Tuesday, July 28, 2009

കമ്മ്യൂണിസ്റ്റ്‌ പച്ച സൂപ്പര്‍ഹിറ്റ്‌; ചിക്കുന്‍ഗുനിയയ്‌ക്ക്‌ നന്ദി


കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു അധിനിവേശ സസ്യയിനമാണ്‌ കമ്മ്യൂണിസ്‌റ്റ്‌ പച്ച.

റോഡിറമ്പിലും ഫലഭൂയിഷ്ടമായ നാട്ടിന്‍പുറങ്ങളിലും മറ്റ്‌ സസ്യങ്ങള്‍ക്ക്‌ വളര്‍ന്നുവരാന്‍ ഇട നല്‍കാതെ ഇടതൂര്‍ന്ന്‌ വളരുന്ന ഈ ചെടിക്ക്‌ ഒരു ഉപയോഗം കണ്ടെത്താന്‍ ഇതുവരെ കമ്മ്യൂണിസ്‌റ്റുകാര്‍ക്ക്‌ പോലും കഴിഞ്ഞിരുന്നില്ല. കമ്മ്യൂണിസ്റ്റുകാരുടെ പേര്‌ ചീത്തയാക്കാന്‍ ജനിച്ച ചെടി എന്നല്ലാതെ എന്തുപറയാന്‍.

പക്ഷേ, ഈ ദുസ്ഥിതി മാറിയിരിക്കുകയാണ്‌; കുറഞ്ഞ പക്ഷം മലബാറിലെങ്കിലും.

സിയാം വീഡ്‌ (Siam Weed) എന്ന്‌ ഇംഗ്ലീഷിലും, ക്രോമോലയേന ഒഡോറാട്ട (Chromolaena odorata) എന്ന്‌ ശാസ്‌ത്രീയനാമത്തിലും അറിയപ്പെടുന്ന ഈ ചെടിക്ക്‌ വളരെ 'ഗുരുതരമായ' ഒരുപയോഗം കണ്ടെത്തയിരിക്കുകയാണ്‌ കോഴിക്കോട്‌, കണ്ണൂര്‍ പ്രദേശത്തെ നാട്ടിന്‍പുറത്തുകാര്‍.

ചിക്കുന്‍ഗുനിയ ബാധിച്ച്‌ കൈകാലുകള്‍ വീങ്ങി വേദനയനുഭവിക്കുന്നവര്‍, കമ്മ്യൂണിസ്‌റ്റ്‌ പച്ചയിട്ട്‌ ചൂടാക്കിയ വെള്ളത്തില്‍ കുളിച്ചാല്‍ ആശ്വാസം കിട്ടുമത്രേ.

ആരാണ്‌ ഈ കണ്ടുപിടിത്തം നടത്തിയതെന്ന്‌ അറിവായിട്ടില്ല. പക്ഷേ, ചിക്കുന്‍ഗുനിയ പടരുന്നതിലും വേഗത്തില്‍ ഈ ചികിത്സ മലബാറിലാകെ പടര്‍ന്നിരിക്കുന്നു.

നാട്ടിന്‍പുറങ്ങള്‍ മുഴുവന്‍ കഴിഞ്ഞ രണ്ടുമാസമായി ചിക്കുന്‍ഗുനിയയുടെ പിടിയായതിനാല്‍, ഈ ചികിത്സ ആവശ്യമില്ലാത്ത ആരുമില്ല എന്നതാണ്‌ സ്ഥിതി. നാട്ടിലെങ്ങും കമ്മ്യൂണിസ്റ്റ്‌ പച്ച കിട്ടാനില്ലാത്ത അവസ്ഥയുണ്ടാവുക സ്വാഭാവികം മാത്രം.

ആവശ്യത്തിന്‌ കമ്മ്യൂണിസ്‌റ്റ്‌ പച്ച എത്തിച്ച്‌ കൊടുക്കുകയെന്ന പുതിയൊരു തൊഴില്‍ മേഖല പോലും കണ്ണൂരിന്റെ പല ഭാഗങ്ങളിലും ശക്തിപ്രാപിച്ചിരിക്കുന്നു. ഒരുകിലോക്ക്‌ 80 രൂപാവരെയാണ്‌ വില!

