ത്‌ 'ഊര്‍ജസംരക്ഷണം' പോലൊരു പോര്‍ട്ടല്‍ ആരംഭിച്ചവര്‍ ശരിക്കും അഭിനന്ദനം അര്‍ഹിക്കുന്നു.

ജനകീയശാസ്‌ത്ര പ്രസ്ഥാനങ്ങളുടെ ശൈലി കടമെടുത്ത്‌ വായ്‌പ്പാട്ടും കഥാപ്രസംഗവും കഥയുമൊക്കെയായാണ്‌ ഈ പോര്‍ട്ടലില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്‌. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള വലിയൊരു ടാര്‍ജറ്റ്‌ ഗ്രൂപ്പിനെ ലക്ഷ്യമാക്കുന്നതിനാലാവണം ഇത്‌. പക്ഷേ, ഈ ശൈലി ഉപയോഗിക്കുമ്പോള്‍ വിഷയത്തിന്റെ ഗൗരവം ചോര്‍ന്നുപോകാതെ നോക്കാന്‍ പോര്‍ട്ടലിന്റെ നടത്തിപ്പുകാര്‍ ശ്രദ്ധാലുക്കളാകേണ്ടതുണ്ട്‌. കേരളസര്‍ക്കാരിന്റെ ഐടി വകുപ്പിന്‌ കീഴിലുള്ള സ്‌പെയ്‌സുമായി സഹകരിച്ച്‌ കൊല്ലം ഗ്രീന്‍ എനര്‍ജി ട്രസ്റ്റാണ്‌ വെബ്ബ്‌ രൂപസംവിധാനം ചെയ്‌തിരിക്കുന്നത്‌. 2008 ഒക്ടോബര്‍ 30-ന്‌ ബാംഗ്ലൂര്‍ ഐ.ഐ.എം. സ്ഥാപക ഡയറക്ടര്‍ ഡോ. എന്‍. എസ്‌. രാമസ്വാമി പുതിയ പോര്‍ട്ടലിന്റെ ഉദ്‌ഘാടനം കൊല്ലത്ത്‌ വെച്ച്‌ നിര്‍വഹിച്ചു.

വായനയുടെ നാട്ടുവഴികള്‍

വായനയുടെ നഷ്ടമാകുന്ന പച്ചകള്‍ക്കിടയില്‍ പുതിയൊരു വായനാസംസ്‌ക്കാരത്തിനുള്ള യാത്ര-'നാട്ടുപച്ച' എന്ന പുതിയ മലയാളം പോര്‍ട്ടലിന്റെ സാധുത, അതിന്റെ എഡിറ്റോറിയല്‍ മേല്‍നോട്ടം വഹിക്കുന്ന മൈന ഉമൈബാന്‍ വ്യക്തമാക്കുന്നത്‌ ഇങ്ങനെയാണ്‌. നവംബര്‍ ഒന്നിന്‌ കോഴിക്കോട്ടാണ്‌ ഈ പോര്‍ട്ടലിന്റെ ഉത്‌ഘാടനം നടന്നത്‌. ഇ-വായനയുടെ പുതിയ സാധ്യതകളാണ്‌ ഈ പോര്‍ട്ടല്‍ തേടുന്നതെന്ന്‌ അതിന്റെ നിര്‍വാഹകര്‍ അവകാശപ്പെടുന്നു.

പക്ഷേ, ഉള്ളടക്കത്തില്‍ പരമ്പരാഗത മലയാളം മാഗസിന്‍ ജേര്‍ണലിസത്തിന്റെ പരിചിത നിഴല്‍ നാട്ടുപച്ചിയില്‍ വീണുകിടപ്പില്ലേ എന്ന്‌ സംശയം. വായനക്കാരെ ചെടിപ്പിക്കുന്ന ബുദ്ധിജീവി നാട്യങ്ങളാണ്‌ മലയാളം മാഗസിന്‍ ജേര്‍ണലിസത്തെ ജടിലമായ ഒരവസ്ഥയില്‍ കെട്ടിയിടുന്നത്‌. ആ നിഴലില്‍ നിന്ന്‌ മോചിപ്പിച്ച്‌, ഇന്റര്‍നെറ്റിന്റെ സാധ്യതകളും നന്മകളും സമ്മേളിപ്പിച്ച്‌ പുതിയൊരു വായനാശീലം വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചാല്‍ നാട്ടുപച്ച പോലൊരു സംരംഭം പച്ചപിടിക്കും എന്നതില്‍ സംശയമില്ല.

പുതിയ ഭാവപ്പകര്‍ച്ച

മലയാളം കമ്പ്യൂട്ടിങ്‌ പുതിയ ദിശയിലേക്ക്‌ തിരിയുന്നതിന്റെ സൂചനയാണ്‌, മേല്‍ സൂചിപ്പിച്ച രണ്ട്‌ പോര്‍ട്ടലുകളും നല്‍കുന്നത്‌. ബ്ലോഗില്‍നിന്ന്‌ പോര്‍ട്ടലുകളിലേക്കുള്ള ഭാവപ്പകര്‍ച്ച. രണ്ടു പോര്‍ട്ടലുകളുടെയും ചുമതലക്കാര്‍, പ്രമുഖ ബ്ലാഗര്‍മാരാണ്‌. 'ബ്ലോഗ്‌ഭൂമി'യും 'സര്‍പ്പഗന്ധി'യും മലയാളം ബ്ലോഗ്‌ വായനക്കാര്‍ക്ക്‌ പരിചിതങ്ങളാണ്‌. മലയാളം യുണികോഡിന്റെ സാധ്യതകള്‍ വായനക്കാരിലേക്ക്‌ കൂടുതല്‍ എത്താന്‍ ഇത്തരം സംരംഭങ്ങള്‍ സഹായിക്കും. മാത്രമല്ല, ഇന്റര്‍നെറ്റില്‍ സെര്‍ച്ച്‌ ചെയ്‌ത്‌ വിവരങ്ങള്‍ തേടാവുന്ന ഭാഷകളിലൊന്നായി മലയാളത്തെ മാറ്റാനും ഇവ തുണയാകും. 

Tuesday, October 28, 2008

മറവിയെ മറികടക്കാനൊരു ഇ-മെയില്‍ സര്‍വീസ്‌

ശനിയാഴ്‌ച ദിവസം എനിക്കൊരു പണിയുണ്ട്‌. ഞായറാഴ്‌ചത്തെ പത്രത്തില്‍ പ്രസിദ്ധീകരിക്കാനുള്ള ആരോഗ്യ-മെഡിക്കല്‍-ശാസ്‌ത്ര റിപ്പോര്‍ട്ട്‌ തയ്യാറാക്കി ഉച്ചയോടെ കോഴിക്കോടിന്‌ ഇ-മെയില്‍ ചെയ്യണം. ആ സമയത്തേ പാടുള്ളു, മുന്‍കൂട്ടി അയച്ചിട്ട്‌ കാര്യമില്ല. സാധാരണഗതിയില്‍ ഇതൊരു പ്രശ്‌നമില്ല. സമയം പോലെ എപ്പോഴെങ്കിലും റിപ്പോര്‍ട്ട്‌ തയ്യാറാക്കി വെച്ചിട്ട്‌, ശനിയാഴ്‌ച മെയില്‍ ചെയ്‌താല്‍ മതി. യാത്രയിലോ നാട്ടിലോ ആകുമ്പോഴാണ്‌ പ്രശ്‌നം. റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിട്ടുണ്ട്‌, സംഭവം പെന്‍ഡ്രൈവില്‍ കൈയിലുണ്ട്‌. പക്ഷേ, എന്തുകാര്യം. കേരളമാണ്‌ നമ്മുടെ ഇഷ്ടത്തിന്‌ ഇന്റര്‍നെറ്റ്‌ സൗകര്യം കിട്ടണമെന്നില്ല.

ഇതിന്‌ ആദ്യമൊക്കെ ചെയ്‌തിരുന്ന സൂത്രവിദ്യ, സ്വന്തം ജി-മെയിലിലേക്ക്‌ റിപ്പോര്‍ട്ട്‌ മുന്‍കൂട്ടി അയച്ചിടുക എന്നതാണ്‌. എന്നിട്ട്‌, ശനിയാഴ്‌ച ഉച്ചയാകുമ്പോള്‍ ഓര്‍മിപ്പിക്കാന്‍ മൊബൈലില്‍ റിമൈന്‍ഡര്‍ വെക്കും. മൊബൈല്‍ ചിലയ്‌ക്കുമ്പോള്‍, ഇന്റര്‍നെറ്റ്‌ ഉള്ള എവിടെയെങ്കിലും എത്തി സ്വന്തം മെയിലില്‍ കിടക്കുന്ന സാധനം കോഴിക്കോട്ടേക്ക്‌ ഫോര്‍വേഡ്‌ ചെയ്യും. എത്ര കുറുക്കുവഴികള്‍ ശീലിച്ചാലാണ്‌ മനുഷ്യന്‌ കഴിഞ്ഞുപോകാനാവുകയെന്ന്‌ അത്ഭുതപ്പെടുത്തുന്ന ഉദാഹരണമാണിത്‌.

എന്നാല്‍, എന്നെപ്പോലെ മറവിയുടെ അസുഖമുള്ളവര്‍ക്കും, കൃത്യസമയത്ത്‌ റിപ്പോര്‍ട്ടുകള്‍ അയയ്‌ക്കേണ്ടവര്‍ക്കും ഏറെ അനുഗ്രഹമാകുന്ന ഒരു മെയില്‍ സര്‍വീസ്‌ അടുത്തയിടെ ഞാന്‍ കണ്ടെത്തി; 'ലെറ്റര്‍മിലേറ്റര്‍'(www.lettermelater.com). എത്രകാലം മുമ്പ്‌ വേണമെങ്കിലും നിങ്ങള്‍ക്ക്‌ മെയില്‍ ചെയ്യാം. അത്‌ പക്ഷേ, പോകില്ല; നിങ്ങള്‍ സെറ്റ്‌ ചെയ്യുന്ന സമയത്തല്ലാതെ. ഇ-മെയില്‍ അഡ്രസ്സ്‌ കൊടുത്ത്‌ രജിസ്‌റ്റര്‍ ചെയ്‌താല്‍ മതി, അക്കൗണ്ട്‌ തുറക്കാം. ദിവസങ്ങളോ മാസങ്ങളോ കഴിഞ്ഞ്‌ അയയ്‌ക്കേണ്ട കത്തുകളും രേഖകളും മെയിലായി അതില്‍ ഷെഡ്യൂള്‍ ചെയ്‌ത്‌ വെയ്‌ക്കാം.

കിട്ടുന്നയാള്‍ അറിയില്ല, ഒരു ഇടനിലക്കാരന്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌, അല്ലെങ്കില്‍ മുന്‍കൂട്ടി അയച്ചിട്ടതാണ്‌ മെയിലെന്ന്‌. നിങ്ങള്‍ ജി-മെയിലാണ്‌ ഉപയോഗിക്കുന്നതെങ്കില്‍, ആ മെയിലില്‍നിന്ന്‌ ആ സമയത്ത്‌ വരുന്നതായേ, കത്ത്‌ കിട്ടുന്നയാള്‍ക്ക്‌ മനസിലാകൂ. കത്തുകള്‍ മാത്രമല്ല, പിറന്നാള്‍ സന്ദേശങ്ങളോ, കൂടിക്കാഴ്‌ചയ്‌ക്കുള്ള ഓര്‍മിപ്പിക്കലുകളോ, നിങ്ങള്‍ അവധിയിലായിരിക്കുമ്പോള്‍ സുഹൃത്തുക്കള്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ അയയ്‌ക്കേണ്ട നിര്‍ദേശങ്ങളോ, മറന്നു പോകാന്‍ സാധ്യതയുള്ള സന്ദേശങ്ങളോ ഒക്കെ ഈ സര്‍വീസില്‍ നിങ്ങള്‍ക്ക്‌ മുന്‍കൂട്ടി അയച്ചിടാം. സയമത്ത്‌ കിട്ടുമോ എന്ന വേവലാതിയേ വേണ്ട.

ഈ സര്‍വീസ്‌ കണ്ടെത്തിയതോടുകൂടി എനിക്ക്‌ കൂടുതല്‍ സ്വാതന്ത്ര്യം കൈവന്നു. റിപ്പോര്‍ട്ടുകള്‍ എമ്പാര്‍ഗോ ചെയ്‌ത്‌ കിട്ടുന്നതു പോലെ, എനിക്കും സ്വന്തം എമ്പാര്‍ഗോ നിശ്ചയിക്കാം എന്നായി സ്ഥിതി. ഞായറാഴ്‌ച പത്രത്തിന്‌ വേണ്ട റിപ്പോര്‍ട്ട്‌, ശനിയാഴ്‌ച ഉച്ചയ്‌ക്കുള്ള സയമം വെച്ച്‌ മുന്‍കൂട്ടി അയച്ചിടും. അവധിയായാലും യാത്രയിലായാലും ഇന്റര്‍നെറ്റ്‌ സൗകര്യം തേടി അലയേണ്ട കാര്യമില്ല. കൃത്യസമയത്ത്‌ റിപ്പോര്‍ട്ട്‌ കിട്ടേണ്ടിടത്ത്‌ എത്തിക്കൊള്ളും

Sunday, October 19, 2008

പാസ്‌വേഡ്‌ കള്ളം പറയില്ല

പതിനഞ്ചുവര്‍ഷം മുമ്പാണ്‌, സുഹൃത്തായ കെ.ജെ.ജേക്കബ്ബ്‌ എന്നോടൊപ്പം അമ്പൂരിയില്‍ വന്നു. തിരുവനന്തപുരം നഗരത്തില്‍ നിന്ന്‌ തെക്കുകിഴക്ക്‌ ഭാഗത്തേക്ക്‌ ഏതാണ്ട്‌ 40 കിലോമീറ്റര്‍ ബസ്സ്‌യാത്ര വേണം അമ്പൂരിയിലെത്താന്‍. പന്ത വഴി പോകുമ്പോള്‍ അമ്പൂരിക്ക്‌ തൊട്ടുമുമ്പാണ്‌ തട്ടാന്‍മുക്ക്‌ എന്ന കവല. അടുത്ത ഗ്രാമമായ മായത്തുനിന്നുള്ള മില്‍മ കാനുകള്‍ നിരത്തിവെച്ചിരിക്കുന്നത്‌ തട്ടാന്‍മുക്കിലെ പതിവു കാഴ്‌ചയാണ്‌. മില്‍മയുടെ വണ്ടി അവിടെനിന്നാണ്‌ മായത്തുനിന്നുള്ള പാല്‍ കയറ്റി പോകുന്നത്‌. മായത്തേക്കുള്ള ഒഴിഞ്ഞ കാനുകള്‍ അവിടെ ഇറക്കി വെയ്‌ക്കുകയും ചെയ്യും.

