Saturday, January 22, 2011

തൊഴില്‍ തേടുന്നവരുടെ കേരളം

ചില കാര്യങ്ങളുണ്ട്, മാറ്റാന്‍ ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന് തലമുടി മുറിക്കുന്നതിന് പലര്‍ക്കും സ്ഥിരമായി ഒരാള്‍ ഉണ്ടാകും. ഇന്ന ബാര്‍ബര്‍ഷോപ്പിലെ ഇന്നയാള്‍. ഏതാണ്ട് പത്തുവര്‍ഷത്തിലേറെയായി, എന്റെ കാര്യത്തില്‍ അത് കോഴിക്കോട് മിഠായി തെരുവില്‍ 'പരമശിവ'ത്തിലെ (ഇപ്പോള്‍ അത് 'ബ്യൂട്ടിക്') ബാബുവേട്ടനാണ്. മൂപ്പര്‍ കടയിലില്ലെങ്കില്‍, ചടങ്ങ് മറ്റൊരു ദിവസത്തേക്ക് മാറ്റി തിരിച്ചു പോരുകയാണ് പതിവ്. അടുത്തകാലം വരെ അവിടെ പണിയെടുക്കുന്നവരില്‍ മിക്കവരും തമിഴ്‌നാട്ടില്‍ നിന്നുള്ള ചെറുപ്പക്കാരായിരുന്നു. മധുരക്കടുത്ത് ഒരു ഗ്രാമത്തില്‍ നിന്നുള്ള കുമാര്‍ എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിലൊരാളായി മാറുകയും ചെയ്തു. വിവാഹം കഴിഞ്ഞ ശേഷം കുമാറിനെ കാണാനില്ല, നാട്ടില്‍ തന്നെ നിന്നു എന്നാണറിഞ്ഞത്.

കഴിഞ്ഞ ദിവസം കണ്ണാടിയില്‍ നോക്കുമ്പോള്‍ തലമുടിയും താടിയും നീണ്ട സ്വരൂപം കണ്ട് ഞാന്‍ സ്വയം ഞെട്ടി. രാത്രിയില്‍ ഒറ്റയ്ക്കിരുന്ന് പ്രേതനോവലുകളെഴുതി സ്വയം പേടിക്കുന്ന ജഗതിയെ ഒരു സിനിമയില്‍ കണ്ടതോര്‍ത്തു. ആ അവസ്ഥയാണല്ലോ എന്റേതെന്ന പരിതാപകരമായ തോന്നലോടെ, ബ്യൂട്ടിക് ഷോപ്പ് തേടി ചെന്നു. മുമ്പ് വഴിയിറമ്പിലായിരുന്നു കട. ഇപ്പോഴത് റോഡില്‍ നിന്ന് ഉള്ളില്‍ പടിക്കെട്ട് കയറി ചെല്ലേണ്ട സ്ഥലത്താണ്. കയറി ചെല്ലുമ്പോഴേ ശ്രദ്ധിച്ചു, കടയുടെ മുമ്പില്‍ കസ്റ്റമേഴ്‌സിനും ജോലിക്കാര്‍ക്കും ഇരിക്കാനിട്ടിരിക്കുന്ന കസേരകളിലൊന്നില്‍, നല്ല പൊക്കമുള്ള മെലിഞ്ഞു വെളുത്ത് ചുള്ളനായ ഒരു പയ്യന്‍സ്. ആറര അടി പൊക്കം എങ്ങനെ അളന്നാലും കാണും. തലമുടി ചകിരിനാരില്‍ കറുത്ത ചായം പുരട്ടി നീട്ടി വെച്ചിരിക്കുന്നത് പോലെ ചെവിക്ക് മുകളിലേക്ക് നീണ്ട് കിടക്കുന്നു. ഏതോ ഒരു ഹിന്ദി നടന്റെ കോസ്റ്റിയൂം.

ബാബുവേട്ടന്‍ കടയിലുണ്ടായിരുന്നു. കഷണ്ടി കയറിത്തുടങ്ങിയ എന്റെ തലയില്‍ അദ്ദേഹം ധര്‍മസങ്കടത്തോടെ ജോലി തുടങ്ങി. കുഴപ്പമില്ല, ഗള്‍ഫ് ഗേറ്റല്ലേ ഉള്ളതെന്ന് ഞാന്‍ മനസില്‍ സമാധാനിച്ചു. മമ്മുട്ടിക്കും മോഹന്‍ലാലിനുമാകാമെങ്കില്‍ എനിക്കെന്തുകൊണ്ട് ആയിക്കൂടാ! ചിന്തയിങ്ങനെ കാടുകയറുന്നതിനിടെ, കാഴ്ചയില്‍ അധ്യാപകന്റെ കെട്ടുംമട്ടുമുള്ള ഒരാള്‍ ഹെയര്‍ സ്റ്റൈല്‍ ചെയ്യാന്‍ കടയിലെത്തി. ബാബുവേട്ടന്‍ ഉടന്‍ പുറത്തിരുന്ന ചുള്ളനെ വിളിച്ചു. കസ്റ്റമറായി എത്തിയയാള്‍ക്ക് സംശയം, ഇവനെ ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ, പണിയൊക്കെ അറിയാമോ. ബോംബേക്കാരനാണ്, ജോലി തേടിയെത്തയതാണ്, നന്നായി പണിയെടുക്കും, കുഴപ്പക്കാരനുമല്ല-ബാബുവേട്ടന്‍ ഒരു ലഘുവിവരണം നല്‍കി.