കമ്മ്യൂണിസ്‌റ്റ്‌ പച്ചയുടെ ഈ വാണിജ്യസാധ്യത ഒരുപക്ഷേ, കാര്‍ഷിക കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിക്കൂടെന്നില്ല. വാണിജ്യാടിസ്ഥാനത്തില്‍ ഇത്‌ കൃഷി ചെയ്യാന്‍ പലരും ആലോചിച്ചു തുടങ്ങിയിട്ടുണ്ട്‌. അതില്‍ അത്ഭുതവുമല്ല.

കാരണം, കാര്യങ്ങള്‍ ഇന്നത്തെ നിലയ്‌ക്കാണെങ്കില്‍ ചിക്കുന്‍ഗുനിയ അടുത്ത കാലത്തൊന്നും നമ്മളെ വിട്ടുപോകുമെന്ന്‌ കരുതാന്‍ വയ്യ. അമ്പതുകളില്‍ ആഫ്രിക്കയില്‍ കണ്ടെത്തിയ ഈ വൈറസ്‌രോഗത്തിന്‌ ഇതുവരെ ചികിത്സ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.

ഈ പശ്ചാത്തലത്തില്‍ കമ്മ്യൂണിസ്റ്റ്‌ പച്ച കൂടുതല്‍ ഹിറ്റാകാനാണ്‌ സാധ്യത. ചൊവ്വാഴ്‌ച ഉള്ള്യേരിയില്‍ നടന്ന 'പനിയടി'ക്ക്‌ പിന്നിലും കമ്മ്യൂണിസ്റ്റ്‌ പച്ച ഒരു ഘടകമായോ എന്ന്‌ ഇനിയും വെളിവാക്കപ്പെട്ടിട്ടില്ല. (ഉള്ള്യേരിയില്‍ പനിബാധിതര്‍ സംഘടിച്ചുണ്ടായ കൂട്ടത്തല്ലാണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌. അടിയുണ്ടാക്കിയത്‌ സിപഎം കാരായതിനാല്‍, കമ്മ്യൂണിസ്‌റ്റ്‌ പച്ചയ്‌ക്ക്‌ സ്‌കോപ്പ്‌ കാണുന്നു)

തെക്കേയമേരിക്കന്‍ സ്വദേശിമായ ഈ സസ്യത്തെ ശല്യമെന്നോ കളയെന്നോ ഒക്കെയാണ്‌ ഇതുവരെ കരുതിയിരുന്നത്‌. ഏതായാലും ഇനി അത്തരമൊരു അവഗണനയ്‌ക്ക്‌ സാധ്യതയില്ല.

ഒരു അധിനിവേശക്കാരനെ രക്ഷിക്കാന്‍ മറ്റൊരു അധിനിവേശക്കാരന്‍ തന്നെ വേണം എന്ന്‌ പറയുന്നത്‌ എത്ര വാസ്‌തവം. അധിനിവേശ സസ്യമായ കമ്മ്യൂണിസ്റ്റ്‌ പച്ചയെ രക്ഷിക്കാന്‍ അധിനിവേശ രോഗമായ ചിക്കുന്‍ ഗുനിയ വേണ്ടിവന്നു.

സംഗതികള്‍ ഇങ്ങനെ പുരോഗമിക്കെ, മറ്റൊരു പ്രശ്‌നം ഉയര്‍ന്നു വന്നിട്ടുണ്ട്‌. അത്‌ കോണ്‍ഗ്രസ്സ്‌ പച്ചയുടേതാണ്‌.
പാര്‍ത്തീനിയം എന്ന പേരിലും അറിയപ്പെടുന്ന ഈ ചെടിയുടെ രക്ഷ എങ്ങനെ എന്നതാണ്‌ പ്രശ്‌നം.