ഞങ്ങളുടെ ബസ്സ്‌ തട്ടാന്‍മുക്കിലെത്തിയപ്പോള്‍ സ്വാഭാവികമായും, മായത്തേക്കുള്ള മില്‍മ കാനുകള്‍ നിരത്തിവെച്ചിരിക്കുന്നത്‌ കണ്ണില്‍പെട്ടു. പതിവു കാഴ്‌ചയായതിനാല്‍ എനിക്കൊന്നും തോന്നിയില്ല. എന്നാല്‍, മായം എന്ന്‌ വലിയ അക്ഷരത്തില്‍ എഴുതിയ കാനുകള്‍ കണ്ട ജേക്കബ്ബിന്‌ പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. `കഷ്ടം, എത്ര നിഷ്‌ക്കളങ്കരും സത്യസന്ധരുമാണ്‌ നിന്റെ നാട്ടുകാര്‍`, ജേക്കബ്ബ്‌ പറഞ്ഞു. `അല്ലെങ്കില്‍ ആരെങ്കിലും മായം ചേര്‍ത്ത സാധനത്തിന്‌ പുറത്ത്‌ 'മായം' എന്ന്‌ എഴുതിവെയ്‌ക്കുമോ?`

കൊല്ലം കരുനാഗപ്പള്ളി സ്വദേശി ചിത്ര പാലക്കാട്‌ ജില്ലയിലെ മണ്ണാര്‍ക്കാട്ട്‌ നടത്തിയ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ പുറത്തു വന്ന ഒരു വിവരം പത്രത്തില്‍ വായിച്ചപ്പോഴാണ്‌, ഈ പഴയ സംഭവം മനസിലെത്തിയത്‌. മാധ്യമങ്ങള്‍ക്ക്‌ സാധാരണക്കാര്‍ക്കിടയിലുള്ള വിശ്വാസ്യതയെക്കുറിച്ച്‌ അറിയാവുന്ന ചിത്ര, ഒരു പ്രസാധക എന്ന നിലയ്‌ക്കാണ്‌ മണ്ണാര്‍ക്കാട്ടുകാരുടെ വിശ്വാസം നേടിയെടുത്തത്‌. 'ന്യൂ വ്യൂ' എന്നൊരു മാസികയുടെ പേരില്‍ മണ്ണാര്‍ക്കാട്ട്‌ ഓഫീസ്‌ തുറന്നായിരുന്നു പ്രവര്‍ത്തനം. പോലീസിന്റെ കണ്ണുവെട്ടിക്കാനും, സമൂഹത്തില്‍ കാശുള്ളവരുടെ ഇടയില്‍ സ്വാധീനമുണ്ടാക്കാനും ചിത്രയ്‌ക്ക്‌ ഇത്‌ തുണയായി. കനത്ത ലാഭം വാഗ്‌ദാനം ചെയ്‌ത്‌ നിക്ഷേപങ്ങളായി വന്‍തുകകള്‍ വാങ്ങി.

തെക്കന്‍ കേരളത്തില്‍ ശബരീനാഥ്‌ 'ടോട്ടര്‍ ഫോര്‍ യൂ'വിലൂടെ നടത്തിയതിന്റെ ചെറിയൊരു പതിപ്പായിരുന്നു ചിത്രയുടെ തട്ടിപ്പ്‌. ഒടുവില്‍ കാര്യങ്ങള്‍ പുറത്തു വരികയും ചിത്ര മുങ്ങുകയും ചെയ്‌തതോടെ പോലീസ്‌ വെട്ടിലായി. ഇതുവരെ പോലീസ്‌ എന്തുചെയ്യുകയായിരുന്നു എന്ന ചോദ്യമുയര്‍ന്നു. കൂടുതല്‍ പേര്‍ ചിത്രയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തുകയും, പോലീസിന്‌ മേല്‍ സമ്മര്‍ദം ഏറുകയും ചെയ്‌തതോടെ ചിത്ര പിടിയിലായി. കസ്റ്റഡിയില്‍ വിടലും തെളിവെടുപ്പും മറ്റ്‌ കലാപരിപാടികളും ഇപ്പോഴും തുടരുകയാണ്‌.

കഴിഞ്ഞ ദിവസം ചിത്രയുടെ ലാപ്‌ടോപ്പ്‌ പോലീസ്‌ പിടിച്ചെടുത്തു. അത്‌ ഓണ്‍ചെയ്‌തപ്പോഴാണ്‌ പോലീസിന്‌ മനസിലാകുന്നത്‌, പാസ്‌വേഡ്‌ അറിയില്ലെന്ന്‌. എന്തായിരിക്കാം ചിത്ര ലാപ്‌ടോപ്പിന്‌ പാസ്‌വേഡ്‌ നല്‍കിയിരിക്കുക. പോലീസ്‌ തലപുകച്ചിരിക്കാം. ഉമ്പെര്‍ട്ടോ എക്കോയുടെ 'ഫുക്കോയുടെ പെന്‍ഡുലം' എന്ന ലോകപ്രശസ്‌ത നോവലില്‍, ഒരു കമ്പ്യൂട്ടറിലെ രഹസ്യമെന്തെന്നറിയാന്‍, അതിന്റെ പാസ്‌വേഡ്‌ അറിയാതുഴലുന്ന കഥാപാത്രത്തെ ചിത്രീകരിച്ചിട്ടുണ്ട്‌. ചിത്രയുടെ ലാപ്‌ടോപ്പിന്‌ മുന്നില്‍ പോലീസും അത്തരമൊരു അവസ്ഥയില്‍ ആയെങ്കില്‍ അത്ഭുതമില്ല.

'ഫുക്കോയുടെ പെന്‍ഡുല'ത്തില്‍ പാസ്‌വേഡ്‌ അറിയാന്‍ വെമ്പുന്നയാള്‍, ആ കമ്പ്യൂട്ടറിന്റെ ഉടമയുടെ സ്വഭാവമനുസരിച്ച്‌ എന്താകാം പാസ്‌വേഡ്‌ നല്‍കിയിരിക്കുകയെന്ന്‌ സുദീര്‍ഘമായ വിചിന്തം തന്നെ നടത്തുന്നുണ്ട്‌. ആ നിലയ്‌ക്ക്‌ ചിന്തിച്ചാല്‍ ചിത്രയെപ്പോലൊരു തട്ടിപ്പുകാരി എന്തായിരിക്കാം ലാപ്‌ടോപ്പിന്‌ പാസ്‌വേഡ്‌ നല്‍കിയിരിക്കുക. പോലീസ്‌ ഒടുവില്‍ ചിത്രയുടെ തന്നെ സഹായം തേടി. പാസ്‌വേഡ്‌ ചിത്ര പറഞ്ഞുകൊടുത്തു: 'കള്ളി'(kally) ! എത്ര സത്യസന്ധം, അല്ലേ !

Monday, October 6, 2008

നോബല്‍: ഗാന്ധിയെ തഴഞ്ഞു; സാര്‍ത്ര്‌ നിരസിച്ചു

 കണ്ട എക്കാലത്തെയും വലിയ സമാധാന പ്രചാരകനായ മഹാത്മാഗാന്ധിക്ക്‌ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം ലഭിച്ചില്ല. അസ്‌തിത്വവാദത്തിന്റെ പ്രായോജകനായ ഴാങ്‌ പോള്‍ സാര്‍ത്ര്‌ സാഹിത്യത്തിനുള്ള പുരസ്‌കാരം നിരസിച്ചു. ഈ വര്‍ഷത്തെ നോബല്‍ സീസണ്‍ തുടങ്ങുന്ന വേളയില്‍ ചില കൗതുകങ്ങളും വൈരുധ്യങ്ങളും...

  • പുരുഷാധിപത്യം
നോബല്‍ ചരിത്രം പുരുഷന്റെ ആധിപത്യമാണ്‌ വിളംബരം ചെയ്യുന്നത്‌. മൊത്തം നോബല്‍ ജേതാക്കളില്‍ വെറും അഞ്ചു ശതമാനം മാത്രമാണ്‌ സ്‌ത്രീകള്‍. ഭൗതീകശാസ്‌ത്ര നോബല്‍ ഇക്കാലത്തിനിടെ രണ്ടേ രണ്ട്‌ സ്‌ത്രീകള്‍ക്കേ ലഭിച്ചിട്ടുള്ളൂ; 1903-ല്‍ മേരി ക്യൂറിക്കും അറുപതു വര്‍ഷത്തിന്‌ ശേഷം അമേരിക്കക്കാരിയായ മരിയ ഗോയിപ്പെര്‍ട്ട്‌ മേയര്‍ക്കും. സമാധാന നോബല്‍ നേടിയവരില്‍ വനിതകള്‍ വെറും 12 പേര്‍ മാത്രം. 11 സ്‌ത്രീകള്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌ക്കാരത്തിന്‌ അര്‍ഹരായിട്ടുണ്ട്‌.

  • പ്രായം ഘടകമേയല്ല
കഴിഞ്ഞ വര്‍ഷം നോബല്‍ പുരസ്‌ക്കാരത്തിന്‌ അര്‍ഹനായ അമേരിക്കന്‍ സാമ്പത്തിക ശാസ്‌ത്രജ്ഞന്‍ ലിയോനിഡ്‌ ഹുര്‍വിക്‌സ്‌ ആണ്‌ നോബല്‍ ചരിത്രത്തില്‍ പുരസ്‌കാരം ലഭിച്ച ഏറ്റവും പ്രായമേറിയ വ്യക്തി. 90-ാം വയസ്സിലാണ്‌ അദ്ദേഹത്തെ ആ ബഹുമതി തേടിയെത്തിയത്‌. ബ്രിട്ടീഷുകാരനായ ലോറന്‍സ്‌ ബ്രാഗാണ്‌ ഏറ്റവും ചെറിയ പ്രായത്തില്‍ പുരസ്‌കാരം ലഭിച്ച വ്യ്‌ക്തി. 1925-ല്‍ വെറും 25 വയസ്സുള്ളപ്പോള്‍ അദ്ദേഹത്തെ തേടി ബഹുമതിയെത്തി. 1915-ല്‍ ഭൗതീകശാസ്‌ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം തന്റെ പിതാവ്‌ സര്‍ വില്യം ഹെന്‍ട്രി ബ്രാഗിനൊപ്പമാണ്‌ ലോറന്‍സ്‌ പങ്കുവെച്ചതെന്ന സവിശേഷതയുമുണ്ട്‌. എക്‌സ്‌റേ സങ്കേതം ഉപയോഗിച്ച്‌ പരലുകളുടെ ഘടന പഠിക്കുന്നതിന്‌ നല്‍കിയ സംഭാവനയായിരുന്നു ഇരുവര്‍ക്കും നോബല്‍ നേടിക്കൊടുത്തത്‌.

  • നോബലേ വേണ്ട
ചരിത്രത്തില്‍ നോബല്‍ പുരസ്‌കാരം നിരസിച്ചിട്ടുള്ളത്‌ രണ്ടു പേരാണ്‌; പ്രശസ്‌ത ഫ്രഞ്ച്‌ സാഹിത്യകാരന്‍ ഴാങ്‌ പോള്‍ സാര്‍ത്രും വിയറ്റ്‌നാമീസ്‌ രാഷ്ട്രീയ നേതാവ്‌ ലി ഡ്യൂക്‌ തോയും. ഒരു തരത്തിലുള്ള ഔദ്യോഗിക ബഹുമതിയും സ്വീകരിക്കില്ല എന്നത്‌ വ്യക്തിപരമായ തന്റെ നിലപാടാണെന്ന്‌ ചൂണ്ടിക്കാട്ടി, 1964-ല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം സാര്‍ത്ര്‌ നിരസിച്ചു. 1973-ല്‍ സമാധാനത്തിനുള്ള പുരസ്‌കാരം ഹെന്‍ട്രി കിസ്സിഞ്ചര്‍ക്കൊപ്പം പങ്കിട്ട വിയറ്റ്‌നാമീസ്‌ രാഷ്ട്രീയക്കാരന്‍ ഡ്യൂക്‌ തോ, തന്റെ രാജ്യത്ത്‌ ഇപ്പോഴും സമാധാനമില്ല എന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ പുരസ്‌കാരം നിരസിച്ചത്‌.

  • ഹിറ്റ്‌ലറുടെ കോപം
ജര്‍മന്‍ രാഷ്ട്രീയ വിമതന്‍ കാള്‍ വോണ്‍ ഒസ്സിയേറ്റ്‌സ്‌കിയെ 1936-ലെ നോബല്‍ പുരസ്‌കാരത്തിന്‌ തിരഞ്ഞെടുത്തതില്‍ അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍ കോപാകുലനായിരുന്നു. അതോടെ, ജര്‍മന്‍കാര്‍ നോബല്‍ പുരസ്‌കാരം വാങ്ങുന്നത്‌ ഹിറ്റ്‌ലര്‍ വിലക്കി. രസതന്ത്ര നോബലിന്‌ അര്‍ഹരായ റിച്ചാര്‍ഡ്‌ കുഹന്‍, അഡോള്‍ഫ്‌ ബ്യൂട്ടെനാന്‍ഡ്‌ത്‌ എന്നിവര്‍ക്കും, മെഡിസിന്‌ നോബല്‍ നേടിയ ജെറാര്‍ഡ്‌ ഡൊമാഗ്‌കിനും ഈ വിലക്കു മൂലം പുരസ്‌കാരം ഏറ്റുവാങ്ങാന്‍ സ്‌റ്റോക്ക്‌ഹോമില്‍ എത്താനായില്ല. രണ്ടാംലോകമഹായുദ്ധത്തിന്‌ ശേഷമാണ്‌ അവര്‍ തങ്ങളുടെ പ്രശസ്‌തിപത്രങ്ങള്‍ കൈപ്പറ്റിയത്‌.

