Friday, May 8, 2009

അഫ്‌ഗാനിലെ ഏക പന്നിക്ക്‌ 'ഏകാന്തവാസം'

അഫ്‌ഗാനിസ്‌താനില്‍ അറിയപ്പെടുന്ന ഒറ്റ പന്നിയേ ഉള്ളു. കാബൂള്‍ മൃഗശാലയില്‍ കഴിയുന്ന ആ പന്നിക്ക്‌, പന്നിപ്പനിയുടെ പശ്ചാത്തലത്തില്‍ അധികൃതര്‍ 'ഏകാന്തവാസം' വിധിച്ചതായി റിപ്പോര്‍ട്ട്‌.

'ഖന്‍സീര്‍' എന്നാണ്‌ പന്നിയുടെ പേര്‌. പഷ്‌തൂണ്‍ ഭാഷയില്‍ പന്നിയെന്ന്‌ തന്നെയാണ്‌ ഇതിനര്‍ഥം. താലിബാന്‍ നടപ്പാക്കിയ തീവ്രഇസ്ലാമിക നടപടികളുടെ ഭാഗമായി രാജ്യത്ത്‌ പന്നികള്‍ക്ക്‌ സ്ഥാനമില്ലായിരുന്നു. 2002-ല്‍ ചൈനയാണ്‌ ഖന്‍സീറിനെ കാബൂള്‍ മൃഗശാലയ്‌ക്ക്‌ സംഭാവന ചെയ്‌തത്‌.

മുമ്പ്‌ മാനുകള്‍ക്കും ആടുകള്‍ക്കും ഒപ്പം മേയാനും നടക്കാനും പന്നിയെ അനുവദിച്ചിരുന്നു. മൃഗശാല സന്ദര്‍ശിക്കാനെത്തിയവര്‍ പന്നിയെക്കണ്ട്‌, പന്നിപ്പനി ഭീതി പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ്‌, അവനെ ഒറ്റയ്‌ക്കൊരു മുറിയില്‍ അടയ്‌ക്കാന്‍ തീരുമാനിച്ചത്‌.

പക്ഷേ, അവന്‌ ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ കാറ്റും വെളിച്ചവും കയറാന്‍ സൗകര്യമുള്ള വിസ്‌താരമുള്ള മുറിയിലാണ്‌ പാര്‍പ്പിച്ചിരിക്കുന്നതെന്ന്‌ മൃഗശാല മേധാവി അസീസ്‌ അറിയിച്ചു. പന്നി ആരോഗ്യവാനാണെന്നും, അവന്‌ എച്ച്‌1എന്‍1 വൈറസ്‌ ബാധിക്കാനുള്ള ഒരു സാധ്യതയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതാനും ദിവസത്തിനകം അവനെ പുറത്തുവിടാന്‍ കഴിയും എന്നാണ്‌ പ്രതീക്ഷ.

ഖന്‍സീറിന്‌ ഒരു ഇണയെ കണ്ടെത്താനുള്ള ശ്രമം നടക്കുന്ന വേളയിലാണ്‌ പന്നിപ്പനി ഭീഷണി. അതിനാല്‍, ഇനി ഉടനെ പുതിയൊരു പന്നിയെക്കൂടി മൃഗശാലയില്‍ എത്തിക്കാന്‍ സാധ്യത മങ്ങിയിരിക്കുകയാണെന്ന്‌ അധികൃതര്‍ പറഞ്ഞു. (കപ്പാട്‌: ബി.ബി.സി.ന്യൂസ്‌).

3 comments:

Joseph Antony said...

അഫ്‌ഗാനിസ്‌താനില്‍ അറിയപ്പെടുന്ന ഒറ്റ പന്നിയേ ഉള്ളു. കാബൂള്‍ മൃഗശാലയില്‍ കഴിയുന്ന ആ പന്നിക്ക്‌, പന്നിപ്പനിയുടെ പശ്ചാത്തലത്തില്‍ അധികൃതര്‍ 'ഏകാന്തവാസം' വിധിച്ചതായി റിപ്പോര്‍ട്ട്‌.

ramanika said...

ഏകാന്തതയുടെ അപാര തീരം എന്നാ ഗാനം ഓര്‍മയില്‍ വന്നു
ഏകാന്ത വാസം അനുഭവിക്കാന്‍ ആ പന്നി എന്ത് തെറ്റു ചെയ്തു !

ആനുകാലികന്‍ said...

അഫ്‌ഗാനിസ്‌താനില്‍ അറിയപ്പെടുന്ന ഒറ്റ പന്നിയേ ഉള്ളു
mr. BinLaden?