മലബാറായതിനാല്‍ കമ്മ്യൂണിസ്റ്റ്‌ പച്ച സൂപ്പര്‍ഹിറ്റായതില്‍ അത്ഭുതമില്ലെന്ന്‌ കോണ്‍ഗ്രസ്സുകാര്‍ അടക്കം പറയുന്നു. പക്ഷേ, കോണ്‍ഗ്രസ്സ്‌ പച്ചയ്‌ക്കും വേണ്ടേ ഒരു ഭാവി-അവര്‍ ചോദിക്കുന്നു. അയല്‍ക്കാരന്‍ തേങ്ങ ചിരുകുമ്പോള്‍ നമ്മള്‍ ചിരട്ടയെങ്കിലും ചിരുകേണ്ടേ?

ഈയുള്ളവന്‌ ഇക്കാര്യത്തില്‍ ഒരു അഡൈ്വസ്‌ ഉണ്ട്‌...ചിക്കുന്‍ഗുനിയയ്‌ക്ക്‌ കമ്മ്യൂണിസ്‌റ്റ്‌ പച്ച പോലെ തക്കാളിപ്പനിക്ക്‌ കോണ്‍ഗ്രസ്സ്‌ പച്ച ഗുണം ചെയ്യുമെന്ന്‌ പ്രചരിപ്പിക്കുക.

സൂക്ഷിക്കണം, കമ്മ്യൂണിസ്റ്റ്‌ പച്ചയ്‌ക്ക്‌ ഒന്നുമില്ലേലും ചൊറിച്ചിലില്ല. കോണ്‍ഗ്രസ്സ്‌ പച്ച അതല്ല ചരക്ക്‌. ദേഹത്ത്‌ തൊട്ടാല്‍ ചൊറിയും.

ഈ റിസ്‌ക്‌ ഏറ്റെടുക്കാമെങ്കില്‍ മാത്രമേ ഉമ്മന്‍ചാണ്ടിയും കൂട്ടരും തക്കാളിപ്പനിക്കുള്ള ചികിത്സ അവതരിപ്പിക്കേണ്ടതുള്ളു. അല്ലെങ്കില്‍, കോണ്‍ഗ്രസ്സിലേക്ക്‌ ചേക്കേറാന്‍ ചിറക്‌ വിടര്‍ത്തി നില്‍ക്കുന്ന കെ.മുരളീധരനെ അകത്ത്‌ കയറ്റി തക്കാളിപ്പനി വിഭാഗത്തിന്റെ പ്രചാരണവിഭാഗം തലവനാക്കിയാലും മതി.

എഡിറ്റ്‌: കേരളത്തില്‍ ബി.ജെ.പി. രക്ഷപ്പെടാത്തതിന്റെ കാരണം ഇപ്പോഴാണ്‌ പിടികിട്ടിയതെന്ന്‌ ഒരു രാഷ്ട്രീയ നിരീക്ഷകന്‍. കമ്മ്യൂണിസ്‌റ്റുകാര്‍ക്ക്‌ അവരുടെ പച്ചയും കോണ്‍ഗ്രസ്സുകാര്‍ക്ക്‌ കാണ്‍ഗ്രസ്സ്‌ പച്ചയും ഇവിടെ ഉണ്ട്‌. മുസ്ലീംലീഗിനാണെങ്കില്‍ പച്ചപ്പ്‌ വേറെ വേണ്ട. പാവം നിരപരാധികളായ ബി.ജെ.പി.കാര്‍ക്ക്‌ മാത്രം ഇവിടെ സ്വന്തമായി ഒരു പച്ചയില്ല. പിന്നെങ്ങനെ പാര്‍ട്ടി പച്ച പിടിക്കും. അവര്‍ക്ക്‌ വേണമെങ്കില്‍ ധൃതരാഷ്ട്രപച്ചയെ ബി.ജെ.പി.പച്ചയെന്ന്‌ പച്ചകുത്തി കാര്യങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളു. ഒന്ന്‌ ട്രൈ ചെയ്യുന്നതിന്‌ കുഴപ്പമൊന്നുമില്ലല്ലോ.