'പണ്ടൊക്കെ, നമ്മള്‍ തൊഴില്‍ തേടി ബോംബെയിലാണ് പോയിരുന്നത്. ഇപ്പോള്‍ അവിടുന്ന് ആളുകള്‍ കേരളത്തില്‍ വന്നു തുടങ്ങി'-മാവൂര്‍ ഹൈസ്‌കൂളില്‍ നിന്ന് റിട്ടയര്‍ ചെയ്ത വാസുമാസ്റ്റര്‍ എന്ന് പിന്നീട് മനസിലായ ആ കസ്റ്റമര്‍ പ്രതികരിച്ചു. 'ഇവന്‍ ബോംബെക്കാരന്‍, പുറത്തിരിക്കുന്നവന്‍ ബംഗാളി'-ബാബുവേട്ടന്‍ പ്രതികരിച്ചു.

കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തുന്ന ആളുകള്‍ മാറുകയാണ്. മുഹമ്മദ് അമീര്‍ എന്ന ഈ ചെറുപ്പക്കാരന്‍ ബോംബെ നഗരത്തിലെ ബാന്ദ്രയില്‍ നിന്നാണ് കോഴിക്കോട്ട് എത്തിയിരിക്കുന്നത്. ഹിന്ദി സിനിമാതാരങ്ങളും അവനും ബോംബെയില്‍ ഒരേ സ്ഥലത്താണ് താമസിക്കുന്നതെന്ന് പറയുമ്പോള്‍ മുഖത്ത് അഭിമാനം.

സാമൂഹിക ശാസ്ത്രജ്ഞര്‍ പഠിച്ചാലും ഇല്ലെങ്കിലും കേരളം വലിയൊരു മാറ്റത്തിലൂടെ കടന്നു പോവുകയാണ്. രണ്ടു തരത്തില്‍ ഇത് പ്രകടമാണ്. തൊഴിലില്ലായ്മയെക്കുറിച്ച് കേരളീയര്‍ക്കിടയില്‍ നിലനിന്ന അസാധാരണായ ആശങ്ക ഇല്ലാതായിരിക്കുന്നു എന്നതാണ് ആദ്യത്തേത്. ഞാനിത് പറയുമ്പോള്‍ ചിലര്‍ക്ക് സംശയം തോന്നാം. ലളിതമായ ഒരുകാര്യം പരിഗണിക്കുക. ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ കേരളത്തിലെ യുവജനപ്രസ്ഥാനങ്ങളൊക്കെ അടുത്തകാലം വരെ ഏറ്റവുമധികം പ്രക്ഷോഭം നടത്തിയിരുന്നത് തൊഴിലില്ലായ്മയ്‌ക്കെതിരെയാണ്. ഡി.വൈ.എഫ്.ഐ.പോലുള്ള യുവജനപ്രസ്ഥാനങ്ങള്‍ ഏറ്റവും ശ്രദ്ധേയമായ സമരങ്ങള്‍ നടത്തിയിട്ടുള്ളത് ഈ പ്രശ്‌നവുമായി ബന്ധപ്പെട്ടാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇത്തരം സമരങ്ങള്‍ കേരളത്തില്‍ നടക്കാറില്ല എന്നു പറയുമ്പോള്‍ അതില്‍നിന്ന് എന്താണ് മനസിലാക്കേണ്ടത്.

മറ്റൊന്ന് കേരളത്തില്‍ അടുത്തകാലം വരെ എന്തു ജോലിക്കും കിട്ടുമായിരുന്ന തമിഴ്‌നാട്ടുകാരൊക്കെ തിരികെ പോയിത്തുടങ്ങിയിരിക്കുന്നു എന്നതാണ്. പകരം അവരുടെ സ്ഥാനം ബീഹാറികളെയും ബംഗാളികളെയും (മേല്‍പ്പറഞ്ഞ മുംബൈക്കാരനെയും) പോലുള്ളവര്‍ കൈയടക്കുന്നു. കേരളത്തിലെ നിര്‍മാണമേഖലയിലെ കൂലിത്തൊഴിലാളികളില്‍ ഭൂരിപക്ഷവും ബീഹാറികളും ബംഗാളികളുമായി മാറിയിട്ട് അധികം വര്‍ഷങ്ങളായിട്ടില്ല.