  • ഏറ്റവും വലിയ ഒഴിവാക്കല്‍

ഇത്തരമൊരു മനുഷ്യന്‍ ലോകത്ത്‌ ജീവിച്ചിരുന്നു എന്ന്‌ ഭാവി തലമുറയോട്‌ പറഞ്ഞാല്‍ അവര്‍ അത്‌ വിശ്വസിച്ചേക്കില്ല എന്ന്‌ മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധിയെക്കുറിച്ച്‌ പറഞ്ഞത്‌, ശാസ്‌ത്രത്തിലെ മഹാപ്രതിഭ ആര്‍ബര്‍ട്ട്‌ ഐന്‍സ്റ്റയിന്‍ ആണ്‌. അഹിംസയെ സമരായുധമാക്കിയ ഗാന്ധിജിക്ക്‌ പക്ഷേ, സമാധാന നോബല്‍ കിട്ടിയില്ല. ലിയോ ടോള്‍സ്‌റ്റോയ്‌ ജീവിച്ചിരുന്നപ്പോള്‍, മറ്റു പലര്‍ക്കും സാഹിത്യനോബല്‍ കിട്ടിയതുപോലെ. അഞ്ചു തവണ ഗാന്ധിജി പുരസ്‌കാരത്തിന്‌ നാമകരണം ചെയ്യപ്പെട്ടെങ്കിലും, നോബല്‍ കമ്മറ്റി അത്‌ അവഗണിച്ചു. സാമ്രാജ്യത്വശക്തികളുടെ സ്വാധീനം നോബല്‍ നിര്‍ണയത്തില്‍ എത്ര നിര്‍ണായകമാണ്‌ എന്നതിന്‌ ഉദാഹരണമായി ഇത്‌ ചൂണ്ടിക്കാട്ടപ്പെടുന്നു. ഗാന്ധിജിക്ക്‌ പുരസ്‌കാരം കൊടുക്കാത്തതില്‍ നോബല്‍ കമ്മറ്റി പില്‍ക്കാലത്ത്‌്‌ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്‌.
(കടപ്പാട്‌: അസോസിയേറ്റഡ്‌ പ്രസ്സ്‌)

Monday, September 22, 2008

ദിനേശ്‌ബീഡി തൊഴിലാളിക്കും 'ഇക്കണോമിസ്‌റ്റി'നും പൊതുവായുള്ളത്‌

തൊഴിലിന്റെ ഭാഗമായി വായന മാറ്റാമെന്ന്‌ ലോകത്ത്‌ ആദ്യം തെളിയിച്ചവര്‍ കണ്ണൂരിലെ ദിനേശ്‌ബീഡി തൊഴിലാളികളാകാനാണ്‌ സാധ്യത. പ്രസിദ്ധമാണ്‌ ആ വായന. ഏറെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള സംഗതി, വായന ഇഷ്ടപ്പെടുന്നവരെയെല്ലാം ആവേശഭരിതരാക്കുന്ന ഒന്ന്‌. വായനയാണ്‌ വിഷയമെങ്കിലും ബീഡി തെറുക്കുന്നിടത്തെ (കണ്ണൂര്‍കാരുടെ ഭാഷയില്‍ ബീഡി തെരയ്‌ക്കുന്നിടത്തെ) പ്രത്യേകത, തൊഴിലാളികളില്‍ ഒരാള്‍ ഒഴികെ മറ്റാരും വായിക്കുന്നില്ല എന്നതാണ്‌. ഒരാള്‍ വായിക്കുന്നത്‌, ബീഡി തെറുക്കുന്നതിനിടെ ബാക്കിയുള്ളവര്‍ കേള്‍ക്കുന്നു. വായിക്കുന്നയാള്‍ക്കുള്ള ബീഡി മറ്റുള്ളവര്‍ തെറുത്തു കൊടുക്കുന്നു.

വായനയെ കേഴ്‌വി കൂടിയാക്കുന്ന ഈ വിദ്യയുടെ ആധുനിക വകഭേദം എന്താണെന്ന്‌ അറിയാന്‍, ഏതെങ്കിലും ഓഡിയോ മാഗസിനോ നോവലുകളുടെ ഓഡിയോ രൂപമോ കേട്ടുനോക്കിയാല്‍ മതി. ചില ജനപ്രിയ നോവലുകളുടെയും മറ്റും ഓഡിയോ രൂപങ്ങള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണെങ്കിലും, മുഖ്യധാരാമാധ്യമങ്ങള്‍ അടുത്തകാലം വരെ ഓഡിയോ എഡിഷനുകളില്‍ എത്തിയിരുന്നില്ല. എന്നാല്‍, കാര്യങ്ങള്‍ മാറുകയാണ്‌. ലോകത്തെ ഏറ്റവും പ്രമുഖ വാര്‍ത്താവാരികയായ 'ദി ഇക്കണോമിസ്‌റ്റി'ന്റെ ഓഡിയോ എഡിഷന്‍ സൂചിപ്പിക്കുന്നത്‌ ഇക്കാര്യമാണ്‌. പുതിയൊരു മാധ്യമസാധ്യതയാണ്‌ ഇവിടെ തെളിഞ്ഞു വരുന്നത്‌. ദിനേശ്‌ബീഡി തൊഴിലാളികള്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ കണ്ടുപിടിച്ച സാധ്യത.

ആകെ 120 എം.ബി.വലിപ്പമുള്ള എംപി-3 ഫയലുകളായാണ്‌ 'ഇക്കണോമിസ്‌റ്റ്‌' അതിന്റെ ഓഡിയോ എഡിഷന്‍ പ്രസിദ്ധീകരിക്കുന്നത്‌ (ഇതു കാണുക). ഉള്ളടക്കം ഒന്നിച്ചു വേണമെങ്കിലും, വീക്കിലിയിലെ ഓരോ വിഭാഗവും വെവ്വേറെ വേണമെങ്കിലും ഡൗണ്‍ലോഡ്‌ ചെയ്യാം. ഉയര്‍ന്ന ഗുണനിലവാരത്തില്‍ റിക്കോര്‍ഡ്‌ ചെയ്യുന്നതാകയാല്‍, കേഴ്‌വി മികച്ച അനുഭവമാകുന്നു. എംപി-3 പ്ലെയറിലേക്ക്‌ പകര്‍ത്തിയാല്‍, ഒരു മണിക്കൂര്‍ നീളുന്ന പ്രഭാത നടത്തത്തിനിടെ പുതിയ ലക്കം ഇക്കണോമിസ്‌റ്റ്‌ കേട്ടു തീര്‍ക്കാം. അല്ലെങ്കില്‍, കാര്‍ ഡ്രൈവ്‌ ചെയ്യുന്നതിനിടെ ഡി.വി.ഡി.പ്ലയറിലിട്ട്‌ കേള്‍ക്കാം, അതുമല്ലെങ്കില്‍ തുണി ഇസ്‌തിരിയിടുന്നതിനിടെ. വായനയ്‌ക്ക്‌ തീരെ സമയമില്ലാതാകുന്ന പുതിയ കാലത്തെ തോല്‍പ്പിക്കാന്‍ നടക്കുന്ന ശ്രമങ്ങളില്‍ ഒന്നാണ്‌ ഈ ഓഡിയോ എഡിഷന്‍. ഒറ്റ പ്രശ്‌നമേയുള്ളു, വരിക്കാര്‍ക്ക്‌ മാത്രമേ ഓഡിയോ ഇക്കണോമിസ്‌റ്റിന്റെ എഡിഷന്‍ മുഴുവന്‍ ഡൗണ്‍ലോഡ്‌ ചെയ്യാന്‍ കഴിയൂ. അതല്ലാത്തവര്‍ക്ക്‌ ലീഡര്‍ പോലുള്ള ഭാഗങ്ങള്‍ മാത്രമേ ഡൗണ്‍ലോഡ്‌ ചെയ്യാനാകൂ.

ഭാവിയില്‍ മലയാള ആനുകാലികങ്ങളും ഏതുരൂപത്തിലേയ്‌ക്കൊക്കെ പരിണമിക്കാം എന്നതിന്റെ സൂചന കൂടിയാണ്‌, ഇത്തരം ഓഡിയോ എഡിഷനുകള്‍. പുതിയൊരു ജോലി സാധ്യതയും ഇത്‌ മുന്നോട്ടു വെയ്‌ക്കുന്നു. നല്ല ശബ്ദവും ഉച്ഛാരണശുദ്ധിയുമുള്ളവര്‍ക്ക്‌ ഇതൊരു തൊഴില്‍മേഖലയാക്കാന്‍ കഴിയും. ഓഡിയോ ബ്ലോഗിങായ 'പോഡ്‌കാസ്‌റ്റിങി'നെയാണ്‌ ഓഡിയോ മാഗസിനുകള്‍ അനുകരിക്കുന്നത്‌. മാര്‍ഷല്‍ മക്‌ലുഹാന്‍ 'ട്രൈബല്‍ ഡ്രം' എന്ന്‌ വിശേഷിപ്പിച്ചത്‌ റേഡിയോ എന്ന മാധ്യമത്തെയാണ്‌. അദ്ദേഹം ഇന്നു ജീവിച്ചിരുന്നെങ്കില്‍ നവമാധ്യമങ്ങളിലെ നവാഗതരായ 'ശബ്ദവാരികകളെ' എന്താകുമായിരുന്നു വിശേഷിപ്പിക്കുക.

Saturday, September 20, 2008

മലയാളം ഗൂഗിള്‍വാര്‍ത്തകള്‍-ചില ചതുരങ്ങളും കുത്തും കൊമയും

ത്തവണ മലയാളികള്‍ക്ക്‌ ഗൂഗിള്‍ നല്‍കിയ ഓണസമ്മാനമാണ്‌, അതിന്റെ മലയാളംന്യൂസ്‌ സര്‍വീസ്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഗൂഗിള്‍ ആരംഭിച്ച പ്രസിദ്ധമായ ന്യൂസ്‌ ചാനലിന്റെ ശരിക്കുള്ള മലയാള വകഭേദം തന്നെ. യഥാര്‍ഥ ഗൂഗിള്‍ന്യൂസില്‍ നാലായിരത്തിലേറെ ഉറവിടങ്ങളില്‍നിന്നുള്ള വാര്‍ത്തകളാണ്‌ ഓട്ടോമാറ്റിക്കായി അപ്‌ഡേറ്റ്‌ ചെയ്യപ്പെടുന്നത്‌. ലോകമെങ്ങുമുള്ള ഇംഗ്ലീഷ്‌ പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകളും ഇംഗ്ലീഷ്‌ വാര്‍ത്താപോര്‍ട്ടലുകളുമാണ്‌ ഗൂഗിള്‍ ഇതിനായി ആശ്രയിക്കുന്നത്‌. പ്രധാന വാര്‍ത്തകള്‍, അന്താരാഷ്ട്രം, കായികം, ശാസ്‌ത്രസാങ്കേതികം, ബിസിനസ്‌, വിനോദം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ലോകത്തെ നൂറു കണക്കിന്‌ സൈറ്റുകളിലെ വാര്‍ത്തകളിലേക്ക്‌ ഊളിയിടാന്‍ ഗൂഗിള്‍ന്യൂസ്‌ അനായാസം വഴിതുറക്കുന്നു.

ഗൂഗിള്‍ മലയാളംന്യൂസും ഇതേ വഴി തന്നെയാണ്‌ പിന്തുടരുന്നത്‌. എന്നാല്‍, മലയാളത്തിലെ വാര്‍ത്താസൈറ്റുകളുടെ ദാരിദ്ര്യം ഗൂഗിള്‍ന്യൂസിലും പ്രതിഫലിക്കുക സ്വാഭാവികം മാത്രം. വെറും ഇരുപതോളം സൈറ്റുകള്‍ മാത്രമാണ്‌ വാര്‍ത്താ ഉറവിടങ്ങള്‍ക്കായി ഗൂഗിള്‍ മലയാളംന്യൂസിന്‌ ആശ്രയിക്കാന്‍ കഴിഞ്ഞിട്ടുള്ളത്‌. ദീപിക, മാധ്യമം, മാതൃഭൂമി, മനോരമ, വെബ്‌ദുനിയ എന്നിങ്ങനെ പത്രങ്ങളുടെ ഓണ്‍ലൈന്‍ സൈറ്റുകളിലും, വെബ്‌പോര്‍ട്ടലുകളിലും പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ ചിട്ടയോടെ തികഞ്ഞ പ്രൊഫഷണലിസത്തോടെ നമ്മുടെ മുന്നില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ തീര്‍ച്ചയായും ആഹ്ലാദം തോന്നും (ഇതു കാണുക). ഇത്തരമൊന്ന്‌ എത്രയോ കാലമായി മലയാളികള്‍ ആഗ്രഹിക്കുന്നതാണ്‌.

പക്ഷേ, സൈറ്റിന്റെ ഹോംപേജ്‌ കാണുമ്പോഴത്തെ ആഹ്ലാദം വാര്‍ത്തകളില്‍ ക്ലിക്ക്‌ ചെയ്‌തു കഴിഞ്ഞാല്‍ ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കരുത്‌. മിക്ക തലവാചകത്തിലും ക്ലിക്ക്‌ ചെയ്യുമ്പോള്‍ ചെല്ലുന്നത്‌ മലയാളത്തിന്‌ പകരം കുറെ ചതുരങ്ങളും കുത്തുകളും കോമകളും ചോദ്യചിഹ്നങ്ങളും മാത്രമുള്ള പേജുകളിലേക്കാണ്‌. ഒരക്ഷരം വായിക്കാന്‍ വയ്യ. ദീപികയാണെങ്കിലും മാധ്യമമാണെങ്കിലും മനോരമയാണെങ്കിലും വ്യത്യസ്‌തമല്ല. മാതൃഭൂമിയും വെബ്‌ദുനിയ പോലുള്ള പോര്‍ട്ടലുകളും മാത്രമാണ്‌ വ്യത്യസ്‌തം. പ്രശ്‌നം ഫോണ്ടിന്റെയാണ്‌. യുണികോഡ്‌ ഫോണ്ടുകളിലേക്ക്‌ മാറാത്ത സൈറ്റുകളാണ്‌ കുത്തുംകോമയുമായി പ്രത്യക്ഷപ്പെടുന്നത്‌. ഓരോ സൈറ്റും ഉപയോഗിച്ചിരിക്കുന്ന ഫോണ്ടുകള്‍ ഏതെന്ന്‌ തേടിപ്പോകാന്‍ സമയമോ ക്ഷമയോ ഇല്ലാത്തതിനാല്‍, മലയാളം ഗൂഗിള്‍ന്യൂസ്‌ തത്‌ക്കാലം ഞാന്‍ ഉപേക്ഷിച്ചു. മനപ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍ അധികം തുടരുക ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ലല്ലോ. മാതൃഭൂമിയും വെബ്‌ദുനിയയും മാത്രം നോക്കാനാണെങ്കില്‍, ഗൂഗിള്‍ന്യൂസിന്റെ ആവശ്യവും ഇല്ല.

മലയാളം ഗൂഗിള്‍ന്യൂസിന്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മലയാളത്തിലെ ഈ ഫോണ്ട്‌ പ്രശ്‌നം അറിയില്ല എന്നു കരുതാന്‍ നിവൃത്തിയില്ല. കാലം ഇത്രയൊക്കെ പുരോഗമിച്ചിട്ടും മലയാളം കമ്പ്യൂട്ടിങ്‌ പുതിയ ഉയരങ്ങളിലെത്തിയിട്ടും, മലയാളത്തിലെ മിക്ക പത്രങ്ങളുടെയും ഓണ്‍ലൈന്‍ എഡിഷനുകള്‍ യുണിക്കോഡിലേക്ക്‌ മാറാതെ പഴയ കാലത്തില്‍ തന്നെ കടിച്ചുതൂങ്ങുന്ന കാര്യം അറിഞ്ഞു വെച്ചുകൊണ്ട്‌ എന്തിനാകാം ഗൂഗിള്‍ ഇത്തരമൊരു ശ്രമം നടത്തിയിരിക്കുക. ഇതൊരു പാഴ്‌ശ്രമം ആണെന്നു കരുതാനും വയ്യ. 'ഒന്നും കാണാതെ തൊമ്മന്‍ കിണറ്റില്‍ ചാടില്ല' എന്നു പറയുംപോലെ, ഒന്നും കാണാതെ ഗൂഗിളിനെപ്പോലൊരു കമ്പനി ഇത്തരമൊരു നീക്കം നടത്തില്ല. ഗൂഗിള്‍ന്യൂസില്‍ ലിസ്റ്റ്‌ചെയ്യപ്പെട്ടിട്ടും വായിക്കപ്പെടാതെ പോകുക എന്ന അപമാനത്തില്‍ മലയാളത്തിലെ മാധ്യമങ്ങളെ എത്തിക്കുകയായിരിക്കുമോ ലക്ഷ്യം. അങ്ങനെയെങ്കിലും, ഇനി സമയമില്ല, യുണികോഡിലേക്ക്‌ മറാതെ നിവൃത്തിയില്ല എന്ന ശക്തമായ സന്ദേശം നല്‍കലായിരിക്കുമോ ഉദ്ദേശം. വ്യക്തമല്ല. ഏതായാലും കുത്തുംകോമയും കാണാന്‍ വേണ്ടി ഒരു ന്യൂസ്‌ചാനലിന്റെ ആവശ്യമില്ല.