പിന്നെയും എഡിറ്റ്‌: കണ്ണൂരിലെ പേരാവൂരില്‍ നിന്നാണ്‌ പുതിയ വിവരം. കമ്മ്യൂണിസ്റ്റ്‌ പച്ചയ്‌ക്ക്‌ പകരം പേരയിലയാണത്രേ അവിടെ ചിക്കുന്‍ഗുനിയയ്‌ക്ക്‌ ഇരയായവര്‍ വെള്ളംതിളപ്പിച്ച്‌ കുളിക്കാന്‍ ഉപയോഗിക്കുന്നത്‌. അവിടെ ഒറ്റ പേരയില്‍ ഇലയില്ലത്രേ. പേരയില, പേരാവൂര്‍ നല്ല ചേര്‍ച്ച.

പാലക്കാട്‌ കഞ്ചിക്കോട്ട്‌ ഒരു ഇന്ത്യന്‍ നിര്‍മിത വിദേശമദ്യകമ്പനിയിലെ ജോലിക്കാര്‍, രാവിലെ ജോലിക്ക്‌ കയറുന്നത്‌ പേരയിലയും കൊണ്ടാണെന്ന്‌ അവിടെ ജോലി ചെയ്യുന്ന ഒരാള്‍ പറഞ്ഞതോര്‍ക്കുന്നു. ഇടയ്‌ക്ക്‌ വീശുന്നതിന്റെ മണം പുറത്തറിയാതിരിക്കാന്‍ പേരയില ചവച്ചാല്‍ മതിയെന്നതായിരുന്നു അവിടുത്തെ കണ്ടുപിടിത്തം. അങ്ങനെ ഇല പോയി ആ കോംപൗണ്ടിലെ ഏക പേരമരം ഇലരഹിതമായി ഉണങ്ങിയത്രേ. പേരാവൂരിലെ പേരകള്‍ക്കും അതായിരിക്കുമോ ഗതി.

8 comments:

Joseph Antony said...

ഒരു അധിനിവേശക്കാരനെ രക്ഷിക്കാന്‍ മറ്റൊരു അധിനിവേശക്കാരന്‍ തന്നെ വേണം എന്ന്‌ പറയുന്നത്‌ എത്ര വാസ്‌തവം. അധിനിവേശ സസ്യമായ കമ്മ്യൂണിസ്റ്റ്‌ പച്ചയെ രക്ഷിക്കാന്‍ അധിനിവേശ രോഗമായ ചിക്കുന്‍ ഗുനിയ വേണ്ടിവന്നു. സംഗതികള്‍ ഇങ്ങനെ പുരോഗമിക്കെ, മറ്റൊരു പ്രശ്‌നം ഉയര്‍ന്നു വന്നിട്ടുണ്ട്‌. അത്‌ കോണ്‍ഗ്രസ്സ്‌ പച്ചയുടേതാണ്‌. പാര്‍ത്തീനിയം എന്ന പേരിലും അറിയപ്പെടുന്ന ഈ ചെടിയുടെ രക്ഷ എങ്ങനെ എന്നതാണ്‌ പ്രശ്‌നം. കമ്മ്യൂണിസ്റ്റ്‌ പച്ച മാത്രം പച്ച പിടിച്ചാല്‍ മതിയോ, കോണ്‍ഗ്രസ്സ്‌ പച്ചയ്‌ക്കും വേണ്ടേ ഒരു ഭാവി.

വി. കെ ആദര്‍ശ് said...

ഇവിടെ കോളെജിലെ എതാനും സഹപ്രവര്‍ത്തകര്‍ക്ക് ഒരു വര്‍ഷം മുന്നെ വന്ന ചികുന്‍ ഗുനിയ പിടിപെട്ടതിന്റെ വേദന ഇതു വരെ മാറിയിട്ടില്ല, തെക്കന്‍ കേരളത്തില്‍ ഈ ഇടതു ചികിത്സ പച്ച പിടിച്ചിട്ടല്ലന്നതിനാല്‍ കമ്യൂണിസ്റ്റ് പച്ച ധാരാളം കിട്ടും, നാളെ തന്നെ അവരോട് പറയാം.
പിന്നെ ‘പനിയടി’ എന്ന പ്രയോഗം അതിഗംഭീരം

absolute_void(); said...