കോഴിക്കോട് ബിലാത്തിക്കുളം ഹൗസിങ് കോളനിയിലാണ് ഒരു പതിറ്റാണ്ടിലേറെയായി എന്റെ താമസം. ഇവിടെ വീടുകളില്‍ നിന്ന് അവശിഷ്ടങ്ങള്‍ ശേഖരിക്കാന്‍ വരുന്നത് പാപ്പമ്മയായിരുന്നു. പാപ്പമ്മ ഇല്ലാത്തപ്പോള്‍ അവരുടെ മകളോ മരുമകനോ എത്തും. തമിഴ്‌നാട്ടുകാരായ പാപ്പമ്മയും കുടുംബവും ഇപ്പോള്‍ ആ ജോലി അവസാനിപ്പിച്ചിരിക്കുന്നു. മുമ്പ് ഇവിടെ അടുത്തുള്ള എരഞ്ഞിപ്പാലം കവലയില്‍ രാവിലെ എത്തിയാല്‍, തമിഴ്‌നാട്ടുകാരായ തൊഴിലാളികള്‍ കാത്തുനില്‍ക്കുന്നുണ്ടാവും. ദിവസക്കൂലിക്ക് ആളുകള്‍ അവിടെ നിന്നാണ് തൊഴിലാളികളെ കൊണ്ടുപോന്നത്. ഇപ്പോള്‍ പക്ഷേ ആ തൊഴിലാളികള്‍ അധികമൊന്നുമില്ല.

തമിഴ് തൊഴിലാളികളുടെ തിരിച്ചുപോക്ക് കേരളത്തില്‍ ഏറ്റവുമാദ്യം അനുഭവിച്ച പ്രദേശം പാലക്കാട്ടെ നെല്ലിയാമ്പതി ആകണം. അവിടെ തേയിലത്തോട്ടങ്ങളിലും കാപ്പിത്തോട്ടങ്ങളിലും പതിറ്റാണ്ടുകളായി താമസിച്ച് ജോലി ചെയ്തിരുന്നവര്‍ എല്ലാം ഉപേക്ഷിച്ച് സ്വദേശത്തേക്ക് തിരിച്ചു പോയി. നെല്ലിയാമ്പതിയില്‍ പല പാര്‍പ്പിട മേഖലകളും ഇപ്പോള്‍ ആളൊഴിഞ്ഞ നിലയിലാണ്. കേരളത്തില്‍ ഏറ്റവുമധികം ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുന്ന പഞ്ചായത്തായി നെല്ലിയാമ്പതി മാറുന്നിതെപ്പറ്റി ഒരു ഫീച്ചര്‍ ചെയ്യാന്‍, ചലച്ചിത്ര സംവിധായകനും സുഹൃത്തുമായ മണിലാല്‍ എന്നെ പാലക്കാട്ടുള്ളപ്പോള്‍ പ്രേരിപ്പിച്ചിരുന്നു. പല കാരണങ്ങളാല്‍ അത് നടന്നില്ല.

കഴിഞ്ഞ ദിവസം ഇടുക്കിയില്‍ രാജാക്കാട്ടുള്ള സുഹൃത്തുമായി സംസാരിക്കുമ്പോള്‍, അവിടെ ഏലത്തോട്ടങ്ങളില്‍ ജോലിചെയ്യാന്‍ ആളില്ലാതാകുന്ന ദയനീയ അവസ്ഥയെക്കുറിച്ച് സംസാരിച്ചു. തമിഴ് തൊഴിലാളികളാണ് ഏലത്തോട്ടങ്ങളില്‍ പണിയെടുത്തിരുന്നത്. അവരെല്ലാം തിരികെ പോയിരിക്കുന്നു.

ചുരുക്കത്തില്‍ കേരളം എന്നത് ലാഭകരമായ ഒരു തൊഴില്‍മേഖലയായി തമിഴന്‍മാര്‍ക്ക് തോന്നാതായിരിക്കുന്നു എന്നുസാരം. എന്തായിരിക്കും അതിന് കാരണം.