Wednesday, July 16, 2008

'പുലിജന്മം' സി.ഡി.യാക്കിക്കൂടേ (ഒര്‍ജിനലോ വ്യാജനോ)!

മലയാള സിനിമ കഴിവതും ഒഴിവാക്കുന്നയാളാണ്‌ ഇതെഴുതുന്നത്‌. ഈ ഒഴിവാക്കലിന്‌ കാരണം മലയാള സിനിമ തന്നെയാണ്‌. സാമാന്യബുദ്ധിയെ ചോദ്യംചെയ്യുന്ന, നിത്യജീവിതവുമായി പുലബന്ധം പോലുമില്ലാത്ത, നിലവാരം കുറഞ്ഞ ഉരുപ്പടികള്‍ സഹിക്കുന്നതിന്‌ എത്രയായാലും ഒരു പരിധിയുണ്ട്‌. സിനിമ വ്യവസായമാണ്‌, അതിനെ നിലനിര്‍ത്താന്‍ എല്ലാവരും തിയേറ്ററില്‍ പോയി കണ്ട്‌ സഹായിക്കണമെന്നൊന്നും പറയുന്നതില്‍ വലിയ അര്‍ഥമില്ല. എന്തെങ്കിലും കഴമ്പും ഒര്‍ജിനാലിറ്റിയുമുള്ള സിനിമയാണെങ്കില്‍, ആരുടെയും ഒത്താശ വേണ്ട ആളുകള്‍ സ്വാഭാവികമായും അതിലേക്ക്‌ എത്തിക്കൊള്ളും. അടുത്തയിടെ ഇറങ്ങിയ 'കഥ പറയുമ്പോള്‍' ഉദാഹരണം.

മലയാള സിനിമയില്‍നിന്ന്‌ പ്രേക്ഷകര്‍ അകലുന്നതിന്‌ കാരണം എന്തെന്നറിയാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. പ്രശസ്‌ത 'വികലാംഗ-മാറാരോഗ-ബധിര-ഊമ-മന്ദബുദ്ധി' സംവിധായകനായ വിനയന്റെ ഏതെങ്കിലും ഒരു ചിത്രം കണ്ടുനോക്കിയാല്‍ മതി. 'വാര്‍ ആന്‍ഡ്‌ ലവ്‌' എന്ന വിനയന്‍ സിനിമ കാണുകയെന്ന അബദ്ധം ഒരിക്കല്‍ എനിക്ക്‌ സംഭവിച്ചു (പേടിയോടെയാണ്‌ ഇക്കാര്യം ഞാന്‍ ഓര്‍ക്കുന്നത്‌). പാകിസ്‌താനുമായി അതിര്‍ത്തിയില്‍ ഇന്ത്യയുടെ ധീരയോദ്ധാക്കള്‍ നടത്തുന്ന പൊരിഞ്ഞ യുദ്ധമാണ്‌ ചിത്രത്തിന്റെ പ്രമേയം. ഏത്‌ കാലത്താണ്‌ ഇങ്ങനെയൊരു യുദ്ധം നടക്കുന്നതെന്നൊന്നും ചോദിക്കരുത്‌. അജിനോമോട്ടോയില്‍ കലക്കി ദേശസ്‌നേഹം ഒഴുക്കിയിരിക്കുകയാണ്‌ സംവിധായകന്‍. 'പാകിസ്‌താന്‍ പട്ടികള്‍' എന്നേ, മോഹന്‍ലാലിന്‌ പഠിച്ച്‌ പരാജയപ്പെട്ട ദിലീപ്‌ നായകനായ കഥാപാത്രം നാക്കെടുത്താല്‍ പറയൂ. ഒടുവില്‍ പാക്‌കേണലിന്റെ മകളെ വളച്ചെടുത്ത്‌, കുറെ പാട്ടൊക്കെ പാടി, അവള്‍ വഴി നായകന്‍ പാകിസ്‌താന്റെ ആണവരഹസ്യം തട്ടിയെടുത്ത്‌ ഇന്ത്യയെ രക്ഷിക്കുന്നതോടെ ചിത്രം അവസാനിക്കുന്നു.

അന്താരാഷ്ട്ര ബന്ധങ്ങളോ, അതിര്‍ത്തിയിലെ ടോപ്പോഗ്രാഫിയോ, യുദ്ധത്തിലെ സാമാന്യനിയമങ്ങളോ, പട്ടാളക്കാര്‍ക്കിടയിലെ അച്ചടക്കമോ ഒന്നും സംവിധായകനോ തിരക്കഥാകൃത്തിനോ അറിയില്ല എന്നത്‌ പോകട്ടെ. അതൊക്കെ ഇത്തരമൊരു പൈങ്കിളി ചിത്രത്തില്‍നിന്ന്‌ പ്രതീക്ഷിക്കാന്‍ പാടില്ല എന്ന്‌ എല്ലാവര്‍ക്കുമറിയാം. പക്ഷേ, അവസാനം പാകിസ്‌താന്റെ ആണവരഹസ്യവും ചോര്‍ത്തി നായകന്‍ എത്തുന്ന രംഗമുണ്ട്‌. ക്ലാസിക്‌ രംഗമാണത്‌. ഇതാ പാകിസ്‌താന്റെ ആണവമിസൈലിന്റെ രഹസ്യം എന്നു പറഞ്ഞ്‌, നായകന്‍ കുപ്പായക്കീശയില്‍നിന്ന്‌ ഒരു ഫ്‌ളോപ്പി ഡിസ്‌ക്‌ എടുത്തു കാട്ടുന്നു. 125 കിലോ ബൈറ്റ്‌സ്‌ മാത്രം ശേഷിയുള്ള ഫ്‌ളോപ്പി ഡിസ്‌കില്‍ ഒരു രാജ്യത്തിന്റെ ആണവരഹസ്യം! ഒരു മന്ദബുദ്ധിക്കേ മറ്റൊരു മന്ദബുദ്ധിയെ മനസിലാകൂ എന്നത്‌ എത്ര സത്യം. മലയാളത്തില്‍ മന്ദബുദ്ധിയെ നായകനാക്കി വിനയന്‍ സിനിമയെടുക്കുന്നതില്‍ അത്ഭുതമുണ്ടോ.

എന്റെയൊരു സുഹൃത്ത്‌ മലയാള സിനിമകളെക്കുറിച്ച്‌ നടത്തിയ ഒരു വിലയിരുത്തലുണ്ട്‌-`സാമാന്യബുദ്ധി പോലുമില്ലാത്ത മണ്ടന്‍മാരാണ്‌ നമ്മളൊക്കെ എന്ന നിലയ്‌ക്ക്‌ പോയി ഇരുന്നുകൊടുക്കണം'. അതിന്‌ വയ്യാത്തവര്‍ സിനിമ കാണാന്‍ പോകില്ല എന്നത്‌ സ്വാഭാവികം മാത്രം. പക്ഷേ ഇതിനിടയില്‍ എന്നെ ആകര്‍ഷിച്ച ഒട്ടേറെ മലയാള ചിത്രങ്ങളുണ്ട്‌. 'ചിദംബരം' എന്ന ചിത്രം ഇനിയും കാണാന്‍ ഞാന്‍ തയ്യാറാണ്‌. 'വാസ്‌തുഹാര' കുറഞ്ഞത്‌ അഞ്ചു തവണയെങ്കിലും കണ്ടിട്ടുണ്ട്‌ ('കല്‍ക്കത്ത' കണ്ട്‌ ഓടുകയും ചെയ്‌തു). 'പൊന്തന്‍മാട' വലിയ ഗൃഹാതുരത്വം സമ്മാനിച്ച ചിത്രമാണ്‌. 'തൂവാനത്തുമ്പികള്‍' പോലുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ പിന്നീട്‌ ഉണ്ടാകാത്തതെന്തെന്ന്‌ പലപ്പോഴും ആലോചിച്ചിട്ടുണ്ട്‌.

ഈ പശ്ചാത്തലത്തിലാണ്‌ പ്രിയനന്ദനന്റെ 'പുലിജന്മം' മനസിലേക്കെത്തുന്നത്‌. 'നെയ്‌ത്തുകാരന്‍' കണ്ട എനിക്കുറപ്പുണ്ട്‌, പ്രിയനന്ദനനെപ്പോലൊരു സംവിധായകന്‌ ഒരു മൂന്നാംകിട ചിത്രം എടുക്കാനാവില്ലെന്ന്‌. തീയേറ്ററുകള്‍ വഴി 'പുലിജന്മം' കാണാം എന്നെനിക്ക്‌ പ്രതീക്ഷയില്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോഴിക്കോട്ടെ കൈരളി തിയേറ്ററില്‍നിന്നു പോലും ആ ചെറുപ്പക്കാരന്‍ അപമാനിതനായി ഇറങ്ങിപ്പോകേണ്ടിവന്ന കഥ മുന്നിലുള്ളപ്പോള്‍ പ്രത്യേകിച്ചും. 'പുലിജന്മം' കാണാന്‍ കഴിഞ്ഞെങ്കില്‍ എന്നാഗ്രിക്കുന്ന ഒരു വിഭാഗം എന്നെപ്പോലെ കേരളത്തിലുണ്ട്‌ എന്നകാര്യം ഉറപ്പാണ്‌. പക്ഷേ, അവര്‍ക്കു മുമ്പില്‍ നമ്മുടെ വ്യവസ്ഥാപിത സംവിധാനങ്ങള്‍ പുറംതിരിഞ്ഞു നില്‍ക്കുന്നു.

ഇവിടെയാണ്‌, ചെലവുകുറഞ്ഞ പുതിയ മാധ്യമസാധ്യകള്‍ പ്രിയനന്ദനനെപ്പോലുള്ളവര്‍ കണക്കിലെടുക്കേണ്ടത്‌. എന്തുകൊണ്ട്‌ 'പുലിജന്മ'ത്തിന്റെ സി.ഡി.പുറത്തിറക്കിക്കൂടാ. തിയേറ്ററില്‍ പോയി തന്റെ സിനിമ ജനങ്ങള്‍ കാണണം എന്ന്‌ ഒരു ചലച്ചിത്രകാരന്‍ ഇനിയുള്ള കാലം വാശിപിടിക്കാന്‍ പാടില്ല. 'പുലിജന്മ'ത്തിന്‌ നേരെ വിതരണക്കാരും തിയേറ്ററുകളും സംസ്ഥാന അവാര്‍ഡ്‌ കമ്മറ്റയുമൊക്കെ കാണിച്ച കുറ്റകരമായ അനാസ്ഥ നമ്മുടെ മുന്നിലുണ്ട്‌. ഇപ്പോള്‍ ദേശീയ അവാര്‍ഡ്‌ ലബ്ധിയിലൂടെ പ്രിയനന്ദനെ അര്‍ഹിക്കുന്ന അംഗീകാരം തേടിയെത്തിയിരിക്കുന്നു.

സൂപ്പര്‍സ്റ്റാറുകളുടെ വളുവളുപ്പന്‍ മാനറിസങ്ങള്‍ക്കുള്ളില്‍ അറപ്പില്ലാതെ അഭിരമിക്കുന്ന കേരളത്തിലെ മാധ്യമലോകം 'പുലിജന്മ'ത്തെ കണ്ടതായിപ്പോലും നടിച്ചിരുന്നില്ല. ഇന്നിപ്പോള്‍, 'പുലിജന്മ'ത്തെക്കുറിച്ച്‌ ആയിരം നാവുകളില്‍ അതേ മാധ്യമങ്ങള്‍ക്ക്‌ സംസാരിക്കേണ്ടി വന്നിരിക്കുന്നു. അടുത്തയിടെ ഒരു മലയാള സിനിമയ്‌ക്കും ലഭിക്കാത്ത പ്രശസ്‌തി ഇപ്പോള്‍ 'പുലിജന്മ'ത്തിനുണ്ട്‌. എന്നാല്‍, ചിത്രം കാണാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക്‌ ആ ചിത്രം ഇപ്പോഴും അപ്രാപ്യം. ആ സ്ഥിതി മാറണം. അതിന്‌ സി.ഡി.യെങ്കില്‍ സി.ഡി. അത്‌ ഒര്‍ജിനലായാലും വ്യാജനായാലും കുഴപ്പമില്ല.

Monday, June 30, 2008

മഹാവിസ്‌ഫോടന സിദ്ധാന്തത്തിനും വിലക്കോ

ഒന്‍പതുകാരിയായ മകള്‍ക്ക്‌ ക്ലാസ്‌ ടീച്ചറെ വലിയ വിശ്വാസമാണ്‌. ടീച്ചര്‍ പറഞ്ഞാല്‍ അതാണ്‌ ശരി. ടീച്ചര്‍ പഠിപ്പിച്ചതെന്ന്‌ അവകാശപ്പെട്ട്‌ ഒരിക്കല്‍ അവള്‍ പറഞ്ഞതില്‍ വലിയൊരു പിശകുണ്ടായായിരുന്നു. അത്‌ തിരുത്താന്‍ നോക്കിയിട്ട്‌ നടന്നില്ല. പപ്പായും അമ്മയും പറയുന്നത്‌ അവള്‍ വിശ്വസിച്ചില്ല. കുറെനാള്‍ കഴിഞ്ഞു. ഒരു ദിവസം ആ തര്‍ക്കവിഷയം പത്രത്തില്‍ വന്നത്‌ ഞാന്‍ മകളുടെ ശ്രദ്ധയില്‍ പെടുത്തി. അങ്ങനെ ടീച്ചര്‍ പറഞ്ഞതില്‍ ചെറിയ സംശയം ആദ്യമായി അവള്‍ക്ക്‌ തോന്നി. പത്രമാണ്‌ ടീച്ചറെക്കാള്‍ കൂടുതല്‍ ശരിയെന്ന്‌ അവള്‍ തീരുമാനിച്ചു. മാധ്യമങ്ങളില്‍ വരുന്ന വിവരങ്ങള്‍ വസ്‌തുതാപരമായും ആശയപരമായും ശരിയായിരിക്കേണ്ടതിന്റെ പ്രധാന്യമാണ്‌, ഈ അനുഭവത്തിലൂടെ ഞാന്‍ മനസിലാക്കിയത്‌. ടീച്ചറാണ്‌ അവസാന ശരിയെന്നു കരുതുന്ന കുട്ടിപോലും, പലപ്പോഴും പത്രത്തെ കൂടുതല്‍ വിശ്വസിക്കുന്നു.

ആഗോളതാപനവുമായി ബന്ധപ്പെട്ട കാലാവസ്ഥാ വ്യാതിയാനം ഭൂമിയെയും അതിലെ ജീവജാലങ്ങളെയും ആവാസവ്യവസ്ഥകളെയും എങ്ങനെ ബാധിക്കുന്നു എന്ന കാര്യം വിലയിരുത്താനുള്ള സംവിധാനമാണ്‌ യു.എന്നിന്‌ കീഴിലുള്ള ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ്‌ ചേഞ്ച്‌ (IPCC). നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള 2300-ലേറെ പ്രഗത്ഭ ശാസ്‌ത്രജ്ഞര്‍ ഉള്‍പ്പെട്ട ഈ സമിതി അതിന്റെ നാലാം അവലോകന റിപ്പോര്‍ട്ടിന്റെ ആദ്യഭാഗം പുറത്തു വിട്ടത്‌ 2007 ഫിബ്രവരി ആദ്യമാണ്‌ (ഇതു കാണുക). ഇതെപ്പറ്റി ആ സമയത്ത്‌ 'സമകാലിക മലയാളം' വാരികയില്‍ ഒരു ലേഖനം വന്നു. ലേഖകന്‍ ആഗോളതാപനത്തെക്കുറിച്ച്‌ പറഞ്ഞു തുടങ്ങി, സ്വാഭാവികമെന്ന രീതിയില്‍ ഓസോണ്‍ശോഷണത്തിലേക്ക്‌ വഴുതിവീണു. അവസാനം, ഓസോണ്‍പാളിക്കുണ്ടാകുന്ന ക്ഷതമാണ്‌ ആഗോളതാപനത്തിന്‌ മുഖ്യകാരണമെന്നും, ഓസോണ്‍ശോഷണം തടയാനായി സി.എഫ്‌.സി.കള്‍ നിരോധിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ നടപടിയെടുത്തില്ലെങ്കില്‍ വന്‍പ്രത്യാഘാതമാകും ഫലമെന്നുമുള്ള മുന്നറിയിപ്പോടെയാണ്‌ ലേഖനം അവസാനിപ്പിച്ചത്‌.

ഈ വിഷയത്തില്‍ സാമാന്യജ്ഞാനം ഉള്ളവര്‍ക്കൊക്കെ അറിയാം, ആഗോളതാപനവും ഓസോണ്‍ശോഷണവും രണ്ടു വ്യത്യസ്‌ത പ്രശ്‌നങ്ങളാണെന്ന്‌. രണ്ടും രണ്ട്‌ പ്രതിഭാസങ്ങളാണ്‌. ഒരുപക്ഷേ, ഭൗമാന്തരീക്ഷം ചൂടുപിടിക്കുന്നതുകൊണ്ട്‌ ഓസോണ്‍ പാളിയില്‍ അപ്രതീക്ഷിതമായ ചില പ്രത്യാഘാതങ്ങള്‍ ഉണ്ടാകാമെന്നല്ലാതെ, ഇവ രണ്ടും തമ്മില്‍ നേരിട്ട്‌ വലിയ ബന്ധമില്ല. മോണ്‍ട്രിയള്‍ ഉടമ്പടി വഴി ഓസോണിന്‌ ഭീഷണിയാകുന്ന രാസവസ്‌തുക്കളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതില്‍ ലോകം ഏറെക്കുറെ വിജയിച്ചു കഴിഞ്ഞ കാര്യമാണെന്നതും ലേഖകന്‍ അറിഞ്ഞിട്ടില്ല.

കാലിക്കറ്റ്‌ പ്രസ്സ്‌ക്ലബ്ബില്‍ ജേര്‍ണലിസം ആന്‍ഡ്‌ മാസ്‌കമ്മ്യൂമിക്കേഷന്‍ കോഴ്‌സ്‌ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കു മുമ്പില്‍, മേല്‍പ്പറഞ്ഞ ലേഖനത്തില്‍ സംഭവിച്ചിരിക്കുന്ന വസ്‌തുതാപരമായ പിശക്‌ ചൂണ്ടിക്കാട്ടാന്‍ ഞാന്‍ ഒരു ദിവസം ശ്രമിച്ചു. അപ്പോഴാണ്‌, അമ്പരപ്പിക്കുന്ന ആ വസ്‌തുത മനസിലായത്‌. ആഗോളതാപനവും ഓസോണ്‍ശേഷണവും രണ്ട്‌ വ്യത്യസ്‌ത പ്രതിഭാസങ്ങളും പ്രശ്‌നങ്ങളുമാണെന്ന ധാരണയുള്ളവര്‍, അവിടെയുള്ള 30 പേരില്‍ മൂന്നോനാലോ പേര്‍ മാത്രം! ഇക്കാര്യത്തില്‍ ചില കുട്ടികള്‍ തകര്‍ക്കിക്കുകയും, ഇവ രണ്ടും ഒന്നാണെന്ന്‌ ബലമായി ശഠിക്കുകയും ചെയ്‌തു. ഉറപ്പാണ്‌, ഇത്തരം ഏതെങ്കിലും ലേഖനമോ റിപ്പോര്‍ട്ടോ വഴിയാകും അവര്‍ ഇക്കാര്യം അറിഞ്ഞിട്ടുണ്ടാവുക.

ഇത്രയും കാര്യങ്ങള്‍ മനസിലെത്തിയത്‌, ഈ ഞായറാഴ്‌ചത്തെ (ജൂണ്‍29, 2008) മലയാള മനോരമയുടെ 'ഞായറാഴ്‌ച' സപ്ലിമെന്റില്‍ ആര്‍.പി.ലാലാജി എഴുതിയ 'ദൈവത്തിന്റെ കണിക എവിടെ?' എന്ന ഫീച്ചര്‍ വായിച്ചപ്പോഴാണ്‌. ജനീവയ്‌ക്കു സമീപമുള്ള യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചി (സേണ്‍) ലെ 'ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡറി'ല്‍ നടക്കാന്‍ പോകുന്ന ലോകത്തെ ഏറ്റവും ശക്തിയേറിയ കണികാപരീക്ഷണമാണ്‌ ഫീച്ചറിന്റെ വിഷയം. ലളിതമായ ഭാഷയില്‍ വളരെ വായനാക്ഷമമായി എഴുതിയിരിക്കുന്നു. എന്നാല്‍, അതില്‍ വസ്‌തുതാപരമായ ഒട്ടേറെ പിശകുകള്‍ കടന്നുകൂടിയിട്ടുണ്ട്‌. ലേഖകനും, എഡിറ്റുചെയ്‌തയാള്‍ക്കും അത്‌ മനസിലായ ലക്ഷണവുമില്ല. മഹാവിസ്‌ഫോടനം, കണികാശാസ്‌ത്രം തുടങ്ങി, സങ്കീര്‍ണതമൂലം സാധാരണക്കാര്‍ക്ക്‌ ദുര്‍ഗ്രാഹ്യമായ വിഷയങ്ങളാണ്‌ ഫീച്ചറിലെ പരാമര്‍ശം എന്നതിനാല്‍, അതില്‍ കടന്നുകൂടിയ പിശകുകള്‍ വലിയ തെറ്റിദ്ധാരണകള്‍ക്ക്‌ ഇടയാക്കുമെന്ന കാര്യം ഉറപ്പാണ്‌.

ഫീച്ചറില്‍നിന്നുള്ള ചില ഭാഗങ്ങള്‍ ചുവടെ (അതിനോടുള്ള എന്റെ പ്രതികരണം ബ്രാക്കറ്റില്‍).

1..`പ്രപഞ്ചം ഉത്ഭവിച്ചത്‌ ബഹിരാകാശത്ത്‌ ആദ്യം മുതലേയുള്ള പദാര്‍ഥങ്ങള്‍ ചില പ്രത്യേക ബിന്ദുക്കളില്‍ കേന്ദ്രീകരിക്കുകയും ഒരു ദിവസം അത്‌ പൊട്ടിത്തെറിക്കുകയും അതില്‍നിന്നു പല ഭാഗങ്ങള്‍ നാലു ദിശയിലേക്കും അതിവേഗത്തില്‍ സഞ്ചരിക്കുകയുമായിരുന്നെന്നുള്ള ബിഗ്‌ ബാങ്‌ (BIG BANG) തിയറി പഠിപ്പിക്കണമെന്നാണ്‌ ആധുനികശാസ്‌ത്രത്തില്‍ വിശ്വസിക്കുന്നവര്‍ പറയുന്നത്‌'.
(മഹാവിസ്‌ഫോടന സിദ്ധാന്തത്തിന്റെ കോലം കണ്ടില്ലേ. ഏതാണ്ട്‌ 1370 കോടി വര്‍ഷം മുമ്പ്‌, പ്രാപഞ്ചികമായ ഒരു ആദിമകണത്തിന്‌ മഹാവിസ്‌ഫോടനവും അതിവികാസവും സംഭവിച്ചാണ്‌ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത്‌ എന്നാണ്‌ ആ സിദ്ധാന്തം പറയുന്നത്‌. ബഹിരാകാശത്ത്‌ എന്തെങ്കിലും കേന്ദ്രീകരിച്ച്‌ ഒരുദിവസം പൊട്ടിത്തെറിക്കുകയായിരുന്നില്ല. ബഹിരാകാശം എന്ന്‌ ലേഖകന്‍ ഉദ്ദേശിക്കുന്നത്‌ സ്‌പേസ്‌ ആയിരിക്കാം. സ്‌പേസും കാലവും ബലങ്ങളും ദൃശ്യദ്രവ്യവും ഇതുവരെ നിരീക്ഷണവിധേയമായിട്ടില്ലാത്ത ശ്യാമോര്‍ജവും ശ്യാമദ്രവ്യവും എല്ലാം മഹാവിസ്‌ഫോടനത്തോടെയാണ്‌ സൃഷ്ടിക്കപ്പെട്ടത്‌ എന്ന്‌ ഈ സിദ്ധാന്തം പറയുന്നു. അപ്പോള്‍ പിന്നെ ഇല്ലാത്ത സ്‌പേസില്‍ എവിടെനിന്നാണ്‌ ഇല്ലാത്ത പദാര്‍ഥങ്ങള്‍ കേന്ദ്രീകരിക്കുക).

2...`ശാസ്‌ത്രം ഇത്രത്തോളം പുരോഗതിവരിച്ചു എന്ന്‌ നാം ഊറ്റം കൊള്ളുമ്പോഴും ഈ പ്രപഞ്ചം എങ്ങനെ, എന്ന്‌ ഉത്ഭവിച്ചെന്ന്‌ ആര്‍ക്കും കൃത്യമായി പറയാന്‍ കഴിഞ്ഞിട്ടില്ല. യഥാര്‍ഥത്തില്‍ ഇതുകൊണ്ടാണ്‌ ചില രാജ്യങ്ങളില്‍ സ്‌കൂള്‍ സിലബസില്‍ പ്രപഞ്ചോത്‌പത്തിയെക്കുറിച്ചുള്ള ഭാഗം എങ്ങനെ പഠിപ്പിക്കണമെന്നു രക്ഷാകര്‍ത്താക്കളുടെ ഇടയില്‍പോലും തര്‍ക്കമുണ്ടായിരിക്കുന്നത്‌..........അമേരിക്കയില്‍ പലേടത്തും ഈ തര്‍ക്കം വളരെ രൂക്ഷമായപ്പോള്‍ അന്നാട്ടിലെ സര്‍ക്കാരുകള്‍ ഈ വിഷയം തന്നെ സിലബസില്‍ മരവിപ്പിച്ചു വച്ചിരിക്കുകയാണ്‌. ഇനി തീരുമാനം ഉണ്ടായശേഷമേ ഈ വിഷയം ക്ലാസുകളില്‍ ക്ലാസുകളില്‍ പഠിപ്പിക്കുകയുള്ളുവെന്ന്‌ തത്‌ക്കാലമൊരു വെടിനിര്‍ത്തല്‍`.
(ഏത്‌ സിദ്ധാന്തത്തിന്റെ കാര്യമാണ്‌ ലേഖകന്‍ പറയുന്നത്‌. മഹാവിസ്‌ഫോടനത്തിന്റെ കാര്യമാണെങ്കില്‍, സ്‌കൂളുകളിലും കോളേജുകളിലും അതിന്‌ അമേരിക്കയിലൊരിടത്തും വിലക്കുള്ളതായോ തര്‍ക്കമുള്ളതായോ (സൈദ്ധാന്തികള്‍ക്കിടയില്‍ അല്ലാതെ) അറിവില്ല. പ്രപഞ്ചത്തിനൊരു തുടക്കമുണ്ട്‌ എന്നാണ്‌ മഹാവിസ്‌ഫോടനസിദ്ധാന്തം പറയുന്നത്‌. അതുകൊണ്ടാവണം, ഈ സിദ്ധാന്തത്തിന്‌ ശാസ്‌ത്രീയമായ ഒരു തെളിവും കിട്ടാതിരുന്ന കാലത്തുതന്നെ വത്തിക്കാന്‍ അത്‌ അംഗീകരിക്കുകയുണ്ടായി. കഴിഞ്ഞ 20 വര്‍ഷത്തിനിടെ, ഈ സിദ്ധാന്തത്തിന്‌ മതിയായ ശാസ്‌ത്രീയ തെളിവുകള്‍ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്‌; മഹാവിസ്‌ഫോടനം നടന്നു എന്നതിനും, നമ്മള്‍ ജീവിക്കുന്ന പ്രപഞ്ചം അതുവഴിയാണ്‌ രൂപപ്പെട്ടത്‌ എന്നതിനും.( ഇത്‌ കാണുക). ഇവിടെ ലേഖകന്‍ ചാള്‍സ്‌ ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തെ മഹാവിസ്‌ഫോടനമായി തെറ്റിദ്ധരിക്കുകയാണ്‌ ചെയ്‌തിരിക്കുന്നതെന്ന്‌ വ്യക്തം. അമേരിക്കയിലും മറ്റും എതിര്‍പ്പുള്ളത്‌ ഡാര്‍വിന്റെ സിദ്ധാന്തം പഠിപ്പിക്കുന്നത്‌ സംബന്ധിച്ചാണ്‌).

3...`ദ്രവ്യത്തിന്‌ പിണ്ഡം നല്‍കുന്ന അടിസ്ഥാനഘടകം എന്തായിരിക്കും? ഇതിനുള്ള ഉത്തരമാണ്‌ എഡിന്‍ബറോ യൂണിവേഴ്‌സിറ്റിയിലെ ഭൗതികശാസ്‌ത്രജ്ഞനായിരുന്ന ഹിഗ്‌സും സംഘവും വസ്‌തുക്കളില്‍ ഫെര്‍മിയോണ്‍സ്‌, ബോസോണ്‍ എന്നിവയ്‌ക്കു പുറമേ ഹിഗ്‌സ്‌ ബോസോണ്‍ എന്ന ഘടകംകൂടി ഉണ്ടായിരിക്കുമെന്ന്‌ അഭിപ്രായപ്പെട്ടത്‌.'
(പേരുകൊണ്ടുതന്നെ ഊഹിക്കാം ഫെര്‍മിയോണുകള്‍ക്കും ബോസോണുകള്‍ക്കും പുറമേയല്ല ഹിഗ്‌സ്‌ ബോസോണ്‍ എന്ന ഘടകമെന്ന്‌. അത്‌ ബോസോണുകളില്‍ ഒന്നാണ്‌; ഇതുവരെ കണ്ടുപിടിക്കാത്ത ബോസോണ്‍. കണികാശാസ്‌ത്രത്തില്‍ ദ്രവ്യത്തിന്റെയും ബലത്തിന്റെയും ചേരുവകളെ ഏതാണ്ട്‌ സമഗ്രമായി അടക്കംചെയ്‌തിരിക്കുന്ന പാക്കേജിനാണ്‌ 'സ്റ്റാന്‍ഡേര്‍ഡ്‌ മോഡല്‍' എന്ന്‌ പേരിട്ടിട്ടുള്ളത്‌. ഈ മോഡല്‍ പ്രകാരം ദ്രവ്യത്തിന്റെ ഘടകാംശങ്ങളെ രണ്ടായാണ്‌ തിരിച്ചിരിക്കുന്നത്‌ ഫെര്‍മിയോണുകള്‍ എന്നും ബോസോണുകള്‍ എന്നും. പ്രോട്ടോണുകള്‍ ന്യൂട്രോണുകള്‍ ഇലക്ട്രോണുകള്‍ ന്യൂട്രിനോകള്‍ ഒക്കെ ഫെര്‍മിയോണുകളാണ്‌. ബലങ്ങള്‍ സൃഷ്ടിക്കുന്ന അല്ലെങ്കില്‍ വഹിക്കുന്ന ഫോട്ടോണുകള്‍, ഗ്ലുവോണുകള്‍ തുടങ്ങിയ കണങ്ങളാണ്‌ ബോസോണുകള്‍. പിണ്ഡത്തിന്‌ ആധാരമെന്ന്‌ സൈദ്ധാന്തികമായി ആരോപിക്കപ്പെട്ടിട്ടുള്ള ഹിഗ്‌സ്‌ ബോസോണുകളും ബോസോണുകളുടെ ഗണത്തിലാണ്‌ പെടുന്നത്‌).

4...`ടിം ബര്‍ണേഴ്‌സ്‌ അങ്ങനെയൊരു കുറുക്കുവഴി കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍ ഇന്റര്‍നെറ്റ്‌ പിറവിയെടുക്കില്ലായിരുന്നു'.
(ഇന്റര്‍നെറ്റ്‌ പിറവിയെടുത്തത്‌ 1960-കളുടെ അവസാനം അമേരിക്കന്‍ പ്രതിരോധഗവേഷണത്തിന്റെ ഭാഗമായാണ്‌. അല്ലാതെ ടിം ബേണേഴ്‌സ്‌ ലീയല്ല ഇന്റര്‍നെറ്റിന്റെ തുടക്കക്കാരന്‍. വേള്‍ഡ്‌ വൈഡ്‌ വെബ്ബ്‌ എന്ന ശൃംഗലയ്‌ക്ക്‌ രൂപം കൊടുത്തത്‌ ടിം ബേണേഴ്‌സ്‌ ലീയാണെന്ന്‌ ലേഖകന്‍ മുമ്പുള്ള ലേഖനഭാഗത്ത്‌ തന്നെ പറയുന്നുണ്ട്‌. ടിം ബേണേഴ്‌സിന്റെ കുറുക്കുവഴി ഇല്ലായിരുന്നെങ്കില്‍, ഇന്റര്‍നെറ്റ്‌ ജനകീയമാവില്ലായിരുന്നു എന്നാവണം ലേഖകന്‍ ഉദ്ദേശിച്ചിട്ടുണ്ടാവുക).

5...`സേണില്‍ പാര്‍ട്ടിക്കിള്‍ ആക്‌സിലേറ്റര്‍ തയ്യാറാക്കിക്കൊണ്ട്‌ അതില്‍ പ്രപഞ്ചോത്‌പത്തിയില്‍ നടന്ന ബിഗ്‌ ബാങ്‌ വിസ്‌ഫോടനത്തിന്റെ മാതൃകയില്‍ പ്രോട്ടോണ്‍ കണികകളെ ഇടിച്ചു തകര്‍ത്തുകൊണ്ട്‌ ചെയ്യാന്‍ പോകുന്നത്‌'.
(മഹാവിസ്‌ഫോടനത്തിന്റെ മാതൃക ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡറില്‍ സൃഷ്ടിക്കാന്‍ പോവുകയാണെന്നാണ്‌ ഇതു വായിച്ചാല്‍ തോന്നുക. അല്ലെങ്കില്‍, മഹാവിസ്‌ഫോടനത്തിന്റെ വേളയില്‍ പ്രോട്ടോണ്‍ കണികകള്‍ ഇടിച്ചു തകര്‍ക്കുകയാണ്‌ സംഭവിച്ചിരിക്കുകയെന്നും തോന്നാം. ഇതുരണ്ടും ശരിയല്ല. ഹാഡ്രോണ്‍ കൊളൈഡറില്‍ മഹാവിസ്‌ഫോടനത്തിന്റെ മാതൃക സൃഷ്ടിക്കുക സാധ്യമല്ല. അറിയാവുന്നിടത്തോളം വസ്‌തുതകള്‍ വെച്ച്‌ മഹാവിസ്‌ഫോടനവേളയില്‍ ഏതെങ്കിലും കണങ്ങള്‍ കുട്ടിയിടിക്കുകയല്ല ഉണ്ടായത്‌. അത്യുന്നത ഊര്‍ജനിലയിലും വേഗത്തിലും പ്രോട്ടോണ്‍ കണങ്ങള്‍ കൂട്ടിയിടിച്ച്‌ ചിതറുമ്പോള്‍ എന്തൊക്കെ പുറത്തുവരുന്നു എന്ന്‌ കണ്ടെത്തുകയാണ്‌ ഹാഡ്രോണ്‍ കൊളൈഡര്‍ ചെയ്യുക. കണികാശാസ്‌ത്രത്തിലെ സ്‌റ്റാന്‍ഡേര്‍ഡ്‌ മോഡലിന്റെ 'വിട്ടുപോയ കണ്ണി'യെന്നു വിശേഷിപ്പിക്കപ്പെടുന്ന ഹിഗ്‌സ്‌ ബോസോണുകള്‍ ഇത്തരത്തില്‍ കണ്ടെത്തി ആ മോഡല്‍ പൂര്‍ണമാക്കുക. ഒപ്പം പ്രപഞ്ചരഹസ്യങ്ങളില്‍ ഇനിയും അഴിയാത്ത കുരുക്കുകള്‍ അഴിക്കുക-ഇതാണ്‌ പരീക്ഷണ ലക്ഷ്യം).

Wednesday, June 25, 2008

സന്താനോത്‌പാദനാഹ്വാനം

നമ്മള്‍ രണ്ട്‌, നമുക്ക്‌ രണ്ട്‌. ആണൊന്ന്‌ പെണ്ണൊന്ന്‌. കാക്കയ്‌ക്കും തന്‍കുഞ്ഞ്‌ പൊന്‍കുഞ്ഞ്‌. ആണിനെ മാക്‌സിമം സ്‌ത്രീധനവും എസ്‌റ്റേറ്റും പുതിയ ബ്രാന്‍ഡ്‌ കാറും വാങ്ങി കെട്ടിക്കുക. പെണ്ണിനെ നഴ്‌സാക്കി ജര്‍മനിയിലോ അമേരിക്കയിലോ ഓസ്‌ട്രേലിയയിലോ അയച്ച്‌ പത്ത്‌ വിദേശനാണ്യം നേടുക. ഫോറിന്‍ പണംകൊണ്ട്‌ ബംഗ്ലാവ്‌ പണിയുക, എസ്റ്റേറ്റ്‌ വാങ്ങുക. അറുത്ത കൈയ്‌ക്ക്‌ സോഡിയംക്ലോറൈഡ്‌ തേയ്‌ക്കാതിരിക്കുക. ഞായറാഴ്‌ചകളിലും മറ്റ്‌ കടമുള്ള ദിവസങ്ങളിലും കൃത്യമായി പള്ളിയില്‍ പോവുക, കുര്‍ബാന കൈക്കൊള്ളുക. മാസത്തില്‍ കുറഞ്ഞത്‌ രണ്ടുതവണയെങ്കിലും ബിഷപ്പുതിരുമേനിമാരുടെ ആഹ്വാനം കേട്ട്‌ ആവേശം കൊള്ളുക, സര്‍ക്കാരിനെതിരെ പ്രതിഷേധ പ്രര്‍ഥന നടത്തുക, റാലിയില്‍ അണിനിരക്കുക- കേരളത്തിലെ ശരാശരി കത്തോലിക്കാ വിശ്വാസിയുടെ ജീവിതം ഇങ്ങനെയൊക്കെയാണ്‌.

സര്‍ക്കാരിനെതിരെയുള്ള ആഹ്വാനങ്ങളില്‍ മതിമറന്നിരിക്കുമ്പോഴാണ്‌ തിരുമേനിമാര്‍ പുതിയ ആഹ്വാനം നടത്തിയിരിക്കുന്നത്‌. ഉത്‌പാദനം വര്‍ധിപ്പിക്കൂ... ക്രിസ്‌ത്യാനികളുടെ വര്‍ഗം വംശനാശത്തിന്റെ വക്കിലാണെന്ന്‌ കണ്ടില്ലേ. ഐ.യു.സി.എന്‍. പോലുള്ള സ്ഥാപനങ്ങള്‍ ഈ വര്‍ഗത്തെ ചെമപ്പുപട്ടികയില്‍ പെടുത്തുംമുമ്പ്‌ രംഗത്തെത്തൂ, വംശത്തെ രക്ഷിക്കൂ. രണ്ടുകുട്ടികള്‍ മാത്രമുള്ളത്‌ ചാവുദോഷം പോലെയാണ്‌. മൂന്നോ അതിലധികമോ കൂടിയേ തീരൂ. കൂടുതല്‍ കുട്ടികളുണ്ടായാല്‍ പേടിക്കേണ്ട, ചെലവിന്‌ ഞങ്ങള്‍ തരും. സ്വാശ്രയകോളേജുകള്‍ എത്രയെണ്ണമാ ഉള്ളത്‌, ഫീസുകൂട്ടിയാല്‍ പോരേ. നാല്‌ കുട്ടികളുള്ള മാതാപിതാക്കളെ സ്റ്റേജില്‍ കൊണ്ടുവന്ന്‌ പട്ടുംവളയുമണിയിക്കും. അതില്‍ കൂടിയാല്‍ ലോട്ടറി അടിച്ചതിന്‌ തുല്ല്യം. അച്ചായന്‍മാര്‍ ഇങ്ങനെ മടിയന്‍മാരായാലോ, പണിയെടുക്കൂ... അല്‍പ്പം പ്രായമുള്ളവര്‍ക്കും ഇപ്പോള്‍ പ്രശ്‌നമില്ല, വയാഗ്രയെന്ന്‌ കേട്ടിട്ടില്ലേ. കോണ്ടത്തിനേ വത്തിക്കാന്റെയും ബുഷിന്റെയും വിലക്കുള്ളൂ, വയാഗ്രക്ക്‌ ഇല്ല.

തിരുമേനിമാരുടെ മറ്റ്‌ ആഹ്വാനങ്ങള്‍ പോലെയല്ല ഇത്‌. ഇനി മുതല്‍ ആരും കമ്മ്യൂണിസ്‌റ്റുകളാകരുത്‌ എന്നൊരു ഉത്തരവ്‌ കുറച്ചു നാള്‍മുമ്പ്‌ പുറപ്പെടുവിച്ചിരുന്നു. അതിന്റെ ഫലമായി കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെ സംഖ്യ എത്ര കുറഞ്ഞുവെന്ന്‌ കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ്‌. പക്ഷേ, ഇപ്പോഴത്തെ ആഹ്വാനത്തിന്റെ ഫലം പത്തുമാസം കഴിയുമ്പോള്‍ കൃത്യമായി അറിയാം. ക്രിസ്‌ത്യാനികളുടെ സംഖ്യ എത്ര വര്‍ധിച്ചുവെന്ന്‌ കണക്കെടുത്തു നോക്കിയാല്‍ മതി. ബിഷപ്പുമാരുടെ ആഹ്വാനപ്രകാരം എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ പത്തുമാസം കഴിയുമ്പോള്‍ കേരളത്തിലെ നസ്രാണികളുടെ സംഖ്യ മൂന്നിലൊന്നെങ്കിലും കൂടണം. അതിനടുത്ത വര്‍ഷം മുന്നിലൊന്ന്‌. ജ്യോമട്രിക്കല്‍ വര്‍ധന. കുറഞ്ഞത്‌ അഞ്ചുവര്‍ഷംകൊണ്ട്‌ കേരളത്തില്‍ ഏറ്റവും കൂടുതലുള്ളത്‌ ക്രിസ്‌ത്യാനികളാണ്‌ എന്ന സ്ഥിതി വരും, തകര്‍പ്പന്‍.

ഒരു കുഞ്ഞിന്‌ പോലും ജന്മം നല്‍കിയിട്ടില്ലാത്ത ബിഷപ്പുമാരും വൈദികരും, രണ്ട്‌ കുഞ്ഞുങ്ങളുള്ളവരോട്‌ കൂടുതല്‍ ഉത്‌പാദിപ്പിക്കാന്‍ പറയുന്നത്‌ എന്തു ന്യായം എന്ന്‌ ശങ്കിക്കുന്നവരുണ്ട്‌. ഏതായാലും ഇത്തരമൊരു ആഹ്വാനം നടത്തന്‍ ഏറ്റവും പറ്റിയ ആഗോളകാലാവസ്ഥയാണിപ്പോള്‍. ഇരുപതാംനൂറ്റാണ്ട്‌ ആരംഭിക്കുമ്പോള്‍ 165 കോടിയായിരുന്നു ലോകജനസംഖ്യ. ഇപ്പോള്‍ അത്‌ നാലിരട്ടി വര്‍ധിച്ച്‌ 670 കോടിയായിരിക്കുന്നു. ഭൂമിയിലെ വിഭവങ്ങളെ കടുത്ത സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്‌ മനുഷ്യരുടെ പെരുപ്പം. പെട്രോളിയവും ഭക്ഷണവും ആവശ്യത്തിനില്ല എന്ന സ്ഥിതിയിലേക്ക്‌ ലോകം അപകടകരമായി നീങ്ങിക്കഴിഞ്ഞിരിക്കുന്ന സമയത്തു തന്നെയാണ്‌ ബിഷപ്പ്‌ തിരുമേനിമാര്‍ക്ക്‌ ആഹ്വാനം നടത്താന്‍ തോന്നിയിരിക്കുന്നത്‌.

മാത്രമല്ല, രണ്ടുകുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക്‌ തിരഞ്ഞെടുപ്പില്‍പോലും മത്സരിക്കാന്‍ പല സംസ്ഥാനങ്ങളിലും നിയമപരമായി വിലക്കുള്ള രാജ്യമാണ്‌ ഇന്ത്യ. രണ്ടുകുട്ടി മതിയെന്നത്‌ ദേശീയനയമാണ്‌. ഇന്ത്യയെപ്പോലൊരു രാജ്യത്തിന്‌ ഇനി ജനപ്പെരുപ്പം താങ്ങാന്‍ കഴിയില്ല എന്നത്‌ യാഥാര്‍ഥ്യമായിരിക്കെ, സന്താനോത്‌പാദനം വര്‍ധിപ്പിക്കാന്‍ തിരുമേനിമാര്‍ നടത്തിയ ആഹ്വാനം ദേശവിരുദ്ധമെന്ന്‌ വിശേഷിപ്പിക്കാമോ. തികച്ചും മതേതരമായ ഭരണഘടനയുള്ള രാജ്യത്ത്‌, 'ജീവന്‌ ജാതിയുണ്ടോ' എന്ന പ്രസക്തമായ ഒരു ചോദ്യം പാഠപുസ്‌തകത്തില്‍ ഉന്നയിച്ചതിന്റെ പേരില്‍ ബിഷപ്പുതിരുമേനിമാര്‍ പ്രക്ഷോഭം നയിക്കുകയാണ്‌, സര്‍ക്കാരിനെതിരെ. പക്ഷേ, അവര്‍ നടത്തിയ ദേശവിരുദ്ധ ആഹ്വാനത്തിനെതിരെ, അമേരിക്കന്‍ വിസ പോലും കിട്ടാത്ത കുമ്മനം രാജശേഖരനല്ലാതെ ഒരു കുഞ്ഞുപോലും മിണ്ടിക്കണ്ടില്ല.

ആഗോളകാലാവസ്ഥ മോശമാണെങ്കിലും, കേരളത്തിലെ ഏത്‌ കാലാവസ്ഥയില്‍ വേണം സന്താനോത്‌പാദനാഹ്വാനം നടത്താന്‍ എന്ന്‌ തിരുമേനിമാര്‍ക്ക്‌ നല്ല നിശ്ചയമുണ്ട്‌. കലവര്‍ഷാരംഭത്തില്‍ തന്നെ വേണം അത്‌. ആനകള്‍ക്കു പോലും മദപ്പാടിളകുന്ന കാലമല്ലേ. അപ്പോള്‍ നസ്രാണികള്‍ക്ക്‌ അത്‌ ഇളകാതിരിക്കുമോ. സുഖകരമായ ഈ മഴക്കാലത്തല്ലാതെ കുട്ടികളെ ഉത്‌പാദിപ്പിക്കാനുള്ള പ്രവര്‍ത്തനം എപ്പോഴാണ്‌ നടത്തേണ്ടത്‌. സ്‌കൂള്‍ തുറന്ന സമയത്ത്‌, ഉള്ള കുട്ടികളെ പഠിപ്പിക്കാനും പ്രോജക്ട്‌ വര്‍ക്ക്‌ ചെയ്യിക്കാനുമൊക്കെ രക്ഷിതാക്കള്‍ പെടാപ്പാടുപെടുന്നതിന്‌ ഇടയ്‌ക്കിത്തിരി എന്റര്‍ടെയിന്‍മെന്റും ആയിക്കോട്ടെ എന്ന്‌ കരുതിയതിന്‌ തിരുമേനിമാരെ കുറ്റം പറയാനൊക്കുമോ.

സഹൃയനായ ഒരു വൈദികനോട്‌ (ഇത്തരക്കാര്‍ വളരെ ന്യൂനപക്ഷമാണ്‌) ഇതിന്റെ ഗുഡ്ഡന്‍സ്‌ അന്വേഷിച്ചു. 'ഓ അതിലിത്ര അത്ഭുതപ്പെടാനെന്തിരിക്കുന്നു, പുതിയ അച്ചന്‍മാരും കന്യാസ്‌ത്രീകളും വേണ്ടേ. അല്ലെങ്കില്‍ സഭ നാമാവശേഷമായിപ്പോവില്ലേ. രണ്ടു കുട്ടികള്‍ മാത്രമുള്ള ആരെങ്കിലും ഒരെണ്ണത്തെ കന്യാസ്‌ത്രീയോ അച്ചനോ ആകാന്‍ വിടുമോ. വലിയ പ്രതിസന്ധിയല്ലേ. അത്‌ മറികടക്കാന്‍ വേറെ മാര്‍ഗമൊന്നുമില്ല, കുട്ടികളുടെ സംഖ്യ വര്‍ധിപ്പിക്കുകയല്ലാതെ. അങ്ങനെയുണ്ടായില്ലെങ്കില്‍, വൈദികരില്ലാത്തതിനാല്‍ യൂറോപ്പിലെ ഇടവകകളിലെ പല പ്രാര്‍ഥനകളും വത്തിക്കാന്‍ ഫിലപ്പീന്‍സിലേക്കും കൊച്ചിയിലേക്കും ഔട്ട്‌സോഴ്‌സിങ്‌ നടത്തുന്ന സ്ഥിതിവിശേഷം ഇവിടെയും വരില്ലേ. അതുകൊണ്ട്‌ പോയി ഉണര്‍ന്നു പ്രവര്‍ത്തിക്കൂ'-ഈ മറുപടിയില്‍ എല്ലാം ഉണ്ട്‌.

Monday, June 23, 2008

പാഠപുസ്‌തക വിവാദം കൊഴുക്കുമ്പോള്‍

ആധുനികശാസ്‌ത്രം ഇതുവരെ ദൈവത്തിന്റെ അസ്‌തിത്വം അംഗീകരിച്ചിട്ടില്ല. ഇക്കാണുന്നതു മുഴുവന്‍ ദൈവസൃഷ്ടിയാണെന്ന്‌ മതഗ്രന്ഥങ്ങള്‍ പറയുന്നതിന്‌ ശാസ്‌ത്രീയമായ ഒരു തെളിവും ലഭിച്ചിട്ടുമില്ല. ആ നിലയ്‌ക്ക്‌ ശാസ്‌ത്രത്തിന്റെ ഏത്‌ ശാഖയും മതവിരുദ്ധവും വിശ്വാസങ്ങള്‍ക്കെതിരും ആണെന്ന്‌ വാദിക്കാം. ശാസ്‌ത്ര പാഠപുസ്‌തകങ്ങളെയും ആ ഗണത്തില്‍ പെടുത്താം. എന്നാല്‍, മതവിരുദ്ധമാണ്‌ അതിനാല്‍ ശാസ്‌ത്രം സ്‌കൂളുകളിലും കോളേജുകളിലും പഠിപ്പിക്കരുതെന്നോ, ശാസ്‌ത്രത്തില്‍ ആരും ബിരുദമെടുക്കരുതെന്നോ ഇന്നുവരെ ഒരു മതമേധാവിയും കേരളത്തില്‍ പ്രസ്‌താവിച്ചിട്ടില്ല.

എന്നാലിപ്പോള്‍, ഏഴാംകൂലിയെന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ഏഴാംക്ലാസിലെ സാമൂഹ്യപാഠത്തിന്റെ പേരില്‍, കാക്കക്കൂട്ടില്‍ കല്ലെറുയുമ്പോള്‍ നടക്കുന്ന സംഗതി കേരളത്തില്‍ സംഭവിച്ചിരിക്കുന്നു. 'ജീവന്‌ ജാതിയുണ്ടോ', 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' തുടങ്ങിയ ചില ആശയങ്ങള്‍ ആ പാഠപുസ്‌തകത്തിലെ ഒരു പാഠത്തില്‍ ഉന്നയിക്കുന്നതാണ്‌ മതനേതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്‌. ഈ പ്രശ്‌നത്തെ സര്‍ക്കാരും ഒരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷം എന്നതിലുപരി, എന്താണ്‌ ഈ പാഠങ്ങളില്‍ പഠിപ്പിക്കാന്‍ പാടില്ലാത്തത്‌ എന്ന്‌ ഇതുവരെ കേരളത്തിലെ മാധ്യമങ്ങള്‍ വേണ്ടവിധം പരിശോധിച്ചിട്ടില്ല. 'ഇരയ്‌ക്കൊപ്പം ഓടുകയും സിംഹത്തിനൊപ്പം വേട്ടയാടുകയും ചെയ്യുക'യെന്ന നയമാണ്‌ മാധ്യമങ്ങള്‍ പിന്തുടരുന്നത്‌.

അതിനിടെ, കഴിഞ്ഞ ഞായറാഴ്‌ചത്തെ (22ജൂണ്‍2008) 'വിശേഷാല്‍പ്രതി'(മാതൃഭൂമി)യില്‍, ഈ പ്രശ്‌നം വളരെ സമഗ്രതയില്‍ 'ഇന്ദ്രന്‍' പരിഗണയ്‌ക്കെടുത്തിരിക്കുന്നു. `ശ്രീനാരായണഗുരു ഒരു ജാതി ഒരു മതം മനുഷ്യന്‌ എന്ന്‌ പറഞ്ഞില്ലേ? ഇതംഗീകരിക്കാന്‍ പറ്റുമോ? പറ്റും-മനുഷ്യന്‍ മുഴുവന്‍ നമ്മുടെ മതത്തില്‍ ചേരുകയാണെങ്കില്‍ മാത്രം.....മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന്‌ പഠിപ്പിക്കാനേ പാടില്ല. മനുഷ്യന്‍ നന്നായില്ലെങ്കിലും വേണ്ടില്ല മതം ഡേഷ്‌ തന്നെയാണവണം എന്നാണ്‌ യഥാര്‍ഥത്തില്‍ പഠിപ്പിക്കേണ്ടത്‌. അല്ലെങ്കില്‍, നന്നാവണമെങ്കില്‍ മനുഷ്യന്‍ ഡേഷ്‌ മതക്കാരന്‍ തന്നെയാവണം എന്നു പഠിപ്പിക്കണം. ശരി ഇവിടെ ഹലാക്കിന്റെ മതേതരത്വമായതുകൊണ്ട്‌ അങ്ങനെ വേണ്ട എന്ന്‌ സമ്മതിക്കാം. ഏതായാലും മതമേതായാലും മനുഷ്യന്‍ നന്നായാല്‍മതി എന്ന്‌ പഠിപ്പിക്കാന്‍ പാടില്ല. അത്‌ മതവിരുദ്ധമാണ്‌, കമ്മ്യൂണിസമാണ്‌`നിശിതമായ പതിവുരീതിയില്‍ തന്നെ വിശേഷാല്‍പ്രതി ഇക്കാര്യം അവതരിപ്പിക്കുന്നു.

പാഠപുസ്‌തക വിവാദത്തില്‍ താത്‌പര്യമുള്ളവരും ഇല്ലാത്തവരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ്‌ ഈ ലക്കം വിശേഷാല്‍പ്രതി. ലിങ്ക്‌ ഇവിടെ.

Saturday, June 21, 2008

മലയാളത്തില്‍ ഒരു വിക്കിപീഡിയ കൂടി ആവശ്യമോ

വിക്കിപീഡിയ മാതൃകയില്‍, കേരള സര്‍ക്കാരിന്‌ കീഴിലുള്ള സര്‍വവിജ്ഞാനകോശം ഓണ്‍ലൈനില്‍ എത്തിക്കുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി കഴിഞ്ഞ ദിവസം പ്രസ്‌താവിക്കുകയുണ്ടായി. ഔദ്യോഗികതലത്തില്‍ അതിനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞുവെന്നുവേണം സര്‍വവിജ്ഞാനകോശത്തിന്റെ ഓണ്‍ലൈന്‍ പതിപ്പ്‌ നെറ്റില്‍ ലഭ്യമായി തുടങ്ങിയതില്‍നിന്ന്‌ മനസിലാക്കാന്‍. മന്ത്രിയുടെ ഈ പ്രസ്‌താവനയും സര്‍ക്കാരിന്റെ നീക്കവും ഗൗരവമാര്‍ന്ന ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌. നാട്ടുകാരുടെ നികുതിപ്പണംകൊണ്ട്‌ നടത്തപ്പെടുന്ന ഇത്തരം സംരംഭങ്ങള്‍ വേണ്ടവിധം ആലോചിച്ചും ചര്‍ച്ചചെയ്‌തും വേണ്ടേ നടപ്പാക്കാന്‍ എന്നതാണ്‌ ഒന്നാമത്തെ ചോദ്യം. അല്ലാതെ, വിക്കിപീഡിയയെന്ന ആശയത്തില്‍നിന്നുള്ള ആവേശംകൊണ്ട്‌ മുന്‍പിന്‍ നോക്കാതെ എടുത്തു ചാടാമോ?

വിക്കിപീഡിയ മാതൃകയില്‍ ആര്‍ക്കുവേണമെങ്കിലും ഉള്ളടക്കം കൂട്ടിച്ചേര്‍ക്കാവുന്ന, തിരുത്താവുന്ന, തികച്ചും ജനാധിപത്യപരമായ ഒരു സംരംഭംകൂടി മലയാളത്തില്‍ വരുന്നത്‌ നല്ലതുതന്നെ. പ്രശ്‌നം അതല്ല. സര്‍വവിജ്ഞാനകോശം തയ്യാറാക്കപ്പെടുന്നത്‌ ഒരു വിദഗ്‌ധ സമിതിയുടെ മേല്‍നോട്ടത്തിലാണ്‌. ലേഖനങ്ങളും വിവരങ്ങളും എഴുതുന്നതും എഡിറ്റുചെയ്യുന്നതുമൊക്കെ ആ സമിതിയാണ്‌. അത്തരമൊരു സമിതി തയ്യാറാക്കി പ്രസിദ്ധീകരിക്കുന്ന സര്‍വവിജ്ഞാനകോശം, ആര്‍ക്കുവേണമെങ്കിലും തിരുത്താനും കൂട്ടിച്ചേര്‍ക്കാനും ഓണ്‍ലൈനില്‍ വിട്ടുകൊടുക്കാമോ? ആര്‍ക്കായിരിക്കും അത്തരമൊരു ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വം. ആ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുമോ.

ലോകത്ത്‌ പ്രമുഖങ്ങളായ ഒട്ടേറെ വിജ്ഞാനകോശങ്ങളുണ്ട്‌. ബ്രിട്ടാണിക്ക ഉദാഹരണം. എന്തുകൊണ്ട്‌, ബ്രിട്ടാണിക്കയുടെ ഓണ്‍ലൈന്‍ പതിപ്പില്‍ ആര്‍ക്കും തിരുത്തലോ കൂട്ടിച്ചേര്‍ക്കലോ അനുവദിക്കാത്തതെന്ന്‌, മലയാളത്തില്‍ ഇത്തരമൊരു നീക്കം നടത്തുന്ന അധികാരികള്‍ ആലോചിക്കണം. സായ്‌വിന്‌ നമ്മുടെ അത്രയും ബുദ്ധിസാമര്‍ഥ്യം ഇല്ലാത്താകുമോ കാരണം.