ഹഹ great political commentary

മൂര്‍ത്തി said...

ചിക്കന്‍ ഗുനിയ ഉഴുതുമറിച്ച മണ്ണില്‍...അങ്ങിനെ അല്ലേ? :)

നാട്ടുകാരന്‍ said...

കഴിഞ്ഞ വര്‍ഷങ്ങളില്‍ മധ്യ കേരളത്തില്‍ ഈ പ്രയോഗം ഏറ്റിരുന്നു. ഒരു കേട്ട് പച്ചക്ക് ഇരുപതു രൂപ വിലവരെ ഇതിനു വന്നിരുന്നു. ഇതിന്റെ ഔഷടഗുനത്തിനു ഒരു ശാസ്ത്രീയ അടിത്തറയുമില്ല എന്ന് ഡോക്ടര്‍മാര്‍ അന്ന് പറഞ്ഞിരുന്നു. ഇത് അന്നത്തെ ചാനെല്‍ വാര്‍ത്തകളില്‍ പോലും വന്നിരുന്നു. ഇതിന്റെ കയറ്റുമതി തുടങ്ങിയാലോ എന്നാണിപ്പോള്‍ എന്റെ ആലോചന!

Baiju Elikkattoor said...

കുട്ടിക്കാലത്ത് ഓടിക്കളിച്ചു വീണു മുട്ട് പൊട്ടുമ്പോള്‍, ഈ ചെടിയുടെ ഇല പിഴിഞ്ഞ് നീര് മുറിവില്‍ ഒഴിച്ചിരുന്നൂ. നീര് മുറിവില്‍ വിഴുമ്പോള്‍ നല്ല നീറ്റല്‍ കാണും എങ്കിലും മുറിവ് പഴുക്കാതെ പെട്ടെന്ന് ഉണങ്ങാറുണ്ടയിരുന്നൂ.

ദേവന്‍ said...

ചിക്കുന്‍ ഗുന്യ ആഫ്രിക്കേന്ന് കെട്ടിയെടുത്തതല്ലേ മാഷേ, അതിന്റെ നാട്ടുചികിത്സയും അവിടെന്നു തന്നെ വരട്ടെ :)

Chromolaena odorata ചാറ് എലികളില്‍ oedema ഇന്‍‌ഹിബിറ്റ് ചെയ്യുന്നെന്നും അതിനാല്‍ നീരുവീക്കാദികള്‍ക്ക് ഉള്ള ആഫ്രിക്കന്‍ ഗോത്രവര്‍ഗ്ഗത്തിന്റെ നാട്ടുചികിത്സയായ കമ്യൂണിസ്റ്റ് പച്ച നീര്‌ വര്‍ക്ക് ചെയ്യുമെന്നും നൈജീരിയന്‍ ഗവേഷകര്‍ അവകാശപ്പെടുന്നു)
http://www.ncbi.nlm.nih.gov/pubmed/16280100

Joseph Antony said...

വി.കെ.ആദര്‍ശ്‌,
സെബിന്‍,
മൂര്‍ത്തി,
നാട്ടുകാരന്‍,
ബൈജു,
ദേവന്‍,
കമ്മ്യൂണിസ്‌റ്റ്‌ പച്ചയാല്‍ ആകര്‍ഷിക്കപ്പെട്ട്‌ ഇവിടെയെത്തി വായിച്ച്‌ അഭിപ്രായങ്ങള്‍ അറിയിച്ചതില്‍ സന്തോഷം.
കമ്മ്യൂണസ്റ്റ്‌ പച്ച മാത്രമല്ല, പേലയിലയും ചിക്കുന്‍ഗുനിയയ്‌ക്കെതിരെ കണ്ണൂരിന്റെ ചില ഭാഗങ്ങളില്‍ പ്രയോഗിക്കപ്പെടുന്നു എന്നതാണ്‌ ഒടുവില്‍ കിട്ടിയ വിവരം!