സംഭവം വളരെ ലളിതം. രണ്ടുരൂപായ്ക്ക് ഒരു കിലോ അരിയും, കുട്ടികള്‍ക്കെല്ലാം സ്‌കൂളില്‍ പോകാന്‍ സൈക്കിളും വീട്ടില്‍ സൗജന്യമായി ടിവിയും,...എന്നുവേണ്ട എല്ലാ ആനുകൂല്യങ്ങളും സ്വന്തംനാട്ടില്‍ കിട്ടുമെങ്കില്‍ എന്തിന് അന്യനാട്ടില്‍ പോയി കൂലിപ്പണി ചെയ്യണം. മാത്രമല്ല, ഒരു സുഹൃത്ത് അഭിപ്രായപ്പെട്ടതുപോലെ, 'കേരളീയരുടെ മാതിരി, അവിടെയുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ ജോലികളിലേര്‍പ്പെടാന്‍, സൈദ്ധാന്തികപ്രശ്‌നങ്ങളൊന്നും തമിഴരെ അലട്ടുന്നുമില്ല'.

കേരളീയര്‍ക്ക് ഇതില്‍നിന്ന് പലതും പഠിക്കാനുണ്ട്. നമ്മള്‍ അതിന് പക്ഷേ, സന്നദ്ധരാകുമോ എന്നിടാത്താണ് പ്രശ്‌നം.

4 comments:

Joseph Antony said...

സാമൂഹിക ശാസ്ത്രജ്ഞര്‍ പഠിച്ചാലും ഇല്ലെങ്കിലും കേരളം വലിയൊരു മാറ്റത്തിലൂടെ കടന്നു പോവുകയാണ്. രണ്ടു തരത്തില്‍ ഇത് പ്രകടമാണ്. തൊഴിലില്ലായ്മയെക്കുറിച്ച് കേരളീയര്‍ക്കിടയില്‍ നിലനിന്ന അസാധാരണായ ആശങ്ക ഇല്ലാതായിരിക്കുന്നു എന്നതാണ് ആദ്യത്തേത്. ഞാനിത് പറയുമ്പോള്‍ ചിലര്‍ക്ക് സംശയം തോന്നാം. ലളിതമായ ഒരുകാര്യം പരിഗണിക്കുക. ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ കേരളത്തിലെ യുവജനപ്രസ്ഥാനങ്ങളൊക്കെ അടുത്തകാലം വരെ ഏറ്റവുമധികം പ്രക്ഷോഭം നടത്തിയിരുന്നത് തൊഴിലില്ലായ്മയ്‌ക്കെതിരെയാണ്. ഡി.വൈ.എഫ്.ഐ.പോലുള്ള യുവജനപ്രസ്ഥാനങ്ങള്‍ ഏറ്റവും ശ്രദ്ധേയമായ സമരങ്ങള്‍ നടത്തിയിട്ടുള്ളത് ഈ പ്രശ്‌നവുമായി ബന്ധപ്പെട്ടാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇത്തരം സമരങ്ങള്‍ കേരളത്തില്‍ നടക്കാറില്ല എന്നു പറയുമ്പോള്‍ അതില്‍നിന്ന് എന്താണ് മനസിലാക്കേണ്ടത്.

Anonymous said...

സംഭവം വളരെ ലളിതം. രണ്ടുരൂപായ്ക്ക് ഒരു കിലോ അരിയും, കുട്ടികള്‍ക്കെല്ലാം സ്‌കൂളില്‍ പോകാന്‍ സൈക്കിളും വീട്ടില്‍ സൗജന്യമായി ടിവിയും,...എന്നുവേണ്ട എല്ലാ ആനുകൂല്യങ്ങളും സ്വന്തംനാട്ടില്‍ കിട്ടുമെങ്കില്‍ എന്തിന് അന്യനാട്ടില്‍ പോയി കൂലിപ്പണി ചെയ്യണം. മാത്രമല്ല, ഒരു സുഹൃത്ത് അഭിപ്രായപ്പെട്ടതുപോലെ, 'കേരളീയരുടെ മാതിരി, അവിടെയുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ ജോലികളിലേര്‍പ്പെടാന്‍, സൈദ്ധാന്തികപ്രശ്‌നങ്ങളൊന്നും തമിഴരെ അലട്ടുന്നുമില്ല'.


മനസിലായില്ല സുഹൃത്തേ ..തമിഴന്റെ വിദ്യാഭ്യാസ നിലവാരമോ ..കേരളീയന്റെ ..ജീവിത ചിന്തയോ ??

Unknown said...

എന്തായാലും പറഞ്ഞ കാര്യത്തോട് നൂറ്റി അമ്പതു ശതമാനവും യോജിക്കുന്നു .... മലയാളികള്‍ പണി എടുക്കും പക്ഷെ കിട്ടുന്ന കൂലി അരി വാങ്ങാന്‍ തികയില്ലല്ലോ ??... പിന്നെന്തു ചെയ്യും ??..... അരി വില കുറക്കാന്‍ നമ്മുടെ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യട്ടെ ... നെല്‍ കൃഷി പ്രോത്സഹിപ്പിക്കട്ടെ ......

Unknown said...

വളരെ നല്ല ലേഖനം