സര്‍വവിജ്ഞാനകോശത്തിന്റെ ഓണ്‍ലൈന്‍ പതിപ്പിന്റെ ലിങ്ക്‌ ഈ ലേഖനത്തിന്റെ ചുവട്ടിലുണ്ട്‌. അതൊന്ന്‌ നോക്കുക. മലയാളം വിക്കിപീഡിയയുടെ അതേ അനുകരണം. ലേഔട്ടിലും ഉള്ളടക്കത്തിന്റെ വിന്യാസത്തിലും ഫോണ്ടിലുമൊന്നും കാര്യമായ വ്യത്യാസമില്ല. വര്‍ഷങ്ങളായി ഒരുപിടി ആളുകളുടെ ശ്രമകരവും പ്രതിജ്ഞാബദ്ധവുമായ പ്രവര്‍ത്തനത്തിലൂടെ രൂപപ്പെട്ടുവരുന്ന മലയാളംവിക്കിപീഡിയയെ അതേപടി അനുകരിച്ച്‌ സര്‍ക്കാര്‍ ചെലവില്‍ മറ്റൊന്നിന്റെ ആവശ്യമുണ്ടോ. വിക്കിപീഡിയ ഒന്നുപോരെ, മലയാളത്തില്‍.
കാണുക: സര്‍വവിജ്ഞാനകോശം
മലയാളം വിക്കി
മലയാളം വിക്കി.കോം

Friday, April 4, 2008

മാതൃഭൂമി പോര്‍ട്ടല്‍ ഇനി യുണീകോഡില്‍

മലയാളത്തില്‍ ഒരു പ്രധാന ദിനപ്പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ പൂര്‍ണമായും യുണീകോഡിലാകുന്നു എന്നത്‌ സന്തോഷകരമാണ്‌. മാതൃഭൂമി കുറെനാളായി അതിന്റെ പോര്‍ട്ടലിലെ കുറെ ഭാഗങ്ങള്‍ യുണീകോഡിലാക്കി വരികയായിരുന്നു. ഇന്നുമുതല്‍ (2008ഏപ്രില്‍ നാല്‌) വാര്‍ത്താഭാഗം കൂടി യുണീകോഡിലായി. ഒരുപക്ഷേ, മലയാളഭാഷാകമ്പ്യൂട്ടിങിന്റെ ചരിത്രത്തില്‍ ഒരു വഴിത്തിരിവാണിത്‌.

മലയാളപത്രങ്ങള്‍ എന്തുകൊണ്ട്‌ ഇത്രകാലവും യുണീകോഡിലായില്ല എന്നത്‌ ശരിക്കും ഗവേഷണം ചെയ്യേണ്ട വിഷയമാണ്‌. ഗൂഗിള്‍ പോലുള്ള സെര്‍ച്ച്‌ എഞ്ചിനുകളില്‍ സെര്‍ച്ച്‌ ചെയ്‌താല്‍, സെര്‍ച്ച്‌ഫലങ്ങളില്‍ തങ്ങള്‍ ലിസ്റ്റ്‌ ചെയ്യപ്പെടുന്നില്ല എന്നത്‌ ലോകമെമ്പാടുമുള്ള വെബ്‌സൈറ്റുകള്‍ തീര്‍ച്ചയായും അഭിമാനമായല്ല കാണുന്നത്‌. പിന്തള്ളപ്പെട്ടു പോകുന്നത്‌ അഭിമാനമര്‍ഹിക്കുന്ന സംഗതിയല്ലല്ലോ. യുണീകോഡിലല്ലാത്തതിനാല്‍, മലയാളപത്രങ്ങളുടെയൊന്നും ഓണ്‍ലൈന്‍ എഡിഷനുകളിലെ ഉള്ളടക്കം മലയാളത്തില്‍ സെര്‍ച്ച്‌ ചെയ്‌താല്‍ കിട്ടിയിരുന്നില്ല.

രണ്ട്‌ കാര്യങ്ങളാണ്‌ ഇതുമൂലം സംഭവിക്കുക. ഏത്‌ ഭാഷയിലും പത്രങ്ങളാണല്ലോ വിവരവിതരണത്തിലെ മുന്‍നിരക്കാര്‍. സെര്‍ച്ച്‌ ചെയ്‌താല്‍ പത്രഉള്ളടക്കം വരാതിരുന്നാല്‍, നെറ്റുവഴി മലയാളത്തില്‍ വിവരം ശേഖരിക്കുന്നത്‌ ഒരു പരിധിവരെ പാഴ്‌ജോലിയാകും. മലയാളഭാഷയുടെ ഓണ്‍ലൈന്‍ ഭാവിയെയാണ്‌ ഇത്‌ പ്രതികൂലമായി ബാധിക്കുക. മറ്റൊന്ന്‌ ഇന്റര്‍നെറ്റ്‌ യുഗത്തിന്‌ ചേരാത്ത രൂപത്തില്‍, ആര്‍ക്കും ക്രമപ്രകാരം ഉപയോഗിക്കാന്‍ കഴിയാത്ത പാഴ്‌തുരുത്തുകളായി മലയാളപത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകള്‍ അവശേഷിക്കും.

യുണീകോഡിലാകുക വഴി ഈ ദുസ്ഥിതിക്കാണ്‌ മാറ്റമുണ്ടാവുക. മാതൃഭൂമി നടത്തിയിരിക്കുന്ന ചുവടുവെപ്പ്‌ മറ്റ്‌ മലയാളപത്രങ്ങള്‍ക്കും പ്രചോദനമാകുമെന്ന്‌ ആശിക്കാം.

Sunday, March 30, 2008

ദീപിക: ഇടയലേഖനത്തില്‍ പറയാത്തത്‌

30 മാര്‍ച്ച്‌ 2008, ഞായറാഴ്‌ച

ഇന്ന്‌ രാവിലെ 9.35-ന്‌ അതിവിചിത്രമായ ഒരു കാഴ്‌ച കണ്ടു. പാലക്കാട്‌ പട്ടണത്തിന്‌ മൂന്നുകിലോമീറ്റര്‍ അകലെ കല്ലേപ്പുള്ളിയിലെ ദേവാലയത്തിന്‌ മുന്നില്‍ മേശമേല്‍, ഞായറാഴ്‌ച കുര്‍ബാനയ്‌ക്കു വന്ന കത്തോലിക്കര്‍ക്ക്‌ പരിചയപ്പെടാന്‍ ദീപിക പത്രം അടുക്കി വെച്ചിരിക്കുന്നു! കാശ്‌ നല്‍കി വാങ്ങി അത്‌ വീട്ടില്‍ കൊണ്ടുപോകാം, ഗുണനിലവാരം പരിശോധിക്കാം. 1887-ല്‍ കേരളത്തിലെ കത്തോലിക്കസഭ 'നസ്രാണി ദിപിക'യെന്ന പേരില്‍ തുടങ്ങുകയും, പിന്നീട്‌ ദീപികയെന്നു പേരുമാറ്റുകയും ചെയ്‌ത പത്രം, 121 വര്‍ഷത്തിനുശേഷം അതേസഭയില്‍ പെട്ടവരെ പരിചയപ്പെടുത്താനായി പള്ളിമുറ്റത്ത്‌ അടുക്കി വെച്ചിരിക്കുന്ന കാഴ്‌ച എങ്ങനെയാണ്‌ അത്ഭുതമുളവാക്കാതിരിക്കുക.

കുര്‍ബാന മധ്യേ വായിച്ച ഇടയലേഖനം കേള്‍ക്കുകയും കൂര്‍ബാന തീരുന്ന വേളയില്‍ ഇടവക വികാരി നടത്തിയ ഉത്‌ബോധനം ശ്രദ്ധിക്കുകയും ചെയ്‌തവര്‍ക്ക്‌ പക്ഷേ, പള്ളിമുറ്റത്തെ കാഴ്‌ചയില്‍ അത്ര അത്ഭുതം തോന്നിയിരിക്കില്ല. കത്തോലിക്കാസഭയ്‌ക്ക്‌ ദീപിക വീണ്ടെടുക്കാനായതിന്റെ സന്തോഷവും ആഹ്ലാദവും സൂചിപ്പിക്കുകയും, ദീപികയുടെ വളര്‍ച്ചയ്‌ക്ക്‌ എല്ലാ സഭാവിശ്വാസികളുടെയും പിന്തുണ അഭ്യര്‍ഥിക്കുകയും ചെയ്‌തുകൊണ്ടുള്ളതായിരുന്നു ഇടയലേഖനം.

ചാവറ കുര്യാക്കോസും നിധീരിക്കല്‍ മാണിക്കത്തനാരും പോലുള്ള വൈദികശ്രേഷ്‌ഠരുടെ ശ്രമഫലമായി നിലവില്‍വന്ന ദീപികയുടെ മഹത്തായ പാരമ്പര്യവും ചരിത്രവും ഊന്നിപ്പറയുന്നതിനൊപ്പം, തെറ്റായ പ്രവണതകള്‍ മലയാളമാധ്യമരംഗത്തും ശക്തിപ്രാപിക്കുകയാണെന്നും അതിനെതിരെ ആത്മീയതയുടെ ആര്‍ജവത്വം ഉയര്‍ത്തിപ്പിടിച്ചു പ്രവര്‍ത്തിക്കുന്ന ദീപികയെപ്പോലുള്ള പത്രങ്ങളുടെ പ്രസക്തി ഏറെയാണെന്നും ഇടയലേഖനം വ്യക്തമാക്കി.

പത്രത്തിന്റെ വരിക്കാരായി ദീപികയുടെ പ്രചാരം വര്‍ധിപ്പിക്കണം എന്നുമാത്രമായിരുന്നില്ല ഇടയലേഖനത്തിലുണ്ടായിരുന്നത്‌. ദീപിക എങ്ങനെ ഓരോ കത്തോലിക്കക്കാരന്റെയും ആത്മാഭിമാനമാകണമെന്നും, ദീപികയുടെ ഉയര്‍ച്ച കത്തോലിക്ക വിശ്വാസിയുടെ ഉന്നതി തന്നെയാണെന്നു മനസിലാക്കണമെന്നും ഉത്‌ബോധിപ്പിക്കുന്നതായിരുന്നു അത്‌. വാര്‍ത്തകള്‍ ശേഖരിക്കുന്നതു മുതല്‍ പരസ്യം പിടിക്കുന്നതുവരെയുള്ള എല്ലാ രംഗത്തും ഓരോ വിശ്വാസിയും സര്‍വാത്മനാ സഹകരിക്കണം. നമ്മുടെ നാട്ടിലുണ്ടാകുന്ന സംഭവം ദീപികയില്‍ വാര്‍ത്തയായി വരുന്നുണ്ടെന്ന കാര്യം ഓരോ വിശ്വാസിയും ഉറപ്പുവരുത്തണം-ഇടയലേഖനം പറയുന്നു.

പക്ഷേ, വിശ്വാസികളില്‍ ഭൂരിപക്ഷംപേര്‍ക്കും അറിയാന്‍ താത്‌പര്യമുണ്ടായിരുന്ന ചില കാര്യങ്ങളില്‍ ഇടയലേഖനം തന്ത്രപരമായ മൗനം പാലിച്ചു. ദീപിക വീണ്ടെടുക്കാനായതിന്റെ സന്തോഷം പ്രകടിപ്പിക്കുമ്പോള്‍, ദീപികയെങ്ങനെ കത്തോലിക്കാസഭയ്‌ക്ക്‌ നഷ്ടമായെന്നോ, ആ നഷ്ടത്തിന്റെ കണക്ക്‌ എത്രയാണെന്നോ ഇടയലേഖനം ഒരു സൂചനയും നല്‍കുന്നില്ല. ദീപികയെ സഹായിക്കാനും, ദീപികയ്‌ക്കുവേണ്ടി കാശുപിരിക്കാനും വേണ്ടി ഇതിന്‌ മുമ്പ്‌ എത്രതവണ ഇടയലേഖനം ഇറക്കിയിട്ടുണ്ടെന്ന കാര്യം അറിയാനും തീര്‍ച്ചയായും പാവപ്പെട്ട വിശ്വാസികള്‍ക്ക്‌ താത്‌പര്യം ഉണ്ടായിരിക്കാം.

അരവയര്‍ ഇറുക്കിയുടുത്താണ്‌ കഴിയുന്നതെങ്കിലും ദീപിക വരുത്തിയേക്കാം എന്നു കരുതിയ പാവപ്പെട്ട വിശ്വാസികള്‍ക്ക്‌ ഇന്നും വ്യക്തമല്ല, കത്തോലിക്കാസഭയുടെ അഭിമാനമായിരുന്ന, സ്വത്തായിരുന്ന ദീപികയെങ്ങനെ ഫാരിസിന്റെ പക്കലെത്തിയെന്ന്‌. ഒരു സുപ്രഭാതത്തില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ മാക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ ഔദ്യോഗിക പക്ഷത്തിന്റെ ജിഹ്വയായി ദീപികയെങ്ങന മാറിയെന്ന്‌ ഇന്നും പല വിശ്വാസികള്‍ക്കും പിടിയില്ല. ദേശാഭിമാനിയെ തോത്‌പ്പിക്കുന്ന തരത്തില്‍ ദീപക മാറിയപ്പോള്‍, രാവിലെ പത്രവിതരണക്കാരന്‍ ദീപിക കൊണ്ടിട്ട സ്ഥലം ആനാംവെള്ളം തളിച്ച്‌ ശുദ്ധീകരിക്കേണ്ട സ്ഥിതി പല കന്യാസ്‌ത്രീമഠങ്ങള്‍ക്കും പള്ളി അരമനകള്‍ക്കും ഉണ്ടായതെങ്ങനെയെന്നും പലര്‍ക്കും രൂപമില്ല.

കേരളത്തിലെ ഏറ്റവും പ്രഗത്ഭരായ ഒരു സംഘം പത്രപ്രവര്‍ത്തകരും ന്യൂസ്‌ ഫോട്ടോഗ്രാഫര്‍മാരും പ്രവര്‍ത്തിച്ചിരുന്ന ദീപികയ്‌ക്ക്‌ എന്തുകൊണ്ട്‌, വാര്‍ത്ത ശേഖരിക്കാന്‍ വിശ്വാസികളോട്‌ അഭ്യര്‍ഥന നടത്തേണ്ട സ്ഥിതിയുണ്ടായി. ദീപികയില്‍നിന്ന്‌ കണ്ണീരോടെ പിരിഞ്ഞു പോകേണ്ടിവന്ന 152 ജേര്‍ണലിസ്‌റ്റുകളുടെയും ഇരുന്നൂറോളം മറ്റ്‌ ജീവനക്കാരുടെയും ഇപ്പോഴത്തെ സ്ഥിതിയെന്താണ്‌. അവരെ തിരികെ കൊണ്ടുവരുമോ. മുന്നൂറിലേറെപ്പേരുടെ കണ്ണീരു വീണ ഒരു സ്ഥാപനം ഗതിപിടിക്കുമോ. ഇനിയും വിശ്വാസികള്‍ ഓട്ടച്ചിരട്ടയില്‍നിന്ന്‌ സംഭാവന നല്‍കി പറക്കമുറ്റിച്ചാല്‍, വീണ്ടുമൊരു ഫാരിസ്‌ സക്കാത്തുമായി വരില്ലെന്ന്‌ എന്താണ്‌ ഉറപ്പ്‌. ഇത്തരം കാര്യങ്ങളിലൊക്കെ ഇടയലേഖനം മൗനം പാലിക്കുന്